'പോലീസുകാരെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല', സുരക്ഷ പാളിയെന്ന് രാഹുൽ, മറുപടിയുമായി ബിജെപി
കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുളളയും രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നിരുന്നു.
ശ്രീനഗര്‍: കശ്മീരില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തി വെക്കേണ്ടി വന്നതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. 11 കിലോ മീറ്റര്‍ ദൂരം ഇന്ന് നടക്കേണ്ടിയിരുന്ന രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ വീഴ്ച മൂലം 500 മീറ്റര്‍ പോലും യാത്ര നടത്താനായില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പാളിപ്പോയതായി രാഹുല്‍ ഗാന്ധി പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
''വലിയ ജനക്കൂട്ടമാണ് അവിടെ ഉണ്ടായിരുന്നത്. ഞങ്ങള്‍ യാത്ര തുടരുകയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ പോലീസ് സുരക്ഷ സംവിധാനങ്ങള്‍ ശരിയായ നിലയില്‍ ആയിരുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട പോലീസുകാരെ അവിടെ എവിടെയും കാണാനുണ്ടായിരുന്നില്ല. ഞാന്‍ യാത്ര തുടരുന്നതിനോട് എന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് യാത്ര എനിക്ക് നിര്‍ത്തേണ്ടി വന്നു. മറ്റുളളവര്‍ യാത്ര തുടര്‍ന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. നാളെ ഇത് സംഭവിക്കില്ലെന്ന് കരുതുന്നു'', രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം സുരക്ഷാ വീഴ്ചയെന്ന ആരോപണത്തിന് എതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ ശീലമായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു. ജമ്മു കശ്മീര്‍ പോലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും എതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളൊക്കെ തന്നെ അടിസ്ഥാനമില്ലാത്തവയാണ്. വില കുറഞ്ഞ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പയറ്റുന്നത് എന്നും ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി.
സർവ്വേകൾ അനുകൂലം, പക്ഷേ ഭരണം പിടിക്കാൻ സാധ്യത ബിജെപി? കർണാടകയിൽ ആശ്വസിക്കാനാകാതെ കോൺഗ്രസ്
''രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ വ്യക്തമാകുന്നത് ഭാരത് ജോഡോ യാത്ര നടത്തുന്നത് വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ വേണ്ടി മാത്രമാണ് എന്നാണ്. സുരക്ഷയൊരുക്കിയതില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്നാണ് കശ്മീര്‍ പോലീസ് അടിവരയിട്ട് പറയുന്നത്. ബനിഹാളില്‍ വെച്ച് വലിയൊരു ആള്‍ക്കൂട്ടം യാത്രയ്‌ക്കൊപ്പം ചേരുമെന്നുളള വിവരം എന്തുകൊണ്ട് യാത്രയുടെ നടത്തിപ്പുകാര്‍ പോലീസിനെ നേരത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി മറുപടി പറയണം'', ഗൗരവ് ഭാട്ടിയ പറഞ്ഞു.
''രാഹുല്‍ ഗാന്ധിക്ക് ഇസഡ് പ്ലസ് സുരക്ഷയുളളതായി തങ്ങള്‍ക്ക് അറിയാം. ഈ സുരക്ഷയ്ക്ക് ചില ചട്ടങ്ങളൊക്കെയുണ്ട്. അതില്‍ ഉള്‍പ്പെടുന്നതാണ് എത്ര ആളുകളെ പരിപാടിക്ക് പ്രതീക്ഷിക്കുന്ന എന്ന വിവരം സുരക്ഷാ ഏജന്‍സികളെ അറിയിക്കണം എന്നുളളത്. കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. 1500ഓളം സിഎപിഎഫ്, പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തന്റെ ഉത്തരവാദിത്തം പാലിച്ചില്ല'', ബിജെപി നേതാവ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് കശ്മീര്‍ പോലീസിന്റെയും പ്രതികരണം.