'ഇനി ഒരു വര്‍ഷം മാത്രമാണ് നമുക്ക് മുന്നിലുളളത്', 2024 തിരഞ്ഞെടുപ്പ് അണികളെ ഓര്‍മ്മപ്പെടുത്തി പ്രിയങ്ക ഗാന്ധി

റായ്പൂർ: 2024ല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി പ്രിയങ്ക ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് പ്രതീക്ഷിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ പ്രതീക്ഷ കോണ്‍ഗ്രസില്‍ നിന്നാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്പൂരില്‍ ഇന്ന് സമാപിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
പാര്‍ട്ടിയുടെ സന്ദേശങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ അണികളോട് പ്രിയങ്ക ഗാന്ധി അഭ്യര്‍ത്ഥിച്ചു. ''ഇനി ഒരു വര്‍ഷം മാത്രമാണ് നമുക്ക് മുന്നിലുളളത്. പ്രതിപക്ഷം ഒരുമിക്കും എന്നുളള പ്രതീക്ഷയാണ് ഉളളത്. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ആളുകളും ഒരുമിച്ച് പൊരുതണം. ഇതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷേ ഏറ്റവും അധികം പ്രതീക്ഷ കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ്'', പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇത് പുതിയ കോണ്‍ഗ്രസിന്റെ തുടക്കമാണെന്നാണ് പ്ലീനറി സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്. പാര്‍ട്ടി നിരവധി വെല്ലുവിളികളെ നേരിടുന്നുണ്ട്. എന്നാല്‍ അതൊന്നും കോണ്‍ഗ്രസിന് പരിഹരിക്കാന്‍ സാധിക്കാത്തവയല്ല. ആവശ്യമുളളത് ഐക്യവും അച്ചടക്കവും ദൃഢനിശ്ചയവും ആണ്. നമ്മുടെ ശക്തിയാണ് പാര്‍ട്ടിയുടെ ശക്തി, ഖാര്‍ഗെ പ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയേയും പ്രസംഗത്തില്‍ ഖാര്‍ഗെ കടന്നാക്രമിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായി പെരുമാറുന്നുവെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ ജനം ശക്തമായി ബിജെപിയുടെ ഏകാധിപത്യത്തിന് എതിരെ പൊരുതണമെന്നും ഖാര്‍ഗെ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗൗതം അദാനിയുടെ സ്വത്ത് കുതിച്ച് കയറുകയായിരുന്നുവെന്ന് ഖാര്‍ഗെ ആരോപിച്ചു. അദാനിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ മാജിക്കല്‍ മന്ത്രം പങ്കുവെയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരിഹാസ രൂപത്തില്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications