സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല, നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
Recommended Video
അമേഠി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ബിജെപിയും കോണ്‍ഗ്രസും അവസാനത്തെ വോട്ടും തങ്ങളുടെ പെട്ടിയില്‍ തന്നെ വീഴുന്നു എന്നുറപ്പിക്കാനുളള തിരക്കിലാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചൊല്ലിയാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്നത്.
സൈന്യത്തിന്റെയും സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും പേരില്‍ ബിജെപി നേതാക്കള്‍ പരസ്യമായി വോട്ട് പിടിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതിനിടെ തങ്ങളും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട് എന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തെ ട്രോളി നരേന്ദ്ര മോദി രംഗത്തെത്തി. മോദിക്ക് അതേ നാണയത്തില്‍ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

സൈന്യം മോദിയുടെ സ്വത്തല്ല
ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നരേന്ദ്ര മോദിയേയും ബിജെപിയേയും രാഹുല്‍ ഗാന്ധി രൂക്ഷമായി കടന്നാക്രമിച്ചു. യുപിഎ കാലത്ത് മിന്നലാക്രമണങ്ങള്‍ നടത്തിയത് വീഡിയോ ഗെയിമില്‍ ആയിരിക്കും എന്ന മോദിയുടെ പരിഹാസമാണ് രാഹുല്‍ ഗാന്ധിയെ പ്രകോപിപ്പിച്ചത്. ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്ന് രാഹുല്‍ തുറന്നടിച്ചു.

അപമാനിക്കുന്നത് സൈന്യത്തെ
യുപിഎ നടത്തിയ മിന്നലാക്രമണങ്ങള്‍ വീഡിയോ ഗെയിമില്‍ ആയിരുന്നു എന്ന് പറയുമ്പോള്‍ മോദി അപമാനിക്കുന്നത് കോണ്‍ഗ്രസിനെ അല്ല, മറിച്ച് ഇന്ത്യന്‍ സൈന്യത്തെ തന്നെയാണ്. സൈന്യത്തിന് കാലങ്ങളായി മികച്ച ട്രാക്ക് റെക്കോര്‍ഡ് ആണുളളത്. അതില്‍ മോദിക്കെന്ത് കാര്യമെന്നും രാഹുല്‍ ചോദിച്ചു.

ഇത്തവണ മോദി പുറത്ത്
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദിയെ പുറത്താക്കാനും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ രക്ഷിക്കാനുമാണ്. തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ മനസ്സിലാകുന്നത് ഇത്തവണ നരേന്ദ്ര മോദി അധികാരത്തില്‍ നിന്ന് പുറത്ത് പോകും എന്നാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി പേടിച്ചരണ്ടിരിക്കുന്നു
ബിജെപി ഈ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങും. പ്രതിപക്ഷത്തെ നേരിടാന്‍ ധൈര്യമില്ലാത്ത പേടിച്ചരണ്ട അവസ്ഥയിലാണ് നരേന്ദ്ര മോദി ഇപ്പോഴുളളത് എന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായ തൊഴിലില്ലായ്മയെ കുറിച്ച് മോദി ഒന്നും പറയുന്നില്ല.

രണ്ട് കോടി തൊഴിലുകളെവിടെ
പ്രധാനമന്ത്രിക്ക് രാജ്യത്തെ കുറിച്ച് പദ്ധതികളൊന്നും ഇല്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. യുവാക്കള്‍ക്ക് പ്രതിവര്‍ഷം രണ്ട് കോടി തൊഴിലുകളാണ് മോദി വാഗ്ദാനം ചെയ്തത്. ആ തൊഴിലുകള്‍ എവിടെ എന്ന് രാജ്യം ചോദിക്കുകയാണ്.

മോദിക്ക് ഒന്നും പറയാനില്ല
തൊഴിലുകളെ കുറിച്ചോ രാജ്യത്തെ കര്‍ഷകരെ കുറിച്ചോ പ്രധാനമന്ത്രി ഒരക്ഷരം പോലും മിണ്ടുന്നില്ല. ആ വിഷയങ്ങളില്‍ ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ ഈ മൗനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലും അഴിമതിയും സംബന്ധിച്ച് സംവാദത്തിനും രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു.

അംബാനിയുടെ വീട്ടിൽ വെച്ച് വേണ്ട
നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വെച്ച് എനിക്ക് ഒരു പത്ത് മിനുറ്റ് അനുവദിക്കൂ എന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് അനില്‍ അംബാനിയുടെ വീട്ടില്‍ വെച്ച് വേണ്ട എന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. പ്രധാനമന്ത്രിക്കെതിരായ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായും അത് ഇനിയും തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ആരാണ് അസറിനെ തിരിച്ചയച്ചത്?
താന്‍ ഖേദം പ്രകടിപ്പിച്ചത് സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ്. ഭീകരവാദത്തിന് മുന്നില്‍ മുട്ട് മടക്കിയത് ബിജെപി ആണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ആഗോള ഭീകരനായ മസൂദ് അസറിനെതിരെ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കണം. എന്നാല്‍ ആരാണ് അസറിനെ തിരിച്ച് പാകിസ്താനിലേക്ക് തന്നെ അയച്ചത് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

തകർച്ചയ്ക്ക് ഇനി ദിവസങ്ങൾ
അങ്ങനെ ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നില്ല, മറിച്ച് ബിജെപി സര്‍ക്കാര്‍ ആയിരുന്നു. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഏത് അന്വേഷണത്തിനും തയ്യാറാണ്. മോദി 15 വര്‍ഷം ഭരിക്കുമെന്നാണ് 5 വര്‍ഷം മുന്‍പ് പറഞ്ഞത്. എന്നാല്‍ പത്തിരുപത് ദിവസങ്ങള്‍ക്കുളളില്‍ അത് തകര്‍ന്ന് വീഴുന്നത് കാണാമെന്നും രാഹുല്‍ ഗാന്ധി ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications