കാര്‍ഷിക നിയമം പിന്‍വലിച്ചു, 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍, പാര്‍ലമെന്റില്‍ ആദ്യ ദിനം സംഭവബഹുലം
ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം സംഭവ ബഹുലമായിരുന്നു. പലതവണ സഭ നിര്‍ത്തിവെക്കേണ്ട അവസ്ഥ വരെയുണ്ടായി. അതേസമയം വിവാദമായ കാര്‍ഷിക നിയമം ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ച് പിന്‍വലിക്കാനും സര്‍ക്കാരിന് സാധിച്ചു. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെയായിരുന്നു ബില്‍ പാസാക്കിയത്. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷത്തെ എംപിമാര്‍ അതിരൂക്ഷമായിട്ടാണ് കേന്ദ്ര നീക്കത്തെ വിമര്‍ശിച്ചത്. യാതൊരു ചര്‍ച്ചയും കൂടാതെയാണ് ഈ ബില്‍ പാസാക്കിയത്. പിന്നീട് ഇത് രാജ്യസഭയിലും പാസാക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചതെന്നും, ഏഴുന്നൂറോളം കര്‍ഷകര്‍ ഈ സമരത്തിന്റെ ഭാഗമായി മരിച്ചിട്ടുണ്ടെന്നും മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു.

കര്‍ഷകര്‍ ഒരു വര്‍ഷത്തോളമായി കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ആ മൂന്ന് നിയമവും പിന്‍വലിച്ചു.ലോക്‌സഭ ചേര്‍ന്ന് മിനുട്ടുകള്‍ക്കുള്ളിലായിരുന്നു കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള ബില്‍ കൊണ്ടുവന്നത്. ഇത് ഉച്ചയ്ക്ക് ശേഷം രാജ്യസഭയിലും പാസാക്കുകയായിരുന്നു. കാര്‍ഷിക മന്ത്രി നരേന്ദ്ര തോമറാണ് ബില്‍ അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് ബില്‍ സഭ പാസാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും എംപിമാരുടെ ബഹളത്തിനിടയിലൂടെയാണ് ബില്‍ പാസാക്കിയത്. ചര്‍ച്ചകളൊന്നുമില്ലാതെ കാര്‍ഷിക നിയമം പിന്‍വലിച്ചത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ ചര്‍ച്ചകളെ ഭയക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വനിതാ എംപിമാര്‍ക്കമൊപ്പമുള്ള പാര്‍ലമെന്റ് ചിത്രവും ഇതിനിടെ വിവാദമായി. ആദ്യ ദിനത്തിലെ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥമല്ല എന്ന ക്യാപ്ഷനായിരുന്നു ഈ ചിത്രത്തിന് തരൂര്‍ നല്‍കിയത്. ഇതിലെ ആകര്‍ഷകമായ വാക്ക് തരൂര്‍ സെക്‌സിസ്റ്റാണെന്ന പരാമര്‍ശത്തിലേക്ക് വരെയെത്തി. ഇതിന് പിന്നാലെ തരൂര്‍ മാപ്പുപറയുകയും ചെയ്തു. വനിതാ എംപിമാര്‍ മുന്‍കൈയ്യെടുത്താണ് ആ സെല്‍ഫി എടുത്ത്. അത് തമാശയായ കണ്ടാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു. സുപ്രിയസുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രവര്‍ത്തി, നസ്രത് ജഹാന്‍ റൂഹി, ജ്യോതിമണി എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
12 എംപിമാര്‍ക്ക് മോശം പെരുമാറ്റത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കിട്ടിയതാണ് ആദ്യ ദിനത്തിലെ ഏറ്റവും ഞെട്ടിച്ച കാര്യം. ഇവര്‍ക്കിനി ഇത്തവണത്തെ ശൈത്യകാല സമ്മേളത്തനത്തില്‍ പങ്കെടുക്കാനാവില്ല. കഴിഞ്ഞ സെഷനിലെ മോശം പെരുമാറ്റമാണ് സസ്‌പെന്‍ഷന് കാരണമായത്. എളമരം കരീം, ഫൂലോ ദേവി നേതം, ഛായ വര്‍മ, റിപുണ്‍ ബോറ, ബിനോയ് വിശ്വം, രാജാമണി പട്ടേല്‍, ഡോള സെന്‍, ശാന്തി ഛേത്രി, സയ്യിദ് നാസിര്‍ ഹുസൈന്‍, പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായ്, അഖിലേഷ് പ്രസാദ് സിംഗ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
പ്രതിഷേധം ശക്തമായതോടെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ പാര്‍ലമെന്റ് നിര്‍ത്തിവെച്ചിരുന്നു. അതേസമയം ബിറ്റ്‌കോയിനെ കറന്‍സിയായ അംഗീകരിക്കാനുള്ള യാതൊരു നീക്കവും സര്‍ക്കാരിനില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. താങ്ങുവില നിയമത്തെ കുറിച്ചും ലഖിംപൂര്‍ ഖേരിയെ കുറിച്ചും സംസാരിക്കേണ്ടതുണ്ടായിരുന്നുവെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. എന്നാല്‍ ചര്‍ച്ചയൊന്നും കൂടാതെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. അവസാന സെഷനില്‍ പാര്‍ലമെന്റില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ഇപ്പോഴും മനസ്സിനെ വേദനിപ്പിക്കുന്നുവെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളികളുമായിട്ടാണ് ബിജെപി അംഗങ്ങള്‍ പ്രധാനമന്ത്രിയെ ഇന്ന് സഭയില്‍ അഭിവാദ്യം ചെയ്തത്. പ്രതിപക്ഷ അംഗങ്ങള്‍ ജയ് കിസാന്‍ മുദ്രാവാക്യമാണ് പകരം മുഴക്കിയത്.
അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെടുത്തതെന്ന് സസ്‌പെന്‍ഡ് ചെയ്ത എംപി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. അന്യായമായ സസ്‌പെന്‍ഷനാണിതെന്ന് രാജ്യസഭാ എംപി ഛായ വര്‍മ പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ എംപിമാരുടെ സസ്‌പെന്‍ഷനെ അപലപിച്ചു. 12 പാര്‍ട്ടികള്‍ ചേര്‍ന്നാണ് നടപടിയെ അപലപിച്ചത്. രാജ്യസഭാ ചട്ടങ്ങളുടെ ലംഘനമാണ് സസ്‌പെന്‍ഷന്‍ എന്നും പ്രതിപക്ഷം ആരോപിച്ചു.












Click it and Unblock the Notifications