സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ 'പിങ്ക് ക്യാബുകള്‍'; ആദ്യത്തേത് ജമ്മു കശ്മീരിലെ രജൗരിയിൽ
രജൗരി: അന്താരാഷ്ട്ര പെണ്‍കുട്ടികളുടെ ദിനത്തില്‍ ജമ്മുകശ്മീരിലെ രജൗരി ജില്ലാ ഭരണകൂടം പിങ്ക് വാഹനങ്ങള്‍ പുറത്തിറക്കി. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്നാണ് രാജ്യത്തെ ആദ്യത്തെ സര്‍വീസ് ജമ്മു കശ്മീരില്‍ ആരംഭിക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി പുറത്തിറക്കുന്ന 6 വാഹനങ്ങള്‍ മഹീന്ദ്ര സുപ്രോസ് വാനുകളാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അന്തസ്സോടെയുള്ള യാത്രാഅനുഭവം നല്‍കുന്നതിനായാണ് പിങ്ക് വാഹനങ്ങള്‍ പുറത്തിറക്കിയതെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ വികസന കമ്മീഷണര്‍ മുഹമ്മദ് ഐജാസ് ആസാദ് പറഞ്ഞു. തിരക്കേറിയ പൊതുഗതാഗത വാഹനങ്ങള്‍ കാരണം പെണ്‍കുട്ടികള്‍ക്ക് യാത്രാമാര്‍ഗ്ഗത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഗതാഗത വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. അതിനാലാണ് ഇത്തരം വാഹനങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും എഎച്ചിലേക്കും, പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും പഴയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ മൊത്തം ആറ് സീറ്റര്‍ പിങ്ക് വാഹനങ്ങള്‍ ഓടിക്കും. എല്ലാ ദിവസവും രാവിലെ 8:00 മുതല്‍ രാത്രി 8:30 വരെ സേവനം ലഭ്യമാകും. രജൗരിയിലെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ സര്‍വേയ്ക്ക് ശേഷമാണ് ഈ റൂട്ടുകള്‍ തിരഞ്ഞെടുത്തതെന്ന് ആസാദ് പറഞ്ഞു.

'' ബേട്ടി ബച്ചാവോ ബേതി പഠാവോ '' പ്രചാരണത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ പ്രചരണം വിജയകരമാക്കാന്‍ അദ്ദേഹം പൊതുജനങ്ങളുടെ സഹകരണം തേടി. ഇത്തരത്തിലുള്ള കൂടുതല്‍ സംരംഭങ്ങള്‍ സ്വീകരിക്കാന്‍ പരമാവധി ശ്രമിക്കും. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുന്നു, കാരണം അവരുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ഈ സേവനം ആരംഭിച്ചു,' അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (ആര്‍ടിഒ) അന്‍സാര്‍ അഹമ്മദ് പറഞ്ഞു.
ഈ പ്രത്യേക അവസരത്തില്‍ ഇവിടുത്തെ സ്ത്രീകളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി ആവശ്യമായതും പ്രായോഗികവുമായ റൂട്ടുകള്‍ പരിഗണിച്ചിട്ടുണ്ട്. ശരിയായതും സുരക്ഷിതവുമായ ഗതാഗതത്തിനുള്ള അവകാശം ഒരു സ്ത്രീക്ക് മാന്യമായ ജീവിതത്തിന്റെ ഭാഗമാണെന്ന് താന്‍ കരുതുന്നതായും രജൗരിയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) യൂഗല്‍ മന്‍ഹാസ് പറഞ്ഞു.












Click it and Unblock the Notifications