നാലര വര്‍ഷം ഭരിച്ച അമരീന്ദറിന്റെ സര്‍ക്കാരാണ് ഞങ്ങളെ തോല്‍പ്പിച്ചത്; വിശദീകരണവുമായി കോണ്‍ഗ്രസ്
അമൃത്സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് ഉത്തരവാദി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. നാലര വര്‍ഷത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അമരീന്ദര്‍ സിംഗാണ് നയിച്ചിരുന്നതെന്നും ഈ കാലയളവില്‍ അമരീന്ദര്‍ സിംഗ് ദുര്‍ഭരണമാണ് കാഴ്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍, മണ്ണിന്റെ മകനായ ചരണ്‍ജിത് സിംഗ് ചന്നിയിലൂടെ കോണ്‍ഗ്രസ് പുതിയ നേതൃത്വത്തെ അവതരിപ്പിച്ചു, എന്നാല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ കീഴിലുള്ള 4.5 വര്‍ഷത്തെ മുഴുവന്‍ ഭരണവിരുദ്ധതയും മറികടക്കാന്‍ കഴിഞ്ഞില്ല, സുര്‍ജേവാല പറഞ്ഞു. ആളുകള്‍ മാറ്റത്തിനായി ആം ആദ്മിയ്ക്ക് പാര്‍ട്ടിയ്ക്കായി വോട്ട് ചെയ്തുവെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
സംസ്ഥാനങ്ങളിലെ ഫലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ്. ജനങ്ങളുടെ അനുഗ്രഹം നേടുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു, രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഫലം ആത്മപരിശോധന നടത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിക്കാന്‍ സോണിയാ ഗാന്ധി തീരുമാനിച്ചിട്ടുണ്ടെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വീര്യം ചോരില്ല. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങൡും നേരിട്ടത്. പഞ്ചാബില്‍ അധികാരത്തില്‍ നിന്ന് മാറി എന്നതിനെ കൂടാതെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങൡും കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടു. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തില്‍ തിരിച്ചെത്താമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ അത് തകര്‍ന്നു. 2017 ലെ പ്രകടനം പോലും കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനായില്ല. പഞ്ചാബും കൈവിട്ടതോടെ രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുന്നണി സഖ്യത്തിന്റെ ഭാഗമായി അധികാരത്തിലുണ്ട്.
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമായുള്ള സഖ്യത്തില്‍ ജാര്‍ഖണ്ഡും ശിവസേന - എന്‍ സി പി സഖ്യത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലും, ഡി എം കെ സഖ്യത്തില്‍ തമിഴ്‌നാട്ടിലുമാണ് പാര്‍ട്ടിക്ക് അധികാര സ്ഥാനത്തുള്ളത്. അതേസമയം നിലവിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനുള്ളിലും കലാപം ശക്തമാകുമെന്നുറപ്പാണ്. ജി 23 നേതാക്കള്‍ ഇതിനോടകം നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു. ഇത് കൂടുതല്‍ സജീവമാക്കി നിര്‍ത്താന്‍ കപിലും സിബല്‍ സംഘവും കരുക്കള്‍ നീക്കും. രണ്ടോ മൂന്നോ മാസത്തിനകം നടക്കാനുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും എന്ത് കരുക്കളാണ് നീക്കുക എന്നതും ഇനി കാത്തിരിക്കണം.
നവംബറില്‍ ഹിമാചല്‍ പ്രദേശിലും, ഡിസംബറില്‍ ഗുജറാത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും വിജയിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ എന്‍ ഡി എയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. തെരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കും. അതിനിടെ ആം ആദ്മിയുടെ പഞ്ചാബിലെ ജയം മറ്റ് പ്രാദേശിക കക്ഷികളെ ബി ജെ പിയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇതര മുന്നണി ഉണ്ടാക്കുന്നതിന് ഊര്‍ജമാകും.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും ബി ജെ പിക്കെതിരെ ഒരു വിശാല പ്രതിപക്ഷ സഖ്യം എന്ന ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്നവരാണ്. ഇടത് പാര്‍ട്ടികളും ഇതിന് പിന്തുണയ്ക്കുന്നുണ്ട്. പഞ്ചാബിലെ വിജയം ആം ആദ്മി പാര്‍ട്ടിയ്ക്ക് കോണ്‍ഗ്രസ് ഇതര മുന്നണിയുടെ നേതൃസ്ഥാനം നല്‍കിയേക്കും എന്ന് കരുതുന്നവരുമുണ്ട്. രണ്ട് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധികാരത്തിലെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കെജ്രിവാള്‍ പാര്‍ട്ടിയുടെ മുഴുവന്‍ സമയ നേതൃത്വം ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Recommended Video