കുടിയേറ്റ തൊഴിലാളികളെ നേരിട്ട് കണ്ട് രാഹുൽ;പിന്നാലെ തൊഴിലാളികളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തെന്ന്
ദില്ലി; കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന ആവശ്യമാണ് കോൺഗ്രസും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 7500 രൂപ വീതം നേരിട്ട് കൈമാറണമെന്നും രാഹുൽ ഗാന്ധി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുമായി നിരത്തിൽ ഇറങ്ങി അവരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടിരിക്കുകയാണ് രാഹുൽ. അതേസമയം രാഹുൽ ഗാന്ധിയുമായി സംസാരിച്ച തൊഴിലാളികളെ ദില്ലി പോലീസ് തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു, വിശദാംശങ്ങളിലേക്ക്
യുപിയിലേക്ക്
ഹരിയാനയിലെ അംബാലയിൽ നിന്ന് യുപിയിലെ ജാൻസിയിലേക്ക് കാൽനടയായി പോകുന്ന തൊഴിലാളി സംഘത്തോടൊപ്പം അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേട്ട് ഒരു മണിക്കൂറോളമാണ് രാഹുൽ ഗാന്ധി ചെലവഴിച്ചത്. രാഹുൽ തൊഴിലാ ളികളോട് സംവദിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മരിച്ചത് 100 ഓളം പേർ
ലോക്ക് ഡൗണിനെ തുടർന്ന് ജോലിയും ഭക്ഷണവും ഇല്ലാതായതോടെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് കിലോ മീറ്ററുകളോളം കാൽനടയായി തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങുന്നത്. ഇതുവരെ ഇത്തരത്തിൽ മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് 100 ലേറെ പേർ മരിച്ചിരുന്നു.
ഒഴിവാക്കണമെന്ന് കേന്ദ്രം
ഇന്ന് രാവിലെയും യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് തൊഴിലാളികൾ മരിച്ചിരുന്നു. അതേസമയം കാല്‍നടയായി കുടിയേറ്റ തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നിരവധി പേരാണ് ഇത്തരത്തിൽ മടങ്ങുന്നത്.
ചർച്ച നടത്തി രാഹുൽ
ഇത്തരത്തിൽ യാത്ര ചെയ്തവരുമായാണ് രാഹുൽ ഗാന്ധി ചർച്ച നടത്തിയത്. ദില്ലി-ഫരീദാബാദ് അതിർത്തിയിൽ ഉള്ള സുഖ്ദേവ് വിഹാർ പ്രദേശത്ത് വെച്ചാണ് രാഹുൽ തൊഴിലാളികളോട് സംസാരിച്ചത്. ഭക്ഷണവും ജോലിയും ഇല്ലാതാടെയാണ് തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങേണ്ടി വന്നത്.
കസ്റ്റഡിയിൽ എടുത്തു
അതേസമയം രാഹുൽ സംസാരിച്ച തൊഴിലാളികളെ ദില്ലി പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത് സംബന്ധിച്ച് പോലീസ് പ്രതികരിച്ചിട്ടില്ല. അതേസമയം മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരമാണ് തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് പറയുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കണം
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ജോലിയും ഭക്ഷണവും ഇല്ലാതായതോടെ സ്വദേശത്തേക്ക് കാൽനടയായി യാത്ര ചെയ്ത തൊഴിലാളികളുടെ ദുരിതം വിവരിച്ച് കൊണ്ട് പലപ്പോഴും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
രണ്ടാം പാക്കേജ്
20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പിന്നാലെ തെരുവിൽ കഴിയുന്ന ലക്ഷകണക്കിന് തൊഴിലാളി സഹോദരന്മാരെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള പ്രഖ്യാപനം ഉണ്ടാകണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. അതിനിടെ കേന്ദ്രസർക്കാരിന്റെ രണ്ടാം സാമ്പത്തിക പാക്കേജിനെതിരേയും രാഹുൽ രംഗത്തെത്തി.
നേരിട്ട് പണം എത്തിക്കണം
പാക്കേജ് അപര്യാപ്തമാണെന്ന് രാഹുൽ ഗാന്ധി ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങളുടെ കൈവശം നേരിട്ട് പണമെത്തിക്കുകയാണ് കേന്ദ്ര സർക്കാർ ഈ ഘട്ടത്തിൽ ചെയ്യേണ്ടതെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ കർഷകർക്കും കുടിയേറ്റ തൊഴിലാളികൾക്കും ലോണുകൾ നൽകുന്നത് കൊണ്ട് കാര്യമില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു.