പൂഞ്ച് ഭീകരാക്രമണം: ഭീകരർ കനത്ത മഴയും പ്രദേശത്തെ കാഴ്ചക്കുറവും മുതലെടുത്തുവെന്ന് പട്ടാളം
കനത്ത മഴയും പ്രദേശത്തെ കാഴ്ചക്കുറവും മുതലെടുത്താണ് പൂഞ്ചില്‍ സൈനിക വാഹനത്തിന് നേർക്ക് ആക്രമണം നടന്നതെന്ന് പട്ടാളം. ഭീകരർ ഗ്രനേഡ് ഉപയോഗിച്ചതോടെയാണ് വാഹനത്തിന് തീപിടിച്ചതെന്നും പൂഞ്ച് ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിന പിന്നാലെ സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഭീകരാക്രമണത്തില്‍ 5 സൈനികരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. "അജ്ഞാതരായ ഭീകരർ" സൈന്യത്തിന്‍റെ വാഹനത്തിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. കനത്ത മഴയും പ്രദേശത്തെ കുറഞ്ഞ ദൃശ്യപരതയും ഭീകരര്‍ മുതലെടുത്തു" എച്ച്ക്യു നോർത്തേൺ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തില്‍ സൈന്യത്തിന്‍റെ വാഹനത്തിന് തീ പിടിച്ചു.
ഭീകരർ ഗ്രനേഡ് ഉപയോഗിച്ചതിനാൽ വാഹനത്തിന് തീപിടിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഏകദേശം വൈകിട്ട് 3 മണിക്ക് സൈനിക വാഹനം "രാജൗരി സെക്ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനും ഇടയിൽ" നീങ്ങുമ്പോഴാണ് സംഭവം നടന്നതെന്നും സൈനിക കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

"ഈ പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുള്ള രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ നിർഭാഗ്യവശാൽ ജീവൻ നഷ്ടപ്പെട്ടു," പ്രസ്താവനയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികനെ ഉടൻ തന്നെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റവാളികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും സൈന്യം അറിയിച്ചു.
തുടക്കത്തില്‍ ഇടിമിന്നലില്‍ വാഹനത്തിന് തീ പിടിച്ച് സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഭീകരാക്രമണമാണെന്ന് വ്യക്തമായത്. "ഒരു ട്രക്കിന് തീപിടിച്ചതിനെ തുടർന്ന് ഇന്ത്യൻ സൈന്യത്തിന് ധീരരായ സൈനികരെ നഷ്ടപ്പെട്ട പൂഞ്ച് ജില്ലയിൽ (ജെ & കെ) ഉണ്ടായ ദുരന്തത്തിൽ വേദനിക്കുന്നു. ഈ ദുരന്തസമയത്ത്, എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്".- വൈകുന്നേരം 6.33 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
സംഭവത്തെത്തുടർന്ന് ഭീംബർ ഗലി-പൂഞ്ച് റോഡിലെ ഗതാഗതം നിർത്തിവച്ചു. മെന്ദർ വഴി പൂഞ്ചിലേക്ക് പോകാനാണ് നിര്‍ദേശം. 2021 ഒക്ടോബറിൽ ഭട്ട ദുരിയനും ഡെഹ്‌റ കി ഗലിക്കും ഇടയിലുള്ള വനത്തിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഒരു ജെസിഒ ഉൾപ്പെടെ ഒമ്പത് സൈനികരെ ഭീകരർ വധിച്ചിരുന്നു.












Click it and Unblock the Notifications