ആരോഗ്യപ്രവർത്തകർ ദൈവങ്ങളെപ്പോലെ: വിവേചനം അനുവദിക്കില്ല, കർശന നടപടിയെന്ന് പ്രധാനമന്ത്രി!!
ലഖ്നൊ: കൊവിഡിനെതിരെയുള്ള പോരാട്ടം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് പ്രതിരോധത്തിനായി കൊവിഡ് പാക്കേജുകൾ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണിസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഒന്നര ലക്ഷം കോടി രൂപയുടെ പാക്കേജ് ഈ ആഴ്ച തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോവിഡിനെതിരായ പോരാട്ടം 21 ദിവസത്തിനുള്ളിൽ വിജയിക്കും. 130 കോടി ജനങ്ങളുടെ ബലത്തിൽ യുദ്ധം ജയിക്കാൻ കഴിയുമെന്നും പ്രധാമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മഹാഭാരത യുദ്ധം ജയിക്കുന്നതിനായി 18 ദിവസം മാത്രമാണെടുത്തതെന്നും മോദി ഓർമിപ്പിക്കുന്നു.
കൊറോണയെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കേണ്ടതില്ലെന്നും ലോകത്ത് കൊറോണ ബാധിച്ച ഒരു ലക്ഷത്തിലധികം പേർ രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മികച്ച മാർഗ്ഗം സാമൂഹിക അകലം പാലിക്കൽ തന്നെയാണ് മികച്ച മാർഗ്ഗം. ഈ പ്രതിസന്ധി ഘട്ടത്തിൽ വാരാണസിയിലെ ജനങ്ങളാണ് മറ്റ് ജനങ്ങളെ മുന്നോട്ട് നയിക്കേണ്ടതെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ശക്തി നൽകാൻ ദൈവങ്ങളോട് പ്രാർത്ഥിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിവേചനമുണ്ടെന്നും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ആരോഗ്യ പ്രവർത്തകർ ദൈവത്തെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഡോക്ടർമാരെ വീടുകളിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ആരോഗ്യരംഗത്തെ ജീവനക്കാർക്കെതിരെയുള്ള മോശം പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യാനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിൽ 600 പേർക്കാണ് ഇതിനകം കൊറോണ സ്ഥിരീകരിച്ചത്. 12 പേരാണ് കൊറോണ ബാധയെത്തുടർന്ന് ഇന്ത്യയിൽ മരണമടഞ്ഞിട്ടുള്ളത്. ആഗോളതലത്തിൽ നാല് ലക്ഷത്തിലധികം പേർക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. 16000 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ഇറ്റലിയിൽ മാത്രം 6000 പേരാണ് മരിച്ചിട്ടുള്ളത്. സാമൂഹിക വ്യാപനം തുടരുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ തുടർന്ന് വരികയാണ്. എന്നാൽ ഹോം ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച് നിരീക്ഷണത്തിൽ കഴിയുന്നവർ വീട് വിട്ട് പുറത്തിറങ്ങുന്നതാണ് ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയുയർത്തുന്നത്. ആദ്യം 26 സംസ്ഥാനങ്ങൾ മാത്രമാണ് ഇന്ത്യയിൽ അടച്ചിട്ടിരുന്നതെങ്കിൽ പിന്നീട് മാർച്ച് 25 അർദ്ധരാത്രി മുതൽ രാജ്യം മുഴുവൻ അടച്ചിട്ട നിലയിലാണുള്ളത്. എല്ലാത്തരത്തിലുള്ള പൊതു- സ്വകാര്യ ഗതാഗത സംവിധാനങ്ങളും 21 ദിവസത്തേക്ക് നിർത്തലാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇക്കാലയളവിൽ ഇളവുള്ളത്.












Click it and Unblock the Notifications