ഗോധ്രാനന്തര വർഗീയ കലാപം: കുട്ടികളുള്‍പ്പടെ 17 പേരെ കൊലപ്പെടുത്തിയ കേസിലെ 22 പ്രതികളെ വെറുതെ വിട്ടു
കൊല്ലപ്പെട്ടവരുടെ അസ്ഥികള്‍ കണ്ടെത്തിയെങ്കിലും ഇരകളുടെ ഐഡന്റിറ്റി സ്ഥാപിക്കാൻ കഴിയാത്തതാണ് പ്രതികള്‍ക്ക് സഹായകമായത്
ഗോധ്ര: 2002-ലെ ഗോധ്രാനന്തര വർഗീയ കലാപത്തില്‍ പ്രതികളായ 22 പേരെ വെറുതെവിട്ട് ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഹലോൽ കോടതി. തെളിവുകളുടെ അഭാവത്തിലാണ് രണ്ട് കുട്ടികളടക്കം 17 ന്യൂനപക്ഷ സമുദായാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്. 2002 ഫെബ്രുവരി 28 ന് നടന്ന സംഭവത്തില്‍ ഇരകളെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തുവെന്ന കേസായിരുന്നു ഇവർക്കെതിരെ ചുമത്തപ്പെട്ടിരുന്നത്.
അഡീഷണൽ സെഷൻസ് ജഡ്ജി ഹർഷ് ത്രിവേദിയാണ് ചൊവ്വാഴ്ച 22 പ്രതികളെയും വെറുതെവിട്ടതെന്നും, ഇതിൽ എട്ട് പേർ കേസ് നടന്നുകൊണ്ടിരിക്കെ മരിച്ചുവെന്നും പ്രതിഭാഗം അഭിഭാഷകൻ ഗോപാൽസിങ് സോളങ്കി വ്യക്തമാക്കി. "ജില്ലയിലെ ഡെലോൾ ഗ്രാമത്തിൽ രണ്ട് കുട്ടികളടക്കം ന്യൂനപക്ഷ സമുദായത്തിലെ 17 അംഗങ്ങളെ കലാപമുണ്ടാക്കി കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു," സോളങ്കിയെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടിക്കാർ ബുദ്ധിമുട്ടിക്കുന്നുണ്ടോ?: സ്വന്തം കടയിലും ലോട്ടറി അടിയോട് അടി തന്നെ: അനൂപ് പറയുന്നു
2002 ഫെബ്രുവരി 27 ന് പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര ടൗണിന് സമീപം ഒരു ജനക്കൂട്ടം സബർമതി എക്‌സ്പ്രസിന്റെ ബോഗി കത്തിക്കുകയും 59 യാത്രക്കാരെ കൊലപ്പെടുത്തുകയും ചെയ്തടോയാണ് ഗുജറാത്ത് കലാപത്തിന് തുടക്കമായത്. അക്രമിക്കപ്പെട്ട ട്രെയിനില്‍ ഭൂരിഭാഗവും അയോധ്യയിൽ നിന്ന് മടങ്ങുന്ന കർസേവകരായിരുന്നു. ഇതിന് പിന്നാലെ ഗുജറാത്തിലുടനീളം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപം അരങ്ങേറി.
ദെലോൽ ഗ്രാമത്തിലെ അക്രമത്തെത്തുടർന്നാണ് ഈ 22 പേർക്കെതിരെ കൊലപാതകം, കലാപം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ (ആദ്യ വിവര റിപ്പോർട്ട്) രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷം മറ്റൊരു പോലീസ് ഇൻസ്പെക്ടർ വീണ്ടും കേസെടുക്കുകയും കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 22 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ കുറ്റാരോപിതർക്കെതിരെ മതിയായ തെളിവുകൾ ശേഖരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല, സാക്ഷികൾ പോലും കൂറുമാറിയെന്നും പ്രതിഭാഗം അഭിഭാഷകന്‍ സോളങ്കി പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഒരു നദിയുടെ തീരത്തെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് പോലീസ് അസ്ഥികൾ കണ്ടെടുത്തു, എന്നാൽ ഇരകളുടെ ഐഡന്റിറ്റി സ്ഥാപിക്കാൻ കഴിയാത്ത വിധം അവ കരിഞ്ഞുപോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.