മധ്യപ്രദേശിലും ഒവൈസി ഇറങ്ങുന്നു, നോട്ടം കോണ്‍ഗ്രസ് വോട്ടില്‍, ഹൈദരാബാദിന് മറുപണി കിട്ടും!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ തിരിച്ചടികള്‍ വരുന്നു. അസാദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി ഇവിടെ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. മുസ്ലീം വോട്ടുകള്‍ ഭിന്നിക്കാനുള്ള നീക്കം കൂടിയാണ് നടക്കുന്നത്. ബീഹാറിനും ഹൈദരാബാദിനും ശേഷം ഒവൈസി മധ്യപ്രദേശിലേക്ക് എത്തുന്നത് കോണ്‍ഗ്രസിന് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് യൂത്ത് വിംഗ് നേതാക്കളോട് ശക്തമായി ഇടപെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കമല്‍നാഥ് തന്നെ കോണ്‍ഗ്രസിനെ നയിക്കും.
മജ്‌ലിസിന്റെ വരവ്
ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുനെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്വാധീനം അറിയുന്നതിനായി സര്‍വേയും നടത്തും. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒവൈസിയുടെ ജനപ്രീതി മുസ്ലീം മേഖലയില്‍ വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിക്കാനും ഇവര്‍ക്ക് സാധിക്കും. അതുകൊണ്ട് ആശങ്ക കോണ്‍ഗ്രസിന് തന്നെയാണ്.
ലക്ഷ്യം ഈ മണ്ഡലങ്ങള്‍
മുസ്ലീം ഭൂരിപക്ഷ വോട്ടര്‍മാരുള്ള മണ്ഡലങ്ങളാണ് ഒവൈസി നോട്ടമിട്ടിരിക്കുന്നത്. ഇന്‍ഡോര്‍, ഭോപ്പാല്‍, ഉജ്ജയിന്‍, കണ്ഡ്വ, സാഗര്‍, ബുരന്‍പൂര്‍, കാര്‍ഗോണ്‍, രത്‌ലം, ജാവ്ര, ജബല്‍പൂര്‍, ബാലാഘട്ട്, മന്ദ്‌സോര്‍ എന്നിവിടങ്ങളില്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളാണ്. ഇവിടെ കോണ്‍ഗ്രസിന് വിജയിക്കാന്‍ മുസ്ലീം വോട്ടുകള്‍ ആവശ്യമാണ്. എന്നാല്‍ ഒവൈസി വരുന്നതോടെ ഈ വോട്ടുകള്‍ ഭിന്നിച്ച് പോകാനുള്ള സാധ്യത ശക്തമാണ്. ഒവൈസി ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിന് കാരണവും ഇത് തന്നെയാണ്.
ത്രികോണ പോരാട്ടത്തിലേക്ക്
ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഭൂരിബാഗം മണ്ഡലങ്ങളിലും ബിഎസ്പിയുടെ സാന്നിധ്യവും ചിലയിടങ്ങളിലുണ്ട്. മജ്‌ലിസ് പാര്‍ട്ടി വരുന്നതോടെ ഭൂരിഭാഗം മണ്ഡല ങ്ങളിലും ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങും. ഇങ്ങനെ പോരാട്ടം മാറിയാല്‍ അതിന്റെ നഷ്ടം കോണ്‍ഗ്രസിനാണ്. ബിജെപിയുടെ ജയമുറപ്പിക്കാന്‍ അതിന് സാധിക്കും. ഒവൈസി ഹൈദരാബാദിന് പുറത്തേക്ക് തന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ 20 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച ഒവൈസി അഞ്ചിടത്ത് ജയം നേടിയിരുന്നു.
കമല്‍നാഥിന് ജീവന്മരണ പോരാട്ടം
കമല്‍നാഥിന് മധ്യപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇത്തവണ അത് വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശം. എല്ലാ ജില്ലകളിലും നേരിട്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം കമല്‍നാഥ് നടത്തും. കമല്‍നാഥ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ നടത്തുന്ന അവസാനത്തെ തിരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്. ദേശീയ തലത്തിലേക്ക് കമല്‍നാഥ് മാറാന്‍ ഒരുങ്ങുകയാണ്.
യുവാക്കള്‍ എത്തുന്നു
യൂത്ത് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ നിയമിതനായിട്ടുണ്ട്. വിക്രാന്ത് ബുരിയക്കാണ് ചുമതല. ഇത് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഡിസംബര്‍ 27ന് യുവ ശക്തി സമാഗമം, കിസാന്‍ മാര്‍ച്ച് എന്നിവ നടത്തി കര്‍ഷകരെ ഒപ്പം കൂട്ടാനാണ് പ്ലാന്‍. യുവാക്കള്‍ക്ക് കൂടുതലായി തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യമുണ്ടാവും. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരെ കൂടുതല്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കും. മന്ദ്‌സോറില്‍ കര്‍ഷകരില്‍ നിന്ന് ഒപ്പുശേഖരണവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
സിന്ധ്യ പരുങ്ങലില്‍
സിന്ധ്യയുടെ മന്ത്രിമാരില്‍ അധികവും ഇത്തവണ അഗ്നിപരീക്ഷയാണ് നേരിടുന്നത്. കാരണം ജനപ്രീതിയില്‍ ഇവര്‍ വളരെ പിന്നിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് കൂടുതല്‍ പ്രകടമാകും. 26 ലക്ഷം കര്‍ഷകരുടെ വായ്പ കമല്‍നാഥ് എഴുതി തള്ളിയത് അവര്‍ക്കിടയില്‍ ഇപ്പോഴും നേട്ടമായി മുന്നിലുണ്ട്. അതേസമയം തന്നെ ഒവൈസി ഹിന്ദി ഹൃദയഭൂമിയിലേക്ക് കടന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയല്ല. കാരണം മജ്‌ലിസ് പാര്‍ട്ടിക്ക് വോട്ട് ചെയ്തത് കൊണ്ട് ഒന്നും കിട്ടില്ലെന്ന് മുസ്ലീങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് കോണ്‍ഗ്രസ് വിജയം ഉറപ്പാണ്.
Recommended Video