കോൺഗ്രസിന്റെ പുതിയ ''താര പ്രചാരകർ''; അമേഠിയിൽ താരമായി റെയ്ഹാനും മിയാറയും, വീഡിയോ
Recommended Video
ലക്നോ: അമേഠിയിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പാണ് സ്വന്തം മണ്ഡലത്തിൽ ലഭിച്ചത്. ബിജെപി കടുത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ ശക്തി പ്രകടനം കൂടിയായി രാഹുൽ ഗാന്ധിയുടെ പത്രികാ സമർപ്പണം. സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പമെത്തിയാണ് രാഹുൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്.
പ്രിയങ്കയേയും രാഹുലിനെക്കാളും റോഡ് ഷോയിലെ ശ്രദ്ധാ കേന്ദ്രം പ്രിയങ്കാ ഗാന്ധിയുടെ മക്കളായിരുന്നു. പ്രിയങ്കയുടെ മകൻ റെയ്ഹാനും മകൾ മിയാറയുമായിരുന്നു റോഡ് ഷോയിലെ താരങ്ങൾ. റോബർട്ട് വാദ്രയും ഇവർക്കൊപ്പമുണ്ടായിരുന്നു.
:നാഗാലാൻഡിൽ പകച്ച് ബിജെപി; പാർട്ടിയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, 37 പ്രമുഖർ പാർട്ടി വിട്ടു
ശക്തി പ്രകടനം
15 വർഷമായി രാഹുൽ ഗാന്ധിയാണ് അമേഠിയിലെ എംപി. എന്നും കോൺഗ്രസിനൊപ്പം നിന്ന മണ്ഡലത്തിൽ ഇത്തവണ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. കേന്ദ്രമന്ത്രി സമൃതി ഇറാനി 5 വർഷത്തിനിടയിൽ അമേഠിയിൽ തന്റെ സ്വാധീനം വർദ്ധിപ്പിച്ചിട്ടുണ്ട്.
വെല്ലുവിളി
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലിം രാഹുലിന്റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി സ്മൃതിയെ പരാജയപ്പെടുത്തിയത്. എന്നാൽ ഇക്കുറി അമേഠിയിലെ വികസന മുരടിപ്പും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും ഉയർത്തിക്കാട്ടിയാണ് ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണം മണ്ഡലത്തിലെ തന്റെ ശക്തി പ്രകടനം കൂടിയാക്കി മാറ്റുകയായിരുന്നു രാഹുൽ ഗാന്ധി.
താരമായി പ്രിയങ്കയുടെ മക്കൾ
തുറന്ന വാഹനത്തിൽ രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തിയപ്പോൾ രാഹുൽ ഗാന്ധിക്ക് ഇരുവശവും നിന്ന് റെയ്ഹാനും മിയാറയും രാഹുൽ ഗാന്ധിക്ക് ഇരുവശവും നിന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. വെള്ള നിറത്തിലുള്ള കുർത്തയും നെഹ്റു ജാക്കറ്റുമായിരുന്നു റെയ്ഹാന്റെ വേഷം. തൂവെള്ള നിറത്തിലുള്ള ചുരിദാറണിഞ്ഞ് മിയാറയും.
സെൽഫിയെടുത്ത് പ്രിയങ്ക
രാഹുൽ ഗാന്ധി അമ്മ സോണിയാ ഗാന്ധിക്കൊപ്പം കളക്ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ പ്രിയങ്ക കളക്ട്രേറ്റിന് വെളിയിൽ പ്രവർത്തകരോടും പാർട്ടി നേതാക്കളോടും സംസാരത്തിലായിരുന്നു. ഒപ്പം മക്കളുടെ ചിത്രം ഫോണിൽ പകർത്തുകയും അവരോടൊപ്പം സെൽഫിയെടുക്കുകയും ചെയ്തു.
3 കിലോമീറ്റർ റോഡ് ഷോ
3 കിലോമീറ്ററോളമാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നടന്നത്. പതിനായിരക്കണക്കിന് പ്രവർത്തകരാണ് രാഹുൽ ഗാന്ധിക്ക് പിന്തുണയറിയിച്ച് റോഡിന് ഇരുവശവും തടിച്ചു കൂടിയത്. പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് മണ്ഡലത്തിലേക്ക് രാഹുലിനെ സ്വീകരിച്ചത്.
വയനാട്ടിലും
അമേഠിക്ക് പുറമെയാണ് രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നത്. അമേഠിയിൽ പരാജയം മണത്ത രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. നാലാം തീയതി രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിച്ചിരുന്നു. വയനാട്ടിൽ ഏപ്രിൽ 23നും അമേഠിയിൽ മെയ് ആറിനുമാണ് തിരഞ്ഞെടുപ്പ്.
വെല്ലുവിളി ഉയർത്തി സ്മൃതി ഇറാനി
രാഹുൽ ഗാന്ധിയെ മിസിംഗ് എംപി എന്ന് വിശേഷിപ്പിച്ചാണ് തിരഞ്ഞെടുപ്പ് റാലികളിൽ സ്മൃതി ഇറാനിയുടെ പ്രസംഗം. രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ 15 തവണയോളം മാത്രം സന്ദർശിച്ചപ്പോൾ 30ലേറെ തവണ സ്മൃതി മണ്ഡലത്തിലെത്തി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്നാണ് ബിജെപിയുടെ പ്രചാരണം. ബിജെപിയുടെ പ്രചാരണങ്ങൾക്ക് കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്.
|
വീഡിയോ
അമേഠിയിലെ റോഡ് ഷോയുടെ ദൃശ്യങ്ങൾ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ