ഒമൈക്രോണ്‍ വ്യാപനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവച്ചു
ദില്ലി: കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവച്ചു. ജനുവരി ആറിന് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ സന്ദര്‍ശനം മാറ്റിവയ്ക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.യുഎഇയെ കൂടാതെ കുവൈത്തിലേക്കുള്ള സന്ദര്‍ശനവും പ്രധാനമന്ത്രി മാറ്റിവച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ കോൺഗ്രസിന് പ്രതീക്ഷ; മുൻ പ്രധാനമന്ത്രിയുടെ മകൻ പാർട്ടിയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2022 ലെ ആദ്യത്തെ വിദേശ സന്ദര്‍ശനമായിരുന്നു യുഎഇയിലേത്. ഇരുരാജ്യങ്ങളും തങ്ങളുടെ തന്ത്രപ്രധാനമായ നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് യു എ ഇയിലേക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആസൂത്രണം ചെയ്തത്. സന്ദര്‍ശന വേളയില്‍ യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ദുബായ് എക്സ്പോയും പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയും യുഎഇയും തങ്ങളുടെ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സമഗ്രമായ സ്വതന്ത്ര വ്യാപാര കരാര്‍ ഉറപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഗള്‍ഫ് രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന (3.3 ദശലക്ഷത്തിലധികം) ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. രാജ്യത്തെ ഇന്ത്യന്‍ സമൂഹം ഇരുവിഭാഗങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള സാംസ്‌കാരികവും ജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച 2015ലാണ് പ്രധാനമന്ത്രി മോദി ആദ്യമായി യുഎഇ സന്ദര്‍ശിച്ചത്. 2018 ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന ആറാമത്തെ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിക്കായി പ്രധാനമന്ത്രി വീണ്ടും യുഎഇ സന്ദര്‍ശിച്ചു, അവിടെ ഇന്ത്യ വിശിഷ്ടാതിഥിയായിരുന്നു. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കുന്നതിനായി 2019 ഓഗസ്റ്റില്‍ അദ്ദേഹം വീണ്ടും യുഎഇയില്‍ എത്തിയിരുന്നു.
അതേസമയം , ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതല്‍ പകരുന്ന കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റിന്റെ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ ഇന്ത്യ അടക്കമുള്ള ലോകരാഷ്ട്രങ്ങളില്‍ ആശങ്ക പരത്തുന്നുണ്ട്. ലോകത്ത് രണ്ടാം തരംഗത്തിന് കാരണമായ വൈറസ് വകഭേദമാണ് ഡെല്‍റ്റ. മൂന്നാമതൊരു തരംഗത്തിന് ഒമൈക്രോണ്‍ വൈറസ് കാരണമായേക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.