കശ്മീരി ബാലികയെ പീഡിപ്പിച്ച് കൊന്നവര്‍ക്കും പിന്തുണ!! ബിജെപി മന്ത്രിമാര്‍ ഹിന്ദു ഏകഥാ മഞ്ചിനൊപ്പം!!
കശ്മീരി ബാലികയെ പീഡിപ്പിച്ച് കൊന്ന കേസ് അന്വേഷിക്കാന്‍ സിബിഐ വേണമെന്ന് ബിജെപി
കശ്മീര്‍: കത്വയില്‍ എട്ടുവയസുകാരി കശ്മീരി ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു ഭാഗത്ത് പ്രതിഷേധം കത്തുന്നതിനിടെ മറുഭാഗത്ത് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും പ്രക്ഷോഭം നടക്കുന്നുണ്ട്. ബിജെപിയിലെയും കേന്ദ്ര സര്‍ക്കാരിലെയും കുറച്ച് മന്ത്രിമാര്‍ സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മനസ്സാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായിട്ടും അതിനെ ന്യായീകരിക്കുന്ന പ്രസ്താവനകളാണ് ഭൂരിഭാഗം ബിജെപി നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നത്. കശ്മീരില്‍ ഹിന്ദു ഏകഥാ മഞ്ച് പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ നല്‍കിയിരിക്കുകയാണ് കശ്മീരിലെ ബിജെപി മന്ത്രിമാര്‍.
ഇവര്‍ ഹിന്ദു ഏകഥാ മഞ്ചിന്റെ റാലിയില്‍ പങ്കെടുക്കുകയും ചെയ്തു. ഇവര്‍ കൂടി ഭാഗമായ കശ്മീര്‍ സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട് മന്ത്രിമാര്‍. വനംവകുപ്പ് മന്ത്രി ചൗധരി ലാല്‍ സിംഗ്, വാണിജ്യവകുപ്പ് മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ തുറന്ന പോരിനാണ് ഇവര്‍ ഒരുങ്ങുന്നത്. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണ് ഇവരുടെ ശ്രമമെന്ന് റിപ്പോര്‍ട്ടുണ്ട്.

പോലീസ് വേണ്ട സിബിഐ മതി
ബിജെപി മന്ത്രിമാര്‍ ഹിന്ദുക്കളായത് കൊണ്ട് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇത് ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്ന കാര്യം അങ്ങേയറ്റം അസംബന്ധമാണെന്ന് ചൗധരി ലാല്‍ സിംഗ് പറയുന്നു. ഹിന്ദു ഏകഥാ മഞ്ചിന് ഇവര്‍ നല്‍കിയ പിന്തുണ സംഘടനയ്ക്ക് കൂടുതല്‍ കരുത്തേകുകയായിരുന്നു. പോലീസിന്റെ അന്വേഷണം ശരിയല്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അന്വേഷണം ശരിയായ ദിശയില്‍ പോകുമ്പോള്‍ ഇവരെന്തിനാണ് സിബിഐ വരണമെന്ന് പറയുന്നത്. കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് ഉറപ്പാണ്. ജമ്മു കശ്മീര്‍ ക്രൈം ബ്രാഞ്ചാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇവര്‍ അറസ്റ്റ് ചെയ്തവര്‍ സംഭവത്തില്‍ പങ്കാളികളായതായി തെളിവ് ലഭിച്ചിട്ടുണ്ട്.

കണ്ണില്ലാത്ത ക്രൂരത
ബക്കര്‍വാല്‍ വിഭാഗത്തിലെ എട്ടുവയസുകാരിയെ ജനുവരി 10ന് കുതിരകള്‍ തീറ്റ കൊടുക്കാന്‍ പോയ ശേഷം കാണാനില്ലായിരുന്നു. ഏഴു ദിവസത്തിന് ശേഷം കാട്ടിനുള്ളിലാണ് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. രസ്‌ന ഗ്രാമത്തില്‍ അധികം ദൂരെയല്ലാത്ത ഒരിടത്ത് വെച്ചാണ് കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്. പിന്നീട് ഇതില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പോലീസ് പുറത്തുവിട്ടത്. നാടോടി മുസ്ലീം കുടുംബങ്ങളായ ബക്കര്‍വാളുകളെ തങ്ങളുടെ പ്രദേശത്ത് നിന്ന് ഓടിക്കാന്‍ വേണ്ടി ഹിന്ദുക്കള്‍ ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അത്. കൊലപാതകം നടന്നാല്‍ ബക്കര്‍വാളുകള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുമെന്ന് അവര്‍ കരുതി. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് പെണ്‍കുട്ടി മയക്കുമരുന്ന് നല്‍കിയ ഉറക്കി കിടത്തിയ ശേഷമാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. ഏഴുദിവസത്തോളം പട്ടിണിക്കിട്ടാണ് അവര്‍ കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതിന് ശേഷം കുട്ടിയെ കൊല്ലുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിക്കാന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്‌തെന്ന് പോലീസിന്റെ കുറ്റപത്രത്തിലുണ്ട്.

കാട്ടുനീതി
ഈ കൊടുക്രൂരകൃത്യം നടത്തിയ ഘാതകരെയാണ് ബിജെപി ഇപ്പോള്‍ പിന്തുണച്ചിരിക്കുന്നത്. ഇതിനെ ദേശീയ നേതാക്കള്‍ പോലും അപലപിക്കാന്‍ തയ്യാറായില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇവര്‍ ഹിന്ദു ഏകഥാ മഞ്ച് പ്രവര്‍ത്തകരുടെ ഓഫീസിലെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. കശ്മീരില്‍ ഇപ്പോള്‍ നടക്കുന്നത് കാട്ടുനീതിയാണെന്നും മുസ്ലീങ്ങള്‍ മരിച്ചാല്‍ ഹിന്ദുക്കളായിരിക്കും അതിന് പിന്നില്ലെന്ന ധാരണ വച്ചുപുലര്‍ത്തുന്ന അറസ്റ്റുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രിമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ ഹിന്ദുക്കളെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത് ദ്രോഹിക്കുകയാണ് പോലീസെന്ന് ഹിന്ദു ഏകഥാ മഞ്ച് ആരോപിക്കുന്നു. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ നിരപരാധികളെ ദ്രോഹിക്കാന്‍ അനുവദിക്കില്ല. ഇപ്പോള്‍ പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത് ഏത് തരം അന്വേഷണമാണ്. ആ രീതി തന്നെ ശരിയല്ലെന്നും ചന്ദര്‍ പ്രകാശ് ഗംഗ പറയുന്നു.

മുസ്ലീങ്ങളെ സഹായിക്കുന്നു
ഇത്രയും വിവാദമായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കേണ്ടെന്ന് ബിജെപി മന്ത്രി ലാല്‍ സിംഗ് പറയുന്നു. സിബിഐ വന്നാല്‍ മാത്രമേ സത്യം അറിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൂടുതല്‍ ബിജെപി നേതാക്കള്‍ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു ഏകഥാ മഞ്ചിനും ഇവര്‍ പിന്തുണയറിയിച്ചിട്ടുണ്ട്. ബിജെപി എംഎല്‍എമാരായ ജസ്‌റോതിയ, കുല്‍ദീപ് രാജ്, എന്നിവരാണ് ആദ്യം പിന്തുണയുമായെത്തിയത്. ഇവര്‍ കത്വ, ഹീരാനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവരാണ്. ജില്ലാ തലത്തിലുള്ള ബിജെപി നേതാക്കളും പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മുസ്ലീങ്ങളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അന്വേഷണ സംഘത്തില്‍ തന്നെ അത്തരത്തിലുള്ള പോലീസുകാരുണ്ട്. മുസ്ലീം മത നേതാക്കളില്‍ കേസില്‍ ഹിന്ദുക്കളെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. കശ്മീരികളല്ലാത്തവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

പ്രതികളല്ല, നിരപരാധികള്‍
അറസ്റ്റ് ചെയ്തവര്‍ ഒരിക്കലും പ്രതികളല്ലെന്നാണ് ബിജെപിയുടെ വാദം. 14, 22, 28, 37 വയസ്സുള്ളവര്‍ എങ്ങനെയാണ് ഒരു കുറ്റകൃത്യത്തിന് വേണ്ടി ഒന്നിക്കുക. ഇത്രയും പ്രായവ്യത്യാസം തന്നെ കേസില്‍ ഇവര്‍ പ്രതികളല്ല എന്ന് മനസ്സിലാക്കി തരുന്നതാണ്. കശ്മീരില്‍ ആദ്യമായി കൊല്ലപ്പെടുന്ന കുട്ടിയല്ല ആസിഫയെന്ന് ചൗധരി ലാല്‍ സിംഗ് വിവാദ പ്രസ്താവന നടത്തിയിട്ടുണ്ട്. എന്തൊരു വലിയ അന്വേഷണമാണ് കേസില്‍ നടക്കുന്നത്. മുമ്പൊരിക്കലും ഇത്തരമൊരു അന്വേഷണം ഒരു കേസിലും ഉണ്ടായിട്ടില്ലെന്ന് ചൗധരി ലാല്‍ പറയുന്നു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് അറസ്റ്റില്ല, പതാക കത്തിക്കുന്നവര്‍ക്കും അറസ്റ്റില്ല, എന്നാല്‍ ഈ കേസില്‍ അവര്‍ കുറച്ച് പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അവര്‍ ഹിന്ദുക്കളായത് കൊണ്ടാണ് ഇങ്ങനെ. പ്രതികളെന്ന് ആരോപിക്കപ്പെട്ട നിരപരാധികള്‍ക്കൊപ്പമാണ് താനെന്ന് ചൗധരി ലാല്‍ ആവര്‍ത്തിച്ചു. കേസ് സിബിഐക്ക് കൈമാറിയാല്‍ മാത്രമേ പോലീസിന്റെ കള്ളക്കളികള്‍ പുറത്ത് വരികയുള്ളൂവെന്നും ചൗധരി പറയുന്നു.

ഗുജ്ജാറുകളുമായി പ്രശ്‌നം
കത്വയില്‍ ഇനിയും പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഗുജ്ജാറുകളും ഹിന്ദുക്കളും തമ്മില്‍ ഇവിടെ ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതില്‍ നിന്ന് നേരത്തെ തന്നെ ബിജെപി മുതലെടുപ്പ് നടത്തുന്നുണ്ടെന്ന് ഉറപ്പാണ്. ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച രണ്ടു മന്ത്രിമാരും നേരത്തെ തന്നെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ മിടുക്കരാണെന്ന് വ്യക്തമായതാണ്. 2016ല്‍ ഗുജ്ജാറുകളുമായുള്ള പ്രശ്‌നത്തില്‍ ചൗധരി ലാല്‍ സിംഗിന്റെ ഭീഷണി വന്‍ വിവാദമായിരുന്നു. ഹിന്ദുക്കളോട് കളിച്ചാല്‍ 1947ലെ കൂട്ടക്കുരുതി വീണ്ടും ആവര്‍ത്തിക്കുമെന്നായിരുന്നു ചൗധരിയുടെ ഭീഷണി. ഇതിനെ തുടര്‍ന്ന് ഗുജ്ജാറുകള്‍ മന്ത്രിക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് വനിതാ ഡോക്ടറോട് മോശമായി പെരുമാറിയ സംഭവത്തിലും മന്ത്രിക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. അതേസമയം ചന്ദര്‍ പ്രകാശ് ഗംഗയും ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു. കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്കെതിരെ പെല്ലറ്റുകളാണ് വെടിയുണ്ടകളാണ് പ്രയോഗിക്കേണ്ടതെന്നാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. ഇതിന് ശേഷം എംയിസിന് വേണ്ടിയുള്ള സ്ഥലത്ത് നിന്ന് ഗുജ്ജാറുകളെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications