മണിപ്പൂരില്‍ കോണ്‍ഗ്രസ് നടത്തിയത് വിഭജന രാഷ്ട്രീയം: രൂക്ഷവിമർശനവുമായി നരേന്ദ്ര മോദി
ഇംഫാല്‍: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് സംസ്ഥാനങ്ങളിലെ വടക്കുകിഴക്കൻ സംസ്‌കാരത്തെ കോൺഗ്രസ് പരിഹസിക്കുകയാണെന്നാണ് മോദി ആരോപിക്കുന്നത്. "കോൺഗ്രസ് നേതാക്കൾ മണിപ്പൂരിൽ വന്ന് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു, എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ വടക്കുകിഴക്കൻ ഇന്ത്യയുടെ വസ്ത്രങ്ങളെയും സംസ്കാരത്തെയും കളിയാക്കുന്നു." മണിപ്പൂരിലെ ഹിൻഗാംഗിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂരിനെ എല്ലാതലത്തിലും അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സർക്കാറുകള്‍ നേരത്തെ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം വിമർശിച്ചു. "കോൺഗ്രസ് മണിപ്പൂരിനെ കുന്നുകള്‍ക്കും താഴ്‌വരകൾക്കിടയിൽ വിഭജിച്ചു അതിന്റെ പേരിൽ രാഷ്ട്രീയം കളിച്ചു. മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് അവർ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല, "- പ്രധാനമന്ത്രി വിമർശിക്കുന്നു.

2022ലെ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത 25 വർഷത്തേക്കുള്ള വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കും. അഞ്ച് വർഷത്തെ ഭരണത്തിൽ സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും കൊണ്ടുവന്നതിന് മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മണിപ്പൂരിന് ഒരു സമ്പൂർണ്ണ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ ആവശ്യമാണെന്നും മ്യാൻമർ-തായ്‌ലൻഡിനെ ബന്ധിപ്പിക്കുന്ന ഹൈവേ പൂർത്തിയായ ശേഷം സംസ്ഥാനം കിഴക്കൻ ഏഷ്യൻ കണക്റ്റിവിറ്റിയുടെ സുപ്രധാന കേന്ദ്രമായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
"കഴിഞ്ഞ മാസം, മണിപ്പൂർ രൂപീകരണത്തിന്റെ 50 വാർഷികം ആഘോഷിച്ചു. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ സംസ്ഥാനം നിരവധി സർക്കാരുകൾക്ക് സാക്ഷ്യം വഹിച്ചു. പതിറ്റാണ്ടുകളുടെ കോൺഗ്രസ് ഭരണത്തിന് ശേഷം മണിപ്പൂരിന് അസമത്വം മാത്രമേ ഉണ്ടായിട്ടുള്ളൂ. കോൺഗ്രസാകട്ടെ ബന്ദുകളും ഉപരോധങ്ങളും മണിപ്പൂരിന്റെ പ്രധാന സവിശേഷതയാക്കി മാറ്റി. ," പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ഘട്ടമായി നടക്കുന്ന മണിപ്പൂർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 28, മാർച്ച് 5 തീയതികളിലായിട്ടാണ് നടക്കുന്നത്.
60 സീറ്റിലേക്കാണ് മണിപ്പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 2017 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 28 സീറ്റുകളിലായിരുന്നു അവർക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ 21 സീറ്റുകള്‍ നേടിയ ബി ജെ പി 4 വീതം സീറ്റുകള്‍ നേടിയ നഗാ പീപ്പീള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാർട്ടി തുടങ്ങിയവുടെ സഹായത്തോടെ അധികാരം പിടിക്കുകയായിരുന്നു. എല്‍ ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്തർ എന്നിവർ ഓരോ സീറ്റിലും വിജയിച്ചു. അംഗങ്ങളുടെ കൂറുമാറ്റം കാരണം നിലവില്‍ 15 എം എല്‍ എമാർ മാത്രമാണ് മണിപ്പൂരില്‍ കോണ്‍ഗ്രസിനുള്ളത്. ബി ജെ പിയുടേത് ആവട്ടെ 21 ല്‍ നിന്നും 28 ആയി ഉയരുകയും ചെയ്തു.












Click it and Unblock the Notifications