ചെരുപ്പിടാതെ ചാണ്ടി ഉമ്മനും ഡികെയില്‍ നിന്നും 230 കെറ്റില്‍ നേടിയ അനില്‍ ബോസും: നഞ്ചന്‍കോട് ജനസാഗരം
മൈസൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കർണാടകയിലെ രണ്ടാം ദിനത്തെ യാത്ര ആരംഭിക്കുന്നത് ചാമരാജ് നഗറിലെ തൊണ്ടാവാഡ ഗേറ്റിന് സമീപത്ത് നിന്നുമാണ്. പുലർച്ചെ മുതല്‍ നല്ല രീതിയിലുള്ള മഴ പെയ്തതിനാല്‍ യാത്ര ആരംഭിക്കുമ്പോള്‍ ഏഴര പിന്നിട്ടു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം രാഹുല്‍ ഗാന്ധിക്കൊപ്പം മുന്‍ നിരയില്‍ തന്നെയുണ്ട്.
ആയിരങ്ങളാണ് യാത്രയെ അനുഗമിക്കുന്നതിനായി ചാമരാജ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേർന്നിരിക്കുന്നത്. അതിനിടയിലാണ് കന്യാകുമാരി മുതല്‍ കശ്മീർ വരെ യാത്രയെ അനുഗമിക്കുന്ന ചാണ്ടി ഉമ്മനും കെപിസിസി വക്താവ് അനില്‍ ബോസും യാത്ര വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

ചെരുപ്പിടാതെയാണ് ചാണ്ടി ഉമ്മന്റെ നടത്തം. കാര്യം അന്വേഷിച്ചപ്പോള്‍ ആലപ്പുഴ മുതല്‍ അദ്ദേഹം ചെരുപ്പിടാതെയാണ് യാത്രയില്‍ തുടരുന്നത്. കൊല്ലത്ത് നിന്ന് ആദ്യം ഒന്ന് പരീക്ഷിച്ച് നോക്കിയെങ്കിലും ആലപ്പുഴയില്‍ നിന്നാണ് ചെരുപ്പ് പൂർണ്ണമായും ഉപേക്ഷിച്ചത്. നല്ല റോഡാണെങ്കില്‍ ചെരുപ്പിടാതെയുള്ള നടത്തം തന്നെയാണ് സുഖം എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. റോഡ് മോശമാണെങ്കില്‍ നടത്തം ബുദ്ധിമുട്ടേറിയതാവും.

അനില്‍ ബോസിന് പറയാനുണ്ടായിരുന്നതാവട്ടെ കർണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറില്‍ നിന്നും അന്ന് രാവിലെ പ്രഭാത ഭക്ഷണ വേളയിലുണ്ടായ ഒരു അനുഭവമാണ്. ഭാരത് യാത്രികർക്ക് വെള്ളം ചൂടാക്കി കുടിക്കാനും മറ്റും ഒരു ഇലക്ട്രിക് കെറ്റിൽ കിട്ടിയാല്‍ കൊള്ളാമെന്ന കാര്യം തലേദിവസം രാഹുല്‍ ഗാന്ധിയടക്കമുള്ളവർ ഉള്ള വാട്സാപ്പ് ഗ്രൂപ്പില്‍ തലേദിവസം അനില്‍ ബോസ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആരും അതിനെ കാര്യമായ രീതിയില്‍ എടുത്തില്ല.

പിറ്റേ ദിവസം രാവിലെയാണ് ഡികെ ശിവകുമാറിനെ കാണുന്നത്. കർണാടകയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി പ്രവർത്തിച്ച നാൾ മുതൽ ഡി കെ ശിവകുമാറുമായി ഇടപെട്ടുള്ള സ്വാതന്ത്ര്യം വെച്ച് രാവിലെതന്നെ എല്ലാ ഭാരത് യാത്രികർക്കും വെള്ളം ചൂടാക്കി ഉപയോഗിക്കാൻ ഒരു ഇലക്ട്രിക് കെറ്റിൽ കിട്ടിയാല്‍ കൊള്ളാമായിരുന്നുവെന്ന കാര്യം അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു.

എത്രയെണ്ണം വേണ്ടിവരും എന്നായിരുന്നു ഡികെ ശിവകുമാറിന്റെ മറുചോദ്യം. യാത്രികർക്ക് മാത്രമെങ്കിൽ 120 കണ്ടെയ്നറിൽ താമസിക്കുന്ന , ടെക്നിക്കൽ ഒഫീഷ്യൽ ആളുകൾ അടക്കം എല്ലാവർക്കും ആണെങ്കിൽ 230 വേണ്ടി വരും എന്നും പറഞ്ഞു. അക്കാര്യത്തില്‍ ഉടൻ തന്നെ തീരുമാനമായി. സ്റ്റാഫിനെ വിളിച്ചു വിളിച്ചു ഇത് അടിയന്തരമായി നൽകാൻ അദ്ദേഹം നിർദ്ദേശം നല്‍കി. അതാണ് ഡികെയെന്നും അനില്‍ ബോസ് വ്യക്തമാക്കുന്നു.

തലേദിവസം രാവിലത്തെ പദയാത്ര കഴിഞ്ഞ് പ്രവർത്തകർക്കൊപ്പം വിശ്രമിക്കുന്ന ഡികെ ശിവകുമാറിന്റെ ഒരു ചിത്രവും അനില്‍ ബോസ് കാണിച്ച് തന്നു. നരേന്ദ്ര മോദിയുടേയും ബി ജെ പിയുടേയും നിരന്തരം വേട്ടയാടലിന് വിധേയനായിട്ടും ഡികെ ശിവകുമാർ ഇത്തരത്തില്‍ ജനകീയനായി തുടരുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ ഈ പ്രവർത്തന രീതിയാണ്. ഭാരത് ജോഡോ യാത്ര കർണാടകയിലെത്തും വേളയിൽ സി ബി ഐ റെയ്ഡ് നടത്തി അദ്ദേഹത്തെ ഭയപ്പെടുത്താന്‍ നോക്കി. എന്നാല്‍ ഇതുകൊണ്ടൊന്നും കീഴ്പ്പെടുത്താന്‍ കഴിയുന്ന വ്യക്തിയല്ല ഡികെ ശിവകുമാറെന്നും അനില്‍ ബോസ് കൂട്ടിച്ചേർക്കുന്നു.

രാവിലത്തെ യാത്ര വിശ്രമത്തോട് അടുക്കുമ്പോഴാണ് അക്ഷയ് കുമാർ എന്ന പ്രവർത്തകന് നേരെ പൊലീസ് മർദ്ദനം ഉണ്ടാവുന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരായ പേ സിഎം ക്യാമ്പെയിനിലെ ക്യൂ ആര്‍ കോഡ് പ്രിന്റ് ചെയ്ത ടീഷര്‍ട്ട് ധരിച്ച് യാത്രയ്ക്ക് എത്തിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ഡികെ ശിവകുമാർ, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് തുടങ്ങിയവർ വിഷയത്തില്‍ പൊലീസിനെതിരെ രൂക്ഷവിമർശനം ഉയർത്തി












Click it and Unblock the Notifications