ഉറ്റവരെ കണ്ടെത്താൻ ബന്ധുക്കൾ അവരുടെ മൊബൈൽ ഫോണുകളിലേക്ക് വിളിച്ചുകൊണ്ടിരുന്നു; ഹൃദയഭേദകമായ കാഴ്ച
ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ ആഘാതത്തിൽ നിന്ന് ആരും ഇതുവരെ മുക്തരായിട്ടില്ല.സമീപകാലത്തെ ഏറ്റവും ദാരുണമായ റെയിൽ അപകടങ്ങളിൽ ഒന്നാണ് കഴിഞ്ഞദിവസം ഉണ്ടായത്. ഇന്ന് വൈകുന്നേരത്തോടെ ബാലസോറിലെ രക്ഷാപ്രവർത്തനം പൂർത്തിയായി.
തലകീഴായി മറിഞ്ഞ ബോഗികളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് ആംബുലൻസുകളിലും പിക്കപ്പ് ട്രക്കുകളിൽ കിടത്തുന്ന കാഴ്ച ഹൃദയം തകർക്കുന്നതായിരുന്നു. വേനൽക്കാല അവധിക്ക് അടിച്ച ബഹനാഗ ഹൈസ്‌കൂളിലേക്കായിരുന്നു മൃതദേഹങ്ങൾ കൊണ്ടുപോയത്. ഒരു താത്കാലിക മോർച്ചറിയായി മാറിയിരുന്നു ബഹനാഗ ഹൈസ്‌കൂൾ, ചേതനയറ്റ ശരീരങ്ങൾ തറയിൽ ചിതറി കിടന്നു.

മൃതദേഹങ്ങളിൽ നിന്ന് തുടർച്ചയായി ഫോണുകൾ റിംഗ് ചെയ്തുകൊണ്ടിരുന്നു. തിരിച്ചറിയാൻ പോലും കഴിയാത്ത നിലയിലെത്തിയ മൃതദേഹങ്ങളിൾക്കിടയിൽ തങ്ങളുടെ ബന്ധുക്കളുണ്ടോ എന്നറിയാൻ ഈ റിംഗ്ടോണുകൾ ബന്ധുക്കളെ സഹായിച്ചു. വേദനയോടെ ചിലർ തങ്ങളുടെ പ്രിയപ്പെട്ടവരെ മൃതദേഹങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി.
"എന്റെ ഗ്രാമത്തിലുള്ള അഞ്ച് പേർ ട്രെയിനിൽ ഉണ്ടായിരുന്നു. അവരിൽ ഒരാൾ ട്രെയിനിൽ ചെന്നൈയിലേക്ക് പോവുകയായിരുന്ന അപകട വാർത്ത കേട്ട്, ഞങ്ങളുടെ അഞ്ച് അടുത്ത സുഹൃത്തുക്കൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞങ്ങൾ ബഹനാഗയിലെത്തി. ഞാൻ ഫോണിൽ വിളിക്കാൻ തുടങ്ങിയപ്പോൾ ഒരു അജ്ഞാതൻ മറുപടി പറഞ്ഞു. അദ്ദേഹം എന്നെ ഭോലയുടെ മൃതദേഹത്തിനരികിലേക്ക് എത്തിച്ചു," പശ്ചിമ ബംഗാളിലെ ഈസ്റ്റ് മെഡിൻപൂർ ജില്ലയിൽ നിന്നുള്ള അസിറ്റി മൈത്തി പറഞ്ഞു.
അപകട വാർത്ത പുറത്തുവന്നതിന് പിന്നാലെ കോച്ചുകളിൽ നിന്ന് ഫോണുകൾ നിർത്താതെ അടിക്കാൻ തുടങ്ങിയിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരിൽ ഒരാൾ പറഞ്ഞു. പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടവരിലേറയും.
അപകട സ്ഥലങ്ങളിൽ നിന്ന് 70 ലധികം മൃതദേഹങ്ങൾ സ്കൂൾ പരിസരത്തേക്ക് മാറ്റിയെന്ന് ബാലസോറിലെ സത്യസായി സേവാ സംഘടനയിലെ അംഗം നിഹാർ രഞ്ജൻ ബാരിക്ക് പറഞ്ഞു. ഇത്രയധികം ശവങ്ങൾ കണ്ടപ്പോൾ തുടക്കത്തിൽ ഞെട്ടിപ്പോയതായി അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രെയിൻ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റ് കട്ടക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പം ആണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിച്ചത്.












Click it and Unblock the Notifications