ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ മോദി തിരിച്ചറിയും; പോളിംഗ് ബൂത്തിൽ ക്യാമറയുണ്ടെന്ന് ബിജെപി എംഎൽഎ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിംഗ് ബൂത്തുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അത് ഞങ്ങള്‍ക്ക് മനസ്സിലാകും. ഗുജറാത്തിലെ ഫത്തേപൂരില്‍ നിന്നുള്ള ബിജെപി നേതാവായ രമേഷ് കട്ടാരയുടെ വാക്കുകളാണ് ബിജെപിയെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. ദാഹോദ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ക്യാമറക്ക് മുന്നിലാണ് രമേഷ് ഇക്കാര്യങ്ങള്‍ വിളിച്ചു പറഞ്ഞത്.
വോട്ടിംഗ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ഥി ജസ്വന്ത് സിന്‍ ഭാഭറിന്റെ(ദാഹോദില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി) ഫോട്ടോയും താമര ചിഹ്നവും നിങ്ങള്‍ക്ക് കാണാനാകും. ആ ബട്ടണിലാണ് നിങ്ങള്‍ അമര്‍ത്തേണ്ടത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മോദി പോളിംഗ് ബൂത്തുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ ആരാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നതെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതെന്നും കണ്ടു പിടിക്കാനാകും.
കാരണം ആധാര്‍ കാര്‍ഡ് അടക്കമുള്ള എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളിലും നിങ്ങളുടെ ഫോട്ടോയുണ്ട്. നിങ്ങളുടെ ബൂത്തില്‍ നിന്നും കുറച്ച് വോട്ടേ കിട്ടുന്നുള്ളു എങ്കില്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ വഴി ആരാണ് വോട്ട് ചെയ്തതെന്നറിയാന്‍ സാധിക്കും. പിന്നെ നിങ്ങള്‍ക്കൊരിക്കലും ജോലി ലഭിക്കില്ല. ഇതായിരുന്നു രമേശ് കട്ടാരയുടെ വാക്കുകള്‍.
രമേശ് കട്ടാരയുടെ ഈ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം ഭീഷണികളെ നിസ്സാരമായി എടുക്കാനാകില്ലെന്ന് ആര്‍ജെഡി ട്വീറ്റ് ചെയ്തു. നിസ്സഹായരായ വോട്ടര്‍മാര്‍ക്ക് അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ ബിജെപിക്ക് വോട്ട് ചെയ്യേണ്ടി വരികയാണ്. ഇത്തരം സംഭവങ്ങളുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ് ലാലു പ്രസാദ് ട്വീറ്റ് ചെയ്തു. നേരത്തെ സുല്‍ത്താന്‍പൂരിലെ യോഗത്തില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ കേന്ദ്ര മന്ത്രി മനേക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു.
നിലവില്‍ ദാഹോദില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ജസ്വന്ത് സിന്‍ ഭാഭോര്‍.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications