രാഹുല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മകന്‍: ഒരു ശക്തിക്കും അദ്ദേഹത്തെ തടയനാവില്ല: ചെന്നിത്തല

തിരുവനന്തപുരം: മോദിക്കെതിരെയും അദാനിമാർക്കെതിരെയും നിരന്തരം വിമർശനങ്ങളും ചോദ്യ ശരങ്ങളും ഉയർത്തുന്ന രാഹുൽ ഗാന്ധിക്ക് തടയിടാനുള്ള നീക്കം ശക്തമായ പ്രതിഷേധത്തിലുടെയും നിയമപരമായ പോരാട്ടത്തിലുടെയും കോൺഗ്രസ് നേരിടുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല. മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി രണ്ട് വർഷം ശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിനരേന്ദ്ര മോദി വിമർശനത്തിന് അതീതനാണ് വിമർശിക്കുന്നത് രാജ്യദ്രോഹമാകും എന്ന് വരുത്തി തീർക്കുന്നതിനും ഒപ്പം രാജ്യത്ത് മോദി ഭരണത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്ക് തടയിടാനും , വർഗ്ഗീയഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര മുന്നേറ്റമെന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം രാജ്യം ഏറ്റെടുക്കുന്നതിലുള്ള ഭയവും കൂടി ചേർന്നപ്പോൾ ഏതു വഴിക്കും രാഹുൽ ഗാന്ധിയെ തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ നടക്കുന്ന ഗുഡാലോചന.

രാഹുൽ ഗാന്ധി ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നയാളല്ല. മോദിയെ വിമർശിച്ചാൽ ജയിലിലടക്കുമെങ്കിൽ ഞങ്ങളൊക്കെ അതിനു തയ്യാറായി തന്നെ നിൽക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ വളച്ചൊടിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സംഘ പരിവാറിന്റെ നേതൃത്വത്തിൽ ഗുഢാലോചന നടക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ മകനാണ് രാഹുൽ ഗാന്ധി, കോടി കണക്കായ മനുഷ്യരുടെ പ്രാർത്ഥനയും പിന്തുണയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. മോദിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നുംഒരു ശക്തിക്കും രാഹൂലിനെ തടയാനാവില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്ത് കൊടിയ അഴിമതികൾ നടത്തി നാടുവിട്ടവരാണ് നീരവ് മോദിയും ലളിത് മോദിയുമെന്നാണ് ടിഎന്‍ പ്രതാപന്‍ എംപി വ്യക്തമാക്കുന്നത്. നരേന്ദ്ര മോദിയുമായും ബിജെപിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന പലരും ഇതുപോലെ കട്ടുമുടിച്ച് കടന്നുകളഞ്ഞവരാണ്. ഈ കൊള്ളക്കാരുടെ പേരുകളും അവർക്ക് കുടപിച്ചവരുടെ പേരും മോദി എന്നായതിലെ ആശ്ചര്യം ഒരു പ്രസംഗത്തിൽ പരാമർശിച്ചു എന്നതിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് കേസ് കൊടുത്തതും ഇപ്പോൾ സൂറത്ത് കോടതി രണ്ട് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതും. മിനിട്ടുകൾക്ക് ശേഷം ജാമ്യം അനുവദിക്കാൻ കോടതി നിർബന്ധിതമായി എന്നത് വേറെ കാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
രാജ്യത്ത് സർക്കാരുകളെ വിമർശിക്കുന്നത് രാജ്യദ്രോഹമാക്കുന്ന ഏർപ്പാട് തന്നെയാണ് ജനാധിപത്യത്തെ അപകടത്തിലാക്കുന്ന പ്രധാനകാര്യം. കഴിഞ്ഞ ദിവസം "മോദിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ" എന്ന പോസ്റ്റർ ഡൽഹിയിൽ പതിച്ചതിന്റെ പേരിൽ നൂറിൽ പരം കേസുകൾ ഉണ്ടായിട്ടുണ്ട്. ഇതിപ്പോ വന്നുവന്ന് പ്രധാനമന്ത്രിക്കെതിരെ ഒന്നും എവിടെയും മിണ്ടാൻ കഴിയില്ല എന്ന സ്ഥിതി വരുന്നത് എങ്ങനെ അംഗീകരിക്കും?
പോലീസിനെയും ലാത്തിയെയും ജയിലുമൊക്കെ കാണിച്ച് രാഹുൽ ഗാന്ധിയെയോ ഭരണകൂടത്തെ വിമർശിക്കുന്ന പ്രതിപക്ഷത്തെയോ പേടിപ്പിക്കാമെന്ന് കരുതേണ്ട. വീണ്ടും പറയുന്നു ഞങ്ങളുടെ നേതാവ് ഭീരു സവർക്കറോ, ഭീകരൻ ഗോഡ്സേയോ അല്ല, മറിച്ച് മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും, മൗലാനാ ആസാദും, സർദാർ പട്ടേലും ശഹീദ് ഭഗത് സിങ്ങും, ബാബാസാഹേബ് അംബേദ്കറുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications