'അതെ, ഞങ്ങളുടേത് ഒരു മൂന്നിലൊന്ന് സർക്കാരാണ്'; രാജ്യസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മോദി
ന്യൂഡൽഹി: പ്രതിപക്ഷ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ വിവിധ ആരോപണങ്ങൾക്ക് മറുപടി നൽകിയ അദ്ദേഹം സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങളിൽ സെലക്ടീവായാണ് അവർ പ്രതികരിക്കുന്നതെന്നും തിരിച്ചടിച്ചു.
തങ്ങളുടേത് ഒരു മൂന്നിലൊന്ന് സർക്കാർ ആണെന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും അദ്ദേഹം മറുപടി നൽകി. തങ്ങളുടേത് മൂന്നിലൊന്ന് സർക്കാർ തന്നെയാണെന്നും, കാരണം മൂന്നിൽ ഒന്ന് കാലാവധിയെ പൂർത്തിയായിട്ടുള്ളൂവെന്നും പത്ത് വർഷത്തെ എൻഡിഎ ഭരണത്തെ ചൂണ്ടിക്കാട്ടി കൊണ്ട് അദ്ദേഹം പറഞ്ഞു.

"ചിലർ ഞങ്ങളുടേത് മൂന്നിലൊന്ന് സർക്കാർ ആണെന്ന് പറയുന്നു. ഇത് സത്യമാണ്. ഞങ്ങൾ ഞങ്ങളുടെ കാലാവധിയുടെ മൂന്നിലൊന്ന് പൂർത്തിയാക്കി, എന്നാൽ അതിന്റെ മൂന്നിൽ രണ്ട് ഭാഗം ഇനിയും അവശേഷിക്കുന്നുണ്ട്" രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി രാജ്യസഭയിൽ പറഞ്ഞു.
ലോക്‌സഭയിലെ എൻഡിഎയുടെ വിജയത്തെ താഴ്‌ത്തി കെട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അറുപത് വർഷത്തിന് ശേഷമാണ് രാജ്യത്ത് ഒരു മുന്നണി തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ തീരുമാനത്തെ മറയ്ക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷത്തിന് തങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കേൾക്കാൻ താൽപര്യമില്ലെന്നും, ഓടിപ്പോകാൻ മാത്രമേ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'നുണകൾ പ്രചരിപ്പിക്കുന്നവർക്ക് സത്യം കേൾക്കാനുള്ള ശക്തിയില്ലെന്ന് രാജ്യം കണ്ടറിയുകയാണ്. അവർ ഉപരിസഭയെ അപമാനിക്കുകയാണ്' പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനാ ദിനത്തെ എതിർക്കുന്ന ചിലർ പാർലമെന്റിൽ ഭരണഘടന വീശി പ്രതിഷേധിക്കുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് നിരവധി പ്രതിപക്ഷ എംപിമാരും ഭരണഘടനയുടെ പകർപ്പ് വീശി പ്രതിഷേധം അറിയിച്ചിരുന്നു. ഇതാണ് അദ്ദേഹം സൂചിപ്പിച്ചത്.
"നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് ലോക്‌സഭയിൽ പറഞ്ഞ സമയം എനിക്ക് ഓർമ്മയുണ്ട്... ഭരണഘടനയുടെ പകർപ്പുമായി ഇപ്പോൾ പ്രതിഷേധിക്കുന്നവർ ജനുവരി 26 ചൂണ്ടിക്കാട്ടി കൊണ്ട് അതിനെ എതിർത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു" അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ചോപ്ര, സന്ദേശ്‌ഖാലി ലൈംഗികാതിക്രമ സംഭവങ്ങളിൽ പ്രതികരിക്കാത്തതിന് പ്രതിപക്ഷത്തെ മോദി രൂക്ഷമായി വിമർശിച്ചു. "സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ സെലക്ടീവ് മനോഭാവം വളരെ ആശങ്കാജനകമാണ്... ബംഗാളിൽ ഒരു സ്ത്രീയെ മർദിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഞാൻ കണ്ടു. പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പോലും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല" അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications