ഗുണ്ട ബിനുവിന് രക്ഷയില്ല; പിറന്നാളാഘോഷം കാരണം നഷ്ടപ്പെടുന്നത് ജീവൻ, കണ്ടാലുടൻ വെടിവെക്കും!
ചെന്നൈ: തമിഴ്നാട്ടിൽ കുപ്രസിദ്ധി നേടിയ ഗുണ്ട ബിനുവിന് പിറന്നാളാഘോഷം കാരണം നഷ്ടപ്പെടുന്നത് ജീവൻ തന്നെ. ഗുണ്ട ബിനുവിനെ കണ്ടാലുടൻ വെടിവെക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മലയാളിയാണ് തമിഴ്നാടിനെ പിടിച്ചു കുടലുക്കിയ ഗുണ്ട ബിനു. പിറന്നാളാഘോഷത്തിനിടയിൽ ബിനുവിന് ഒപ്പമുള്ള 73 ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. തമിഴ്‌നാട് പോലീസാണ് ഇയാളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തമിഴ്‌നാട് പോലീസ് ബിനുവിനും മറ്റു രണ്ടു ഗുണ്ടകള്‍ക്കും വേണ്ടി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
തിരച്ചിൽ തുടരുന്നു
ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന 73 ഗുണ്ടകളെ പോലീസ് സാഹിസകമായി പിടികൂടിയിരുന്നു. അന്ന് ബിനുവും ഇരുപതിലധികം പേരും പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലെ സേലം, കൃഷ്ണഗിരി, വെല്ലൂര്‍ എന്ന പ്രദേശങ്ങളിലും പോലീസ് ഇവരെ തിരിയുന്നുണ്ട്.
മൂന്ന് പേർക്ക് ജാമ്യം
പിടിയിലായ ഗുണ്ടകളെ പോലീസ് വിവിധ കോടതികളില്‍ ഹാജരാക്കിയിരുന്നു. ഇവരില്‍ മൂന്നു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുണ്ടകളില്‍ 71 പേര്‍ പുഴല്‍ ജയിലാണ് ഇപ്പോഴുള്ളത്. 1994 ല്‍ തമിഴ്‌നാട്ടിലെത്തിയ ബിനു 20 ലധികം ക്രമിനില്‍ കേസില്‍ പ്രതിയാണ്. എട്ട് കൊലപാതക കേസുകളാണ് ബിനുവിനെതിരെയുള്ളത്.
പിടികൂടിയത് സിനിമ സ്റ്റൈലിൽ
കാഞ്ചീപുരത്തു നിന്നാണ് ജന്മദിനം ആഘോഷിക്കാനെത്തിയ 73 ഗുണ്ടകളെ തമിഴ്നാട് പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടിയത്. മലയംപക്കത്ത് താൽക്കാലിക പന്തലിലായിരുന്നു ഗുണ്ട ബിനുവിന്റെ നാൽപതാം പിറന്നാൾ ആഘോഷം.
വടിവാളുകൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം
ബിനു വടിവാൾ കൊണ്ടു കേക്ക് മുറിക്കുന്ന ചിത്രം ഇതിനിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നൂറോളം കുറ്റവാളികൾ മദ്യപിച്ചു വടിവാളും മറ്റുമായി റോഡിൽ നൃത്തം ചെയ്യുന്നതു ജനങ്ങളുടെ ശ്രദ്ധയിൽപെട്ടതും പോലീസിനു തുമ്പാവുകയായിരുന്നു.
മാരകായുദ്ധങ്ങൾ പിടിച്ചെടുത്തു
ബൈക്കുകൾ, മൊബൈൽ ഫോണുകൾ,വടിവാളുകൾ,കാറുകൾ, വ്യാജ പ്രസ് കാർഡുകൾ ഉൾപ്പെടെയുള്ള വസ്തുക്കളും പിടിയിലായവരിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് പന്തൽ വളഞ്ഞയുടൻ ബിനുവും അടുത്ത കൂട്ടാളികളായ വിക്കിയും കനകരാജും കടന്നുകളയുകയായിരുന്നു.
പോലീസ് ഓഫീസർ താരമായി
അതേസമയം ചെന്നൈ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അമ്പാട്ടൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സര്‍വേശ് വേലുവാണ് ഒരു വെടിക്ക് 73 ഗുണ്ടകള്‍ എന്ന ഐഡിയ നടപ്പിലാക്കിയത്. ഇപ്പോള്‍ തമിഴകത്തിന്റെ സൂപ്പര്‍ ഹീറോയാണ് ഈ പോലീസ് ഓഫീസര്‍.
എഞ്ചിനീയർ പോലീസിലെത്തി
തമിഴിലെ സൂപ്പര്‍താരങ്ങള്‍ വരെ സര്‍വേശിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വിശാല്‍, സിദ്ധാര്‍ത്ഥ്, കരുണാകരന്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ പേജിലൂടെ പോലീസ് ഓഫീസര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നിരുന്നു. 4 വര്‍ഷമായി തെളിയിക്കാന്‍ കഴിയാതിരുന്ന കൊലപാതകക്കേസ് തെളിയിച്ച് ഇതിന് മുമ്പും അദ്ദേഹം താരമായിട്ടുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന സര്‍വേശ് പിന്നീട് പോലീസിൽ ചെരുകയായിരുന്നു.