ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യഘടകമാണന്ന് ഇവിടത്തെ ഓരോ കല്ലിനും പുഴയ്ക്കും കല്ലിനുമറിയാം: നരേന്ദ്രമോദി
ദില്ലി: മാതൃരാജ്യത്തിന് വേണ്ടി ജീവൻ നൽകുന്ന ഓരോരുത്തർക്കും അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. "ലഡാക്കിലെ ഓരോ മൂലയ്ക്കും ഓരോ കല്ലിനും ഓരോ പുഴയ്ക്കും കല്ലുകൾക്കുമറിയാം ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന്''. അപ്രതീക്ഷിത ലഡാക്ക് സന്ദർശനത്തിനിടെ നിമുവിൽ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലഡാക്കിലെ സൈനിക പോസ്റ്റ് സന്ദർശിച്ച പ്രധാനമന്ത്രി സൈനികരുമായി സംവദിക്കുകയും ചെയ്തു. ജൂൺ 15ന് കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദർശിക്കാനെത്തുന്നത്.
ഇന്ത്യ- ചൈന സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈനികരുടെ ആത്മവീര്യം ഉയർത്തുന്നതിനും ചൈനയ്ക് ശക്തമായ സന്ദേശം നൽകുന്നതിനുമായാണ് പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി എംഎം നരവനെ എന്നിവരും മോദിയെ അനുഗമിച്ചിരുന്നു. സൈനികരുമായി സംവദിച്ച പ്രധാനമന്ത്രിയ്ക്ക് അതിർത്തിയിലെ സ്ഥിതിഗതികൾ ലഫ് ജനറല്‍ ഹരീന്ദര്‍ സിങ് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ദുർബലർക്ക് ഒരിക്കലും സമാധാനം കൈവരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി ജൂൺ 15ലെ സംഘർഷത്തിൽ ശത്രു നിങ്ങളുടെ അഗ്നിയും ക്രോധവും കണ്ടുവെന്നും കൂട്ടിച്ചേർത്തു. ചൈനീസ് സൈനികരുമായുണ്ടായ സംഘഷത്തിന് ഇന്ത്യൻ സൈനികർ തക്കതായ മറുപടി നൽകിയെന്നും മോദി കൂട്ടിച്ചേർത്തു. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത്.
Recommended Video
"നിങ്ങൾക്ക് എല്ലാവർക്കും രാജ്യത്തെ ശക്തവും സുരക്ഷിതവുമായി നിലനിർത്താൻ കഴിയുമെന്ന വിശ്വാസമാണ് ഇന്ത്യയിലും ലോകത്തുമുള്ള ഓരോ ഇന്ത്യക്കാരനുമുള്ളത്. നിങ്ങളുടെ ധൈര്യം നിങ്ങളെ വിന്യസിച്ചിരിക്കുന്ന മലകളെക്കാൾ ഉയരത്തിലാണ്. നിങ്ങളുടെ ആയുധങ്ങൾ നിങ്ങളെ ചുറ്റപ്പെട്ട് കിടക്കുന്ന മലകളെക്കാൾ കരുത്തുറ്റതുമാണ്. നിങ്ങളുടെ ആത്മവിശ്വാസം, ദൃഢനിശ്ചയം ഇവിടെയുള്ള കൊടുമുടികളെപ്പോലെ ഉയർന്നതാണ്" മോദി പറയുന്നു.












Click it and Unblock the Notifications