വനിത മന്ത്രിയെ പൊതുവേദിയില്‍ വച്ച് കടന്നുപിടിച്ച് കായിക മന്ത്രി... അതും മോദിയുടെ സാന്നിധ്യത്തിൽ
Recommended Video
അഗര്‍ത്തല: വര്‍ഷങ്ങള്‍ നീണ്ട ഇടത് ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലേറിയത്. അതിന് ശേഷം മുഖ്യമന്ത്രിയായ ബിപ്ലബ് കുമാര്‍ ദേബും വിവാദങ്ങളുടെ കാര്യത്തില്‍ തീരെ മോശം ആയിരുന്നില്ല. അദ്ദേഹത്തിന്റെ മണ്ടന്‍ പരാമര്‍ശങ്ങളായിരുന്നു പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചത്.
എന്നാല്‍ ബിപ്ലബ് കുമാറിന്റെ മന്ത്രിസഭയിലെ കായിക മന്ത്രിയാണ് ഇപ്പോള്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിപ്ലബ് കുമാറും പങ്കെടുത്ത വേദിയില്‍ വച്ച്.
യുവതിയായ മറ്റൊരു മന്ത്രിയെ വേദിയില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു കൈായിക മന്ത്രിയായ മനോജ് കാന്തി ദേബ്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
മനോജ് കാന്തി ദേബ്
ത്രിപുരയിലെ കായിക മന്ത്രിയാണ് മനോജ് കാന്തി ദേബ്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി കൂടി പങ്കെടുത്ത വേദിയില്‍ വച്ചായിരുന്നു മനോജ് കാന്തി ദേബിന്റെ മോശം പ്രവൃത്തി. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും വേദിയില്‍ ഉണ്ടായിരുന്നു.
കടന്നുപിടിച്ചു
ഉദ്ഘാടനം നടക്കുന്ന വേദിയുടെ ഇടത് വശത്താണ് മനോജ് കാന്തി ദേബും വനിത മന്ത്രിയും നിന്നിരുന്നത്. വേദിയില്‍ ഒരു തിരക്കും ഉണ്ടായിരുന്നില്ല. ഇതിനിടെ ആണ് മനോജ് കാന്തി ദേബ് വനിത മന്ത്രിയെ അരക്കെട്ടില്‍ പിടിച്ചത്.
തട്ടിമാറ്റി
മനോജ് കാന്തി ദേബിന്റെ പ്രവൃത്തിയില്‍ വനിത മന്ത്രി അസ്വസ്ഥയാകുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ ഒടുവില്‍ മനോജ് കാന്തി ദേബിന്റെ കൈ തട്ടിമാറ്റുകയായിരുന്നു. മറ്റ് പ്രതികരണങ്ങള്‍ ഒന്നും വേദിയില്‍ ഉണ്ടായതും ഇല്ല.
മുതലെടുത്ത് പ്രതിപക്ഷം
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ പ്രതിപക്ഷവും ശക്തമായി രംഗത്തെത്തി. സഹപ്രവര്‍ത്തകയെ പൊതുവേദിയില്‍ വച്ച് അപമാനിച്ച മനോജ് കാന്തി ദേബിനെ അറസ്റ്റ് ചെയ്യണം എന്നാണ് ഇടതുമുന്നുണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് കൂടി വരികയാണെന്നും മന്ത്രി തന്നെ ഇത്തരം ഒരു കാര്യം ചെയ്തത് അപമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആദിവാസി നേതാവ്
ആദിവാസി വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന് മന്ത്രിയായ ആളാണ് സന്തന ചക്മ. നിലവില്‍ സാമൂഹ്യ ക്ഷേമ, സാമൂഹ്യ വിദ്യാഭ്യാസ മന്ത്രിയാണ് ഇവര്‍. ഇവരെയാണ് മനോജ് കാന്തി ദേബ് വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ചത്. ത്രിപുരയിലെ ഏക വനിത മന്ത്രി കൂടിയാണ് സന്തന ചക്മ.
പ്രതികരിക്കാനില്ലെന്ന്
സ്‌പോര്‍ട്‌സിനൊപ്പം ഭക്ഷ്യ, യുവജനകാര്യ വകുപ്പുകള്‍ കൂടി കൈകാര്യം ചെയ്യുന്ന ആളാണ് മനോജ് കാന്തി ദേബ്. സംഭവത്തില്‍ വാര്‍ത്ത ഏജന്‍സിയായ അയാന്‍സ് മന്ത്രിയില്‍ നിന്ന് പ്രതികരണം ആരാഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ബിജെപി മനോജിനൊപ്പം
സംസ്ഥാനത്തെ ബിജെപി നേതൃത്വവും മനോജ് കാന്തി ദേബിനൊപ്പം തന്നെയാണ്. മന്ത്രിയെ വ്യക്തിഹത്യ ചെയ്യാന്‍ ആണ് ഇടതുപക്ഷം ശ്രമിക്കുന്നത് എന്നായിരുന്നു ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്യ പ്രതികരിച്ചത്. വനിത മന്ത്രി ഇക്കാര്യത്തില്‍ ഒരുപരാതിയും നല്‍കിയിട്ടില്ലെന്നും ബിജെപി വക്താവ് പ്രതികരിച്ചു.
ശക്തമായ സമരത്തിന്
വനിത മന്ത്രി പരാതി നല്‍കിയാലും ഇല്ലെങ്കിലും മനോജ് കാന്തി ദേബിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് ഇടതുപക്ഷം. മന്ത്രി രാജിവയ്ക്കണം എന്നും മന്ത്രിയെ അറസ്റ്റ് ചെയ്യണം എന്നും ആവശ്യപ്പെട്ട് മറ്റ് പ്രാദേശിക പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.