രാഹുല്‍ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; ഹൈക്കോടതിയും കനിഞ്ഞില്ല, തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്നും ആശ്വാസമില്ല. 'മോദി' പ്രസംഗവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ടു വര്‍ഷം തടവ് ഹൈക്കോടതി റദ്ദാക്കിയില്ല. ഇന്നലെയും ഇന്നും ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കാതെ മാറ്റിവച്ചു.
സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ജില്ലാ കോടതി ശരിവച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെയാണ് ഹര്‍ജി കോടതി മാറ്റിവച്ചത്. വേനലവധിക്ക് ശേഷമാകും ഇനി ഹര്‍ജി പരിഗണിക്കുക. ജൂണ്‍ 4ന് ശേഷമാകുമെന്നാണ് വിവരം.

അപ്പീല്‍ പരിഗണിച്ച കോടതി രാഹുല്‍ ഗാന്ധിയുടെ ശിക്ഷ താല്‍ക്കാലികമായെങ്കിലും റദ്ദാക്കാന്‍ തയ്യാറായില്ല എന്നതാണ് എടുത്തു പറയേണ്ടത്. ജൂണില്‍ കോടതി രാഹുലിന്റെ ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വേളയില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വിധിയുണ്ടാകുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്.
അന്തിമ തീരുമാനം എടുക്കുന്നത് വരെ ഹൈക്കോടതി ഇടക്കാല ആശ്വാസം നല്‍കണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി പരിഗണിച്ചില്ല. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ നല്‍കിയതിനെതിരെ നിയമ വിദഗ്ധര്‍ തന്നെ രംഗത്തുവന്നിരുന്നു.
സൂറത്ത് കോടതിയുടെ വിധി വന്ന പിന്നാലെ രാഹുല്‍ ഗാന്ധിയുടെ എംപി പദവി റദ്ദാക്കിയിരുന്നു. രണ്ട് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ജനപ്രതിനിധി അയോഗ്യനാകുമെന്നാണ് നിയമം. അദ്ദേഹത്തെ അയോഗ്യനാക്കിയ പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കുകയും ചെയ്തു. ശിക്ഷാ വിധി റദ്ദാക്കിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് ഇനി പാര്‍ലമെന്റിലെത്താന്‍ സാധിക്കൂ.
ഏപ്രില്‍ 29ന് രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഹൈക്കോടതി വാദം കേട്ടിരുന്നു. ശിക്ഷ റദ്ദാക്കണമെന്നും അല്ലെങ്കില്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടാകുമെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. രണ്ടു വര്‍ഷം തടവ് വിധിച്ചത് രാഹുല്‍ ഗാന്ധിയുടെ എംപി പദവി നഷ്ടമാകുന്നതിന് കാരണമാകുമെന്നും ബോധിപ്പിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗുരുതരമായ കേസല്ല. എന്നാല്‍ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീങ്ങില്ല. അത് രാഹുല്‍ ഗാന്ധിയെ മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത മണ്ഡലത്തിലെ ജനങ്ങളെയും ബാധിക്കുമെന്നും അബിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ ഹര്‍ജി പരിഗണിക്കാനിരുന്ന ജസ്റ്റിസ് ഗീത ഗോപി കേസില്‍ നിന്ന് പിന്മാറുകയാണ് ചെയ്തത്. ശേഷം ഹര്‍ജി ജസ്റ്റിസ് ഹേമന്ദ് പ്രചാരകിന്റെ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. എല്ലാ കള്ളന്മാരുടെ പേരിനൊപ്പവും മോദി എന്ന് എങ്ങനെ വന്നു എന്നായിരുന്നു രാഹുലിന്റെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ മോദി എന്ന് പേരുള്ള ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ രണ്ടിടത്ത് കോടതിയെ സമീപിച്ചു.
ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി സൂറത്ത് കോടതിയിലും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പട്‌ന കോടതിയിലും പരാതി നല്‍കി. സൂറത്ത് കോടതി മാര്‍ച്ച് 23നാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. ഏപ്രില്‍ മൂന്നിന് സെഷന്‍സ് കോടതി രാഹുലിന്റെ അപ്പീല്‍ തള്ളി. തുടര്‍ന്നാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. പട്‌ന കോടതിയുടെ വിധിയും ഇനി വരാനുണ്ട്.












Click it and Unblock the Notifications