രാഹുൽ ഗാന്ധിയെ പിന്തുണച്ചും മോദിയെ വിമർശിച്ചും മമത, പിന്നാലെ ഉദ്ധവും കെജ്രിവാളും
ന്യൂഡൽഹി: ലോക്സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യമെന്ന് മമത ബാനർജി പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നു.
പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിൻറെ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും മമത ബാനർജി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയിൽ, പ്രതിപക്ഷ നേതാക്കൾ ബിജെപിയുടെ പ്രധാന ലക്ഷ്യം! ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ ഒരു പുതിയ താഴ്ചയ്ക്ക് ഇന്ന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നു മമത പറഞ്ഞു.

രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ രംഗത്തുവന്നു. "കള്ളനെ കള്ളനെന്ന് വിളിക്കുന്നത്" ഈ രാജ്യത്ത് കുറ്റമായി മാറിയെന്നും അത് "സ്വേച്ഛാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്നും" താക്കറെ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാർച്ച് 23) മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി. മോദി'പരാമർശവുമായി ബന്ധപെട്ട അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി കോൺഗ്രസിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ബിജെപിക്കെതിരെ കോൺഗ്രസ് വിവിധ കാര്യങ്ങളിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ ആണ് നടപടി.കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ നടത്തിയ പ്രസംഗമാണ് രാഹുൽ ഗാന്ധിക്ക് ശിക്ഷ ലഭിക്കാൻ കാരണമായത്.' എന്താണ് എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയുള്ളത് ', എന്നതായിരുന്നു രാഹുൽ നടത്തിയ പരാമർശം.
ഇതിനെതിരെ സൂറത്തിലെ ബി ജെ പി എം എൽ എ ആയ പൂർണേഷ് മോദിയായിരുന്നു കേസ് കൊടുത്തത്. കോടതി വിധി നിലനിൽക്കുകയാണെങ്കിൽ ആകെ എട്ട് വർഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധിക്ക് മത്സരിക്കാനാകില്ല. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ വയനാട് മണ്ഡലം ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഉണ്ടാവും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മേൽക്കോടതികളിൽ നിന്നും രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധി നേടിയെടുക്കാൻ സാധിച്ചാൽ വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കില്ല












Click it and Unblock the Notifications