അയോധ്യ വിമാനത്തവാളം: ആദ്യ വിമാനത്തിലേറി മോദിയെത്തും, പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം സർവ്വീസ്
അയോധ്യ: പുതുതായി നിർമിച്ച അയോധ്യ വിമാനത്താവളവും അയോധ്യ റെയിൽവേ സ്റ്റേഷനും ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് അയോധ്യയിൽ പ്രധാനമന്ത്രി വമ്പിച്ച റോഡ് ഷോയും നടത്തും. ' പുതിയ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം വിമാനത്താവളത്തിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പ്രധാനമന്ത്രി മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രി റെയിൽവേ സ്റ്റേഷനിലേക്കായിരിക്കും പോകുക. അത് റോഡ്ഷോയുടെ രൂപത്തിലായിരിക്കും. അദ്ദേഹത്തെ വരവേൽക്കാനുള്ള ക്രമീകരണങ്ങൾ അയോധ്യ ചെയ്തുവരികയാണ്' ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഏകദേശം 15 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കുമെന്ന് ഔദ്യോഗിക വിവരം. റോഡ് ഷോ ദേശീയപാത 27 വഴി, ധരം പാത, ലതാ മങ്കേഷ്‌കർ ചൗക്ക്, രാം പാത, തേധി ബസാർ, മൊഹാബ്ര ഇന്റർസെക്ഷൻ വഴി അയോധ്യ റെയിൽവേ സ്റ്റേഷനിലേക്ക് പോകും. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായും രാമക്ഷേത്ര തീർഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായും മോദിയുടെ വരവ് സംബന്ധിച്ച് ശനിയാഴ്ച അവലോകന യോഗം ചേർന്നു.

"പ്രധാനമന്ത്രി ആദ്യം അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. തുടർന്ന് റോഡ് ഷോ നടത്തി അയോധ്യ റെയിൽവേ സ്റ്റേഷനിലേക്ക് പോകും. വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ഇതിന് ശേഷം പ്രധാനമന്ത്രി മടങ്ങും." ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു. ഉച്ചയ്ക്ക് 12 മുതൽ 2 വരെ 2 മണിക്കൂർ മോദി അയോധ്യയിൽ തങ്ങുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രാവിലെ 11.20ന് അയോധ്യയിൽ പുതുതായി നിർമിച്ച വിമാനത്താവളത്തിൽ കന്നിവിമാനം ഇറങ്ങിയ ശേഷം പ്രത്യേക വിമാനത്തിലായിരിക്കും അദ്ദേഹം ക്ഷേത്രനഗരിയിലെത്തുക.
നാഗരാ ക്ഷേത്ര വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഈ ശൈലി നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തില്‍ പ്രധാനമായും കാണപ്പെടുന്നു. ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ച മുഴുവന്‍ ഘടനയും ഉത്തരേന്ത്യയിലെ പുരാതന ഹിന്ദു ക്ഷേത്രങ്ങളുടെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. പുരാതന ക്ഷേത്ര വാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികളുള്ള തൂണുകളാണുള്ളത്. രാമായണത്തെ പ്രമേയമാക്കിയുള്ള ചുമര്‍ചിത്രങ്ങളും കലാസൃഷ്ടികളും വിമാനത്താവളത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.
"രാജ്യത്ത് നിന്നോ വിദേശത്ത് നിന്നോ ആരെങ്കിലും ഒരു വിമാനത്താവളം സന്ദർശിക്കുമ്പോൾ അയാൾക്ക് നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ഒരു കാഴ്ച്ച ലഭിക്കണം. അതിനാൽ അയോധ്യയിലെ വിമാനത്താവളം കേവലം ഒരു വിമാനത്താവളമാകരുത്. അയോധ്യയുടെ സംസ്കാരം അതിന്റെ വിമാനത്താവളത്തിൽ നടപ്പിലാക്കാൻ ഞങ്ങൾ ശ്രമിച്ചു," ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
"6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വിമാനത്താവളത്തിന് ഒരു മണിക്കൂറിൽ രണ്ടോ മൂന്നോ വിമാനങ്ങൾ ഇറങ്ങാൻ കഴിയും. 2200 മീറ്റർ റൺവേ രണ്ടാം ഘട്ടത്തിൽ 3700 മീറ്ററായി വികസിപ്പിക്കും. എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും അയോധ്യയിൽ ഇറങ്ങാൻ ഇത് സഹായിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനം രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ജനുവരി 6 ന് ആരംഭിക്കും. ഡൽഹി, അഹമ്മദാബാദ്, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഗോവ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എയർലൈൻ കമ്പനിയായ ഇൻഡിഗോ സർവ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
എയർ ഇന്ത്യ എക്‌സ്‌പ്രസ് ഡിസംബർ 30-ന് ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്കുള്ള ആദ്യ വിമാനം സർവീസ് നടത്തും. ഇത് ആദ്യമായാണ് ക്ഷേത്ര നഗരത്തിന് ദേശീയ തലസ്ഥാനവുമായി നേരിട്ട് എയർ-ടു-എയർ കണക്റ്റിവിറ്റി ലഭിക്കുന്നത്. ജനുവരി 16 മുതൽ പ്രതിദിന നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കും. 2024 ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സർവ്വീസുകള്‍ പൂർണ്ണതോതില്‍ നടത്തും.
ഡിസംബർ 30 ന് ഉദ്ഘാടന വിമാനം IX 2789 ഡൽഹിയിൽ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12:20 ന് അയോധ്യയിൽ ഇറങ്ങുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അയോധ്യയിൽ നിന്ന് IX 1769 ഉച്ചയ്ക്ക് 12:50 ന് ഡൽഹിയിലേക്ക് പുറപ്പെട്ട് 2:10 ന് എത്തിച്ചേരും.












Click it and Unblock the Notifications