എൻടിആറിന്റെ കൊച്ചുമകൻ വൈഎസ്ആർ കോൺഗ്രസിലേക്ക്; അമ്മ ബിജെപിയിൽ, അച്ഛൻ നായിഡുവിന്റെ മുഖ്യശത്രു
Recommended Video

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടി. മുഖ്യ എതിരാളിയായ വൈഎസ്ആർ കോൺഗ്രസ് പക്ഷത്തേയ്ക്ക് സ്വന്തം പാളയത്തിൽ നിന്ന് തന്നെ കൂടുതൽ പേർ അടുക്കുന്നതാണ് ചന്ദ്രബാബു നായിഡുവിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
ചന്ദ്രബാബു നായിഡുവിന്റെ സഹോദരി ഭർത്താവ് ദഗ്ഗുബതി വെങ്കിടേശ്വര റാവുവും മകനും കഴിഞ്ഞ ദിവസം വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിൽ ചേരാനുള്ള താൽപര്യം ഇരുവരും ജഗൻ മോഹൻ റെഡ്ഡിയെ അറിയിച്ചു. 2014 മുതൽ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നിരുന്ന വെങ്കടേശ്വര റാവു ഒരു രണ്ടാം വരവിന് ഒരുങ്ങുകയാണ്.

സീറ്റ് നൽകണം
മുൻ കോൺഗ്രസ് നേതാവാണ് വെങ്കിടേശ്വര റാവു. എന്നാൽ പിന്നീട് കോൺഗ്രസ് നേതൃത്വത്തോട് ഇടയുകയായിരുന്നു അദ്ദേഹം . വെങ്കിടേശ്വര റാവുവിന്റെ ഭാര്യ പുരാന്ദേശ്വരിയാകട്ടെ ബിജെപി നേതാവാണ്. മകൻ ഹിതേഷ് ചെഞ്ചുറാമിനെ ആന്ധ്രാപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജഗൻ മോഹൻ റെഡ്ഡിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

എൻടിആറിന്റെ മരുമകൻ
തെലുങ്ക് ദേശം പാർട്ടി സ്ഥാപകനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ എൻ ടി രാമറാവുവിന്റെ മൂത്ത് മരുമകനാണ് വെങ്കടേശ്വര റാവു. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വൈകാതെ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി സീറ്റ് നൽകിയാൽ പാർച്ചൂർ മണ്ഡലത്തിൽ നിന്നും മകൻ ഹിതേഷ് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിൽ തുടരും
ഭാര്യ പുരാന്ദേശ്വരി ബിജെപിയിൽ തന്നെ തുടരുമെന്നും വെങ്കിടേശ്വര റാവു വ്യക്തമാക്കി. ഒന്നുകിൽ ബിജെപിയിൽ തുടരും അല്ലെങ്കിൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നാണ് പുരാന്ദേശ്വരിയുടെ തീരുമാനമെന്ന് വെങ്കിടേശ്വര റാവു കൂട്ടിച്ചേർത്തു.

മുൻ കോൺഗ്രസ് നേതാവ്
പുരാന്ദേശ്വരിയും 2014 വരെ കോൺഗ്രസിനൊപ്പമായിരുന്നു. മൻമോഹൻ സിംഗ് സർക്കാരിലെ കേന്ദ്രമന്ത്രിയുമായിരുന്നു. 2014ൽ ആന്ധ്രാ വിഭജനത്തിന് ശേഷം ഇവർ കോൺഗ്രസിനോട് ഇടഞ്ഞ് ബിജെപിയി പാളയത്തിൽ എത്തുകയായിരുന്നു.

ചന്ദ്രബാബു നായിഡുവിന് തിരിച്ചടി
ടിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ടിഡിപി. നായിഡുവിനെതിരെ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ശ്രമം. വെങ്കടേശ്വര റാവുവിന്റെ പാർട്ടിയിലേക്കുള്ള വരവ് ജഗൻ മോഹൻ റെഡ്ഡിക്ക് ഗുണം ചെയ്യും. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൻടിആറിന്റെ രണ്ട് മരുമക്കൾ തമ്മിലുള്ള പോരാട്ടം കൂടിയാകും നടക്കുന്നത്.

മുൻ ടിഡിപി നേതാവ്
1982ലാണ് നടനും രാഷ്ട്രീയ നേതാവുമായ എൻടിആർ തെലുങ്ക് ദേശം പാർട്ടി രൂപികരിക്കുന്നത്. മുഖ്യശത്രുവായ കോൺഗ്രസിനെ തറപറ്റിക്കുകയായിരുന്നു ലക്ഷ്യം. രൂപികരിച്ചതിന് പിന്നാതെ വെങ്കടേശ്വര റാവുവും പാർട്ടിയിലെത്തി.അതേ വർഷം തന്നെ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 85ൽ വീണ്ടും വിജയിച്ചു. എൻടിആർ സർക്കാരിലെ മന്ത്രിയുമായി അദ്ദേഹം. 1991ൽ ബപാറ്റ്ല മണ്ഡലത്തിലെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.

നായിഡുവിന്റെ ചതി
1995ൽ ടിഡിപി വീണ്ടും അധികാരത്തിലെത്തി. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ പാർട്ടികാര്യത്തിൽ അമിതമായി ഇടപെടുന്ന് എന്ന് ചൂണ്ടിക്കാട്ടി നായിഡു എൻടിആറിനെതിരെ പടയൊരുക്കം നടത്തി. ഭാര്യപിതാവിനെതിരെ പടപൊരുതാൻ നായിഡുവിനൊപ്പം വെങ്കിടേശ്വര റാവുവും കൂടി. എന്നാൽ നായിഡു തന്നെ മുതലെടുക്കുകയായിരുന്നുന എന്ന് മനസിലാക്കിയ വെങ്കടേശ്വര റാവു വീണ്ടും എൻടിആർ ക്യാമ്പിലേക്ക് എത്തുകയായിരുന്നു.

പുതിയ പാർട്ടി
96ൽ എൻടിആറിന്റെ മരണ ശേഷം വെങ്കടേശ്വര റാവുവും എൻടിആറിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവ്വതിയും ചേർന്ന് പുതിയ പാർട്ടി രൂപികരിച്ചു. എൻടിആർ- ടിഡിപി എന്ന പേരിൽ സ്ഥാപിച്ച പാർട്ടിക്ക് ആന്ധ്രാ രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ല. 99ൽ എൻടിആറിന്റെ മകനോടൊപ്പം ആണ്ണാ ടിഡിപി എന്ന പൂർട്ടി രൂപികരിച്ചു. നിരാശയായിരുന്നു ഫലം.

കോൺഗ്രസിനൊപ്പം
2004ലാണ് വെങ്കിടേശ്വര റാവുവും ഭാര്യയും കോൺഗ്രസിൽ ചേരുന്നത്. പാർച്ചുർ മണ്ഡലത്തിൽ നിന്ന് വെങ്കിടേശ്വര റാവു നിയമസഭയിലേക്കും പുരാന്ദേശ്വരി ബാപ്റ്റാലയിൽ നിന്ന് ലോക്സഭയിലേക്കും വിജയിച്ചു. യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന പുരാന്ദേശ്വരി ആന്ധ്രാ വിഭജനത്തിന് ശേഷം പാർട്ടി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.












Click it and Unblock the Notifications