പഞ്ചാബ് ബിഎസ്പി പിളർന്നു: കോണ്‍ഗ്രസില്‍ ചേർന്ന് വിമത വിഭാഗം, വരും ദിവസങ്ങളില്‍ കൂടുതല്‍ പേർ വരും
ദില്ലി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഒരു സംസ്ഥാന എന്ന നിലയില്‍ പഞ്ചായബില്‍ വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏറെ നാള്‍ നീണ്ട് നിന്ന ആഭ്യന്തര തർക്കത്തിന് ശേഷം പാർട്ടി വിട്ട മുന്‍ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായി അമരീന്ദർ സിങാണ് കോണ്‍ഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളി. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാർട്ടി രൂപീകിരച്ച അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നുള്ള നിരവധി നേതാക്കളെ തന്റെ പാർട്ടിയിലേക്ക് എത്തിക്കാന്‍ തീവ്രമായ ശ്രമമാണ് നടത്തുന്നത്.
ഇതിനെതിരെ പ്രതിരോധം തീർക്കാന്‍ പ്രത്യേക പദ്ധതി തന്നെ ആവിഷ്കരിച്ചാണ് കോണ്‍ഗ്രസ് മുന്നോടൊപ്പം പോവുന്നത്. അതോടൊപ്പം തന്നെ വിവിധ പാർട്ടികളിലെ ജനകീയരായ നേതാക്കളെ ഒപ്പം ചേർക്കാന്‍ കോണ്‍ഗ്രസും നീക്കം നടത്തുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു കഴിഞ്ഞു. ഏറ്റവും അവസാനമായി ബി എസ് പിയിലെ ഒരു വിഭാഗത്തെയാണ് നവജ്യോത് സിങ് സിദ്ധുവും സംഘവും തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
നടന്‍ സിദ്ധീഖ് ലക്ഷ്യം വെച്ചത് ഷമ്മി തിലകനെയോ: അമർഷം ശക്തം, അമ്മ യോഗത്തില്‍ പ്രതിഷേധമുയരും
പഞ്ചാബില്‍ അടുത്ത കാലത്തായി ശിരോമണി അകാലിദളുമായി അടുത്തിടെ സഖ്യം രൂപീകരിച്ചുകൊണ്ടായിരുന്നു ബഹുജൻ സമാജ്വാദി പാർട്ടിയുടെ (ബിഎസ്പി) പ്രവർത്തനം. ഇതില്‍ എതിർപ്പുള്ള ഒരു വിഭാഗം നേരത്തെ തന്നെ രംഗത്ത് വന്നു. പ്രശ്നം പരിഹരിക്കപ്പെടാതായപ്പോള്‍ സംസ്ഥാനത്തെ പാർട്ടി പിളരുകയും ചെയ്തു. സഖ്യത്തില്‍ എതിർപ്പുന്നയിച്ച വിഭാഗമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേർന്നിരിക്കുന്നത്.
റെയിബാന്‍ ഗ്ലാസുവെച്ച് മഞ്ജുവേച്ചി: തരംഗമായി മഞ്ജുവാര്യരുടെ പുതിയ ചിത്രം
ബി എ സ്പിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുഖ്‌വീന്ദർ സിംഗ് കോട്‌ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി ബന്ധം പൂർണ്ണമായും ഉപേക്ഷിച്ചത്. 2012ൽ ആദംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് പാർട്ടി ടിക്കറ്റിൽ വിധാൻസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം 25,263 വോട്ടുകൾ നേടിയിരുന്നു. 47,000 വോട്ടുകൾ നേടി ജലന്ധറിൽ നിന്നുള്ള ബിഎസ്പിയുടെ 2014 ലെ ലോക്‌സഭാ സ്ഥാനാർത്ഥി കൂടിയായിരുന്നു അദ്ദേഹം. തൻ സിംഗ് ഗ്രാമത്തിലെ സർപഞ്ചുമായും കോട്ലി പ്രവർത്തിച്ചിട്ടുണ്ട്.
കോട്‌ലിയ്‌ക്കൊപ്പം സംസ്ഥാനത്തെ പാർട്ടിയിലെ പ്രമുഖ നേതാക്കളായ അമൃതപാൽ ബോൺസ്ലെയും രാം സരൂപ് സരോയിയും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഫില്ലൂർ സ്വദേശികളായ ഇരുവരും മേഖലയിലെ ദളിത് വിഭാഗത്തിനിടയില്‍ സ്വാധീനമുള്ള നേതാക്കളാണ്. ഇവരോടൊപ്പം സംസ്ഥാനത്തെ നിരവധി പ്രവർത്തകരും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് പാർട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്.
പാർട്ടിയിലേക്ക് പുതുതായി വന്നവർക്ക് മികച്ച സ്വീകരണമായിരുന്നു കോണ്‍ഗ്രസ് ഒരുക്കിയത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, എഐസിസി പഞ്ചാബ് ചുമതലയുള്ള ഹരീഷ് ചൗധരി, കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ സുനിൽ ജാഖർ, മന്ത്രി പർഗത് സിംഗ് എന്നിവരുൾപ്പെടെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. വരും ദിവസങ്ങളില്‍ കൂടുതല്‍ ബിഎസ്പി നേതാക്കളും കോണ്‍ഗ്രസിലെത്തുമെന്നും കോട്ലി അവകാശപ്പെട്ടു.
ശിരോമണി അകാലിദളിന് പാർട്ടിയെ വിറ്റുകൊണ്ട് ബി എസ് പി നേതൃത്വം പട്ടികജാതി സമുദായത്തെ പിന്നില്‍ നിന്നും കുത്തുകയാണെന്നായിരുന്നു സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ചരൺജിത് സിംഗ് ചന്നി ആരോപിച്ചത്. "സംസ്ഥാനത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ" ലക്ഷ്യമിടുന്ന ആധുനിക ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്ന് ആം ആദ്മി പാർട്ടിയെ (എഎപി) വിശേഷിപ്പിച്ച അദ്ദേഹം, അതിന്റെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് പശുവിനെ കറക്കാൻ പോലും അറിയില്ലെന്നും പരിഹസിച്ചു.
ബി എസ് പി ഇന്ന് അതിന്റെ സ്ഥാപകൻ കാൻഷി റാമിന്റെ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നില്ല. തങ്ങൾക്ക് അനുവദിച്ച 20ൽ 15 സീറ്റുകളും ബിഎസ്പി അകാലിദളിന് വിറ്റു. ബിഎസ്പി നേതൃത്വം അകാലിദളിന്റെ അടിമയായി പ്രവർത്തിക്കുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശിരമോമണി അകാലിദള്‍ ബി എസ് പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. സീറ്റ് പങ്കിടൽ ക്രമീകരണം അനുസരിച്ച്, പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിൽ 20-ലും മായാവതിയുടെ നേതൃത്വത്തിലുള്ള പാർട്ടിയും ബാക്കിയുള്ളവയില്‍ ശിരോമണി അകാലി ദളും മത്സരിക്കും.
2014ൽ തിരഞ്ഞെടുക്കപ്പെട്ട നാല് എഎപി എംപിമാരിൽ മൂന്ന് പേരും 2017ൽ തിരഞ്ഞെടുക്കപ്പെട്ട 20 എംഎൽഎമാരിൽ 11 പേരും പാർട്ടി വിട്ടതായും കോണ്‍ഗ്രസ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പശുവിനെ കറക്കാൻ പോലും കെജ്‌രിവാളിന് അറിയില്ല, സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് എന്തറിയാം ചന്നി ചോദിച്ചു. എഎപിയെ "ആധുനിക ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, "സംസ്ഥാനത്തിന്റെ സമ്പത്ത് കൊള്ളയടിക്കുക" എന്നതാണ് കെജ്‌രിവാളിന്റെ പാർട്ടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആം ആദ്മി പാർട്ടിയുടെ (എഎപി) ജെയ്തോ നിയമസഭാ മണ്ഡലത്തിലെ മുൻ എം എൽ എ മാസ്റ്റർ ബൽദേവ് സിംഗ് വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു. കഴിഞ്ഞ ദിവസം മാസ്റ്റർ ബൽദേവ് സിംഗ് എ എപി യിൽ നിന്ന് രാജിവെച്ചിരുന്നു. 2021 ഒക്ടോബർ 26-ന് പഞ്ചാബ് അസംബ്ലി സ്പീക്കർ റാണ കെപി സിംഗ് മാസ്റ്റർ ബൽദേവിനെ അയോഗ്യനാക്കിയതെന്നാണ് ശ്രദ്ധേയം. ഇതിന് പിന്നാലെയാണ് റാണ കെപി സിംഗിന്റെ അതേ പാർട്ടിയായ കോണ്‍ഗ്രസിലേക്ക് വരാന്‍ ബല്‍ദേവ് സിങ് തീരുമാനിച്ചത്. അദ്ധ്യാപകനും രാഷ്ട്രീയക്കാരനുമായ മാസ്റ്റർ ബൽദേവ് സിംഗ് 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് എ എ പി ടിക്കറ്റിൽ ജയ്തോ നിയമസഭാ മണ്ഡലത്തിൽ നിന്ന് എം എൽ എയായി തിരഞ്ഞെടുക്കപ്പെടുന്നത്.