സൗദി യാത്ര വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; കാശ്മീരിൽ ഇന്ന് ബന്ദ്
ശ്രീനഗർ; ജമ്മു കാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരിക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് തന്നെ അദ്ദേഹം നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. നാളെ രാവിലെയോടെയാണ് അദ്ദേഹം എത്തുക. ബുധനാഴ്ചയായിരുന്നു മോദി മടങ്ങേണ്ടിയിരുന്നത്.
അതിനിടെ ഭീകരാക്രമണത്തെ തുടർന്ന് താഴ്വരയിലെ മത-സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. 'വിനോദസഞ്ചാരികൾക്കെതിരായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ജമ്മുവിലെ ചേംബർ & ബാർ അസോസിയേഷൻ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പഹൽഗാമിലെ ക്രൂരമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള ആദരസൂചകമായി ബന്ദിനെ പിന്തുണയ്ക്കാൻ എല്ലാ കാശ്മീരികളും ഒന്നിക്കണം',മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹബൂബ മുഫ്തി പറഞ്ഞു.

ഇത് കുറച്ച് പേർക്കെതിരെ നടന്ന ആക്രമണമല്ല, നമ്മൾ എല്ലാവർക്കും നേരെ നടന്ന ആക്രമണമാണ്. ദുഃഖത്തിലും പ്രതിഷേധത്തിലും ഞങ്ങൾ ഒരുമിച്ച് നിൽക്കുകയാണ്. നിരപരാധികളെ കൂട്ടക്കൊല ചെയ്തതിൽ അപലപിച്ച് ഞങ്ങൾ എല്ലാവരും ഈ ബന്ദിനെ പിന്തുണയ്ക്കുന്നു', അവർ പറഞ്ഞു. കശ്മീർ ട്രേഡേഴ്‌സ് ആൻഡ് മാനുഫാക്‌ചറേഴ്‌സ് ഫെഡറേഷനും (കെടിഎംഎഫ്) നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ കാശ്മീരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രൈവറ്റ് സ്കൂൾ അസോസിയേഷനും അവധി പ്രഖ്യാപിച്ചു. അതേസമയം നഗരത്തിലുടനീളം ശക്തമായ പ്രതിഷേധങ്ങൾ നടത്തുമെന്ന് കോൺഗ്രസ്, ശിവസനേ , ദോഗ്ര ഫ്രണ്ട്, രാഷ്ട്രീയ ബജ്റംഗ് ദൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ അറിയിച്ചു.
അവധി ആഘോഷിക്കാൻ പോയ സഞ്ചാരികൾക്ക് നേരെയാണ് ഇന്ന് ഉച്ചയോടെ അതിക്രൂരമായ ഭീകരാക്രമണം നടന്നത്. സൈനിക വേഷത്തിലെത്തിയ ഭീകരർ സഞ്ചാരികളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു. സമീപത്തെ പൈൻ കാടുകളിൽ നിന്നും ഇവർ ഓടിക്കയറുകയായിരുന്നുവെന്നും ആക്രോശിച്ച് കൊണ്ട് അടുത്തെത്തി വെടിയുതിർത്തെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഘത്തിൽ ഏഴ് പോരോളം ഉണ്ടായെന്നാണ് വിവരം. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തക്കുന്ന ലഷ്കർ ഇ തൊയിബയുടെ പോഷകസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ആക്രമണത്തിൽ 28 ഓളം പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതിൽ രണ്ട് പേർ പ്രദേശവാസികളാമ്. രണ്ട് പേർ വിദേശികളാണെന്നാണ് സൂചന. എന്നാൽ മരിച്ചവരുടെ കണക്ക് സംബന്ധിച്ച് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ 15 പേരുടെ പട്ടികയാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും രണ്ട് കർണാടകക്കാരും ഒരു ഒഡീഷ സ്വദേശിയും ഹരിയാനയിൽ നിന്നുള്ള നാവിക സേന ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി. പ്രവാസിയായിരുന്ന ഇദ്ദേഹം രണ്ട് വർഷം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കഴിഞ്ഞ ദിവസമാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മകളാണ് പിതാവ് കൊല്ലപ്പെട്ട വിവരം നാട്ടിൽ അറിയിച്ചത്.
മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രന് നേരെ വെടിയുതിർത്തതെന്ന് അദ്ദേഹത്തിന്റെ ബന്ധു വെളിപ്പെടുത്തി. പിന്നീട് മകളുടെ പേരും ചോദിച്ചത്രേ. അതേസമയം പെൺകുട്ടിയും അമ്മയുമെല്ലാം ഇപ്പോൾ സുരക്ഷിതരായ ഒരു ഹോട്ടലിലാണ് ഉള്ളതെന്ന് ബന്ധു അറിയിച്ചു. കൊച്ചിയിൽ ജോലി ചെയ്യുന്ന 26 കാരനായ ലെഫ്റ്റനന്റ് വിനയ് നര്‍വാലാണ് കൊല്ലപ്പെട്ട ഹരിയാന സ്വദേശി. ഏപ്രിൽ 16 നായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. കർണാടക സ്വദേശിയായ മഞ്ജുനാഥ് റാവുവാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ഒഡിഷയിൽ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്‌പതിയും കൊല്ലപ്പെട്ടവരിൽ പെടുന്നു. മറ്റുള്ളവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് ജില്ലാ ഭരണകുടം അറിയിച്ചു.












Click it and Unblock the Notifications