ശശികലയെ തറപറ്റിക്കാന്‍ പതിനെട്ടടവും പയറ്റി പനീര്‍ശെല്‍വം..എംഎല്‍എമാരെ ചാക്കിലാക്കാൻ പുതിയ നമ്പർ..!
എംഎൽഎമാരെ ഒപ്പം നിർത്താൻ പനീർശെൽവത്തിന്റെ പണികൾ
ചെന്നൈ: ജയലളിത ഒഴിച്ചുവെച്ച് തമിഴ്‌നാടിന്റെ ഭരണസിംഹാനത്തിലേറാന്‍ പതിനെട്ടടവും പയറ്റുകയാണ് ഒ പനീര്‍ശെല്‍വവും ശശികലയും. കൂടുതല്‍ എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന ധൈര്യം ശശികലയ്ക്കുണ്ടെങ്കിലും എന്തും സംഭവിച്ചേക്കാം എന്ന നിലയിലാണ് തമിഴ്‌നാട് രാഷ്ട്രീയം.
മറ്റു പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും പിന്തുണ ഉറപ്പിക്കാന്‍ പലഅടവുകളും ഇരുപക്ഷവും പയറ്റുന്നുണ്ട്. പാര്‍ട്ടിയില്‍ പൊതുവേ ദുര്‍ബലനായ പനീര്‍ശെല്‍വത്തിന് പക്ഷേ ജനപിന്തുണയുണ്ട്. എംഎല്‍എമാരെക്കൂടി ഒപ്പം നിര്‍ത്താന്‍ ഒണ്‍ലൈനില്‍ ഒരു കളി കളിക്കുകയാണ് പനീര്‍ശെല്‍വത്തിന്റെ അണികള്‍.

എംഎല്‍എമാരെ തനിക്കൊപ്പം നിര്‍ത്താന്‍ പനീര്‍ശല്‍വത്തിന്റെ ഐടി വിംഗ് വന്‍പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്. ശശികലയ്ക്ക് ഒപ്പമുള്ള എംഎല്‍എമാരുടെ ഫോണ്‍നമ്പറുകളും അഡ്രസ്സും ഓണ്‍ലൈനില്‍ ഓപിഎസ്സ് അണികള്‍ പ്രചരിപ്പിക്കുകയാണ്.

ഈ എംഎല്‍എമാരെ ബന്ധപ്പെട്ട് അവരില്‍ സമ്മര്‍ദം ചെലുത്താനാണ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ പൊതുജനാഭിപ്രായം പനീര്‍ശെല്‍വത്തിന് ഒപ്പമാണ് എന്നു തെളിയിച്ച് എംഎല്‍എമാരുടെ പിന്തുണ നേടാമെന്നും ഓപിഎസ്സ് കണക്ക് കൂട്ടുന്നു.

എഐഎഡിഎംകെയുടെ ഐടി വിംഗില്‍ തന്നെ പനീര്‍ശെല്‍വത്തിനാണ് പിന്തുണക്കാര്‍ കൂടുതല്‍. പനീര്‍ശെല്‍വത്തിന്റെ വിവാദ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് ഐടി വിംഗിലെ പ്രമുഖ അംഗം പനീര്‍ശെല്‍വത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റിന് വന്‍ പ്രചാരമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. തുടര്‍ന്ന് ഇയാളെ എഐഎഡിഎംകെ ഐടി ടീമില്‍ നിന്നും പുറത്താക്കി. എന്നാലിത് ശശികലയ്‌ക്കെതിരെയുള്ള വികാരം ശക്തിപ്പെടുത്താനേ ഉപകരിച്ചുള്ളൂ.

തുടര്‍ന്നാണ് ശശികലയ്ക്ക് ഒപ്പമുള്ള എംഎല്‍എമാരുടെ നമ്പറുകള്‍ വന്‍തോതില്‍ പ്രചരിക്കപ്പെട്ടത്. പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കാനും ശശികലയെ എതിര്‍ക്കാനുമാണ് ആഹ്വാനം. തുടര്‍ന്ന് എഐഎഡിഎംകെ ഐടി വിംഗിന്റെ തലവനെത്തന്നെ പുറത്താക്കി.

കഴിഞ്ഞ ദിവസം എഐഎഡിഎംകെ എംഎല്‍എമാരെ യോഗത്തിനു പിന്നാലെ ശശികല രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ എംഎല്‍എമാര്‍ സുഖവാസത്തിലാണെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തമിഴ്‌നാട് നിയമസഭയില്‍ ആകെ ജയലളിത അടക്കം 135 എംഎല്‍എമാരാണ് ഉള്ളത്. ജയലളിതയുടെ മരണത്തോടെ ഇത് 134 ആയി. ഇതില്‍ പകുതിപ്പേരും ശശികലയ്ക്ക് ഒപ്പമാണ് എന്നാണ് ശശികല ക്യാമ്പ് അവകാശപ്പെടുന്നത്.

ശശികലയ്ക്കൊപ്പം 120 എംഎല്‍എമാര്‍ ഉണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പനീര്‍ശെല്‍വത്തിനൊപ്പം 5 എംഎല്‍മാര്‍ മാത്രമാണ് ഉള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം വന്നാല്‍ ഡിംഎംകെ എംഎല്‍മാരുടെ പിന്തുണ പനീര്‍ശെല്‍വത്തിന് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ബാക്കി എണ്ണം തികയ്ക്കാനുള്ള എംഎല്‍എമാരെ ഓപിഎസ്സ് ചാക്കിലാക്കിയേ പറ്റൂ.












Click it and Unblock the Notifications