കെസിആറും ഉദ്ധവും, പവാറും, സ്റ്റാലിനും, മമതയെ നേരിടാന്‍ കോട്ട കെട്ടി കോണ്‍ഗ്രസ്, രാഹുല്‍ ഇറങ്ങും
ദില്ലി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നിരയുടെ മുന്നിലേക്ക് വരാത്തതാണ് ഇപ്പോള്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. മമത ബാനര്‍ജിയുടെ നീക്കത്തെ പൊളിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി നടത്തുന്ന കാര്യങ്ങള്‍ക്ക് ഇനി രാഹുലും മുന്നില്‍ നില്‍ക്കണമെന്നാണ് ആവശ്യങ്ങള്‍.
അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള മാറ്റങ്ങള്‍ ഇതിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസില്‍ തുടങ്ങിയത്. ഗുജറാത്തില്‍ പാട്ടീദാര്‍ നേതാവ് വന്നത് അടക്കമുള്ള നിര്‍ണായക മാറ്റങ്ങള്‍ രാഹുലിന്റെ തന്ത്രമാണ്. ഇമേജ് മാറ്റാനുള്ള നീക്കങ്ങള്‍ പ്രിയങ്ക ഗാന്ധിയും തുടങ്ങിയിട്ടുണ്ട്.
അഞ്ച് നേതാക്കളെയാണ് കോണ്‍ഗ്രസ് സഖ്യം കെട്ടിപ്പടുക്കാനായി ലക്ഷ്യമിടുന്നത്. ഇവര്‍ അതത് സംസ്ഥാനങ്ങളില്‍ നിര്‍ണായക ശക്തിയാണ്. ഉദ്ധവ് താക്കറെ, കെ ചന്ദ്രശേഖര റാവു, ശരത് പവാര്‍, എംകെ സ്റ്റാലിന്‍, തേജസ്വി യാദവ്. ഇവര്‍ അഞ്ച് പേരും ദേശീയ രാഷ്ട്രീയത്തില്‍ കരുത്താകുമെന്ന് ഉറപ്പാണ്. ഉദ്ധവ് ശിവസേനയെ നയിക്കുന്നയാളാണ്. മഹാരാഷ്ട്രയിലെ പ്രബല ശക്തിയാണ്. 48 സീറ്റുകള്‍ ഉള്ള സംസ്ഥാനമാണിത്. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരിക്കുന്ന നിര്‍ണായക സംസ്ഥാനം കൂടിയാണിത്. ഇവിടെ തന്നെയാണ് ശരത് പവാറുമുള്ളത്. ഉദ്ധവിനും ശരത് പവാറിനും കോണ്‍ഗ്രസ് സഖ്യത്തില്‍ നിര്‍ണായക റോളുണ്ടാവുമെന്ന് ഇതിലൂടെ ഉറപ്പിക്കാം.
തമിഴ്‌നാട് അതേ പോലെ വലിയ സംസ്ഥാനമാണ്. 39 സീറ്റുകള്‍ ഇവിടെയുണ്ട്. 2019ലെ ഫലം നോക്കുമ്പോള്‍ ഡിഎംകെ ഇത് തൂത്തുവാരാനുള്ള സാധ്യത ശക്തമാണ്. നിലവില്‍ സ്റ്റാലിനെ കുറിച്ച് വന്‍ പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്. ഒപ്പം രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി അതിശക്തമാണ് തമിഴ്‌നാട്ടില്‍. എട്ട് സീറ്റും ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. സഖ്യം ഉറപ്പായാല്‍ 39 സീറ്റും യുപിഎയ്‌ക്കൊപ്പം നില്‍ക്കും. അത് വലിയ നേട്ടമാണ്. 150 സീറ്റ് സഖ്യത്തിലൂടെ ലഭിക്കുമോ എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. തെലങ്കാനയില്‍ 17 സീറ്റും ബീഹാറില്‍ 40 സീറ്റുകളുമുണ്ട്. തെലങ്കാനയില്‍ കെസിആറും കോണ്‍ഗ്രസും ചേര്‍ന്നാല്‍ 17 സീറ്റും തൂത്തുവാരാം. ബീഹാറിലാണ് കുറച്ച് കഷ്ടപ്പെടാനുള്ളത്.
ബീഹാറില്‍ കഴിഞ്ഞ രണ്ട് തവണയും ആര്‍ജെഡി നിലംതൊട്ടിട്ടില്ല. പതിയെ ഇത് ബിജെപി കോട്ടയായി മാറുന്നതില്‍ ആര്‍ജെഡിക്കും ആശങ്കയുണ്ട്. നിലവില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് വിട്ടിരിക്കുകയാണ് ആര്‍ജെഡി. എന്നാല്‍ തേജസ്വിയുമായി അടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ ശ്രമിക്കുന്നുണ്ട്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലും ആര്‍ജെഡിക്ക് നേട്ടമില്ലാത്തത് കോണ്‍ഗ്രസിനെ പൂര്‍ണമായി ഉപേക്ഷിച്ചത് കൊണ്ടായിരുന്നു. അതുകൊണ്ട് വീണ്ടും ആ സഖ്യത്തിലേക്കുള്ള മടക്കമാണ് രണ്ട് പേരും ആലോചിക്കുന്നത്. കോണ്‍ഗ്രസിന്റെ കോര്‍ വോട്ടുബാങ്ക് എന്നും ആര്‍ജെഡിക്ക് വോട്ട് ചെയ്യുന്നവരായിരുന്നു. അതില്ലാതെ പോയതാണ് ഉപതിരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ തോല്‍ക്കാന്‍ കാരണം.
ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവാണ് കെസിആര്‍ കോണ്‍ഗ്രസുമൊന്നിച്ച് പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത് ആദ്യമാണ്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ബദലായി മൂന്നാം മുന്നണിയുണ്ടാക്കാനാണ് കെസിആര്‍ ശ്രമിച്ചത്. എന്നാല്‍ രണ്ട് വര്‍ഷത്തിനിടെ എല്ലാം മാറി മറിഞ്ഞു. നിലവില്‍ ബിജെപിയാണ് ശക്തമായ പ്രതിപക്ഷം. പകുതിയിയിലധികം സീറ്റുകളിലും ടിആര്‍എസ് ജനവിരുദ്ധ വികാരം നേരിടുന്നുണ്ട്. കോണ്‍ഗ്രസ് അത് ശക്തമല്ലാത്തതിനാല്‍ അവരുമായി ചേരാനുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കെസിആറിന് ഇല്ല. ബിജെപിയെ വീഴ്ത്തുകയാണ് കെസിആറിന് ആവശ്യം. ഹുസുരാബാദില്‍ തോറ്റതോടെ ഈ ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതിപക്ഷം ഇപ്പോള്‍ രണ്ട് തലത്തിലാണ് നീങ്ങുന്നത്. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പിന്തുണയ്ക്കുന്ന ഒരു വിഭാഗവും മറ്റൊന്ന് മമതയുടെ നേതൃത്വത്തില്‍ പ്രാദേശിക കക്ഷികള്‍ ഒന്നിക്കുന്ന മറ്റൊരു സഖ്യവും. ഇതിന് പക്ഷേ അത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അടക്കം വിളിക്കുന്ന യോഗത്തില്‍ പത്തിലധികം പാര്‍ട്ടികള്‍ എപ്പോഴും പങ്കെടുക്കുന്നുണ്ട്. ഒരു മിനി യുപിഎ വീണ്ടും വരാനുള്ള സാധ്യത ഇതിലൂടെ തെളിയുന്നുണ്ട്. ഉത്തരേന്ത്യയിലെ സീറ്റ് നഷ്ടത്തെ മറികടക്കാന്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ഫോര്‍മുലയും രാഹുലിന് മുന്നിലുണ്ട്. കര്‍ണാടകത്തിലും കേരളത്തിലും അതിനുള്ള ശക്തമായ ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
യുപിഎ എന്നത് ഇപ്പോള്‍ നിര്‍ജീവമാണ്. സമാന മനസ്‌കരായ പാര്‍ട്ടികളുടെ യോഗം എന്നാണ് പ്രതിപക്ഷ കക്ഷി യോഗം വിളിക്കുമ്പോള്‍ കോണ്‍ഗ്രസ് പരയുന്നത്. ആദ്യ ഘട്ടത്തില്‍ എംഡിഎംകെ, പിഡിപി, പിഎംകെ, അണ്ണാഡിഎംകെ, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഇവരെല്ലാം പിന്നീട് സഖ്യം വിട്ടു. രണ്ടാം യുപിഎയില്‍ തൃണമൂലും ഉണ്ടായിരുന്നു. എന്നാല്‍ ഇവരും അധിക കാലം നിന്നില്ല. ഡിഎംകെ സഖ്യം വിട്ടിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി അവസാന കാലം വരെ തുടര്‍ന്നു. 2014ല്‍ തോറ്റതോടെ സഖ്യം തന്നെ ഇല്ലാതായി. ഇപ്പോള്‍ കൂടെ നില്‍ക്കുന്ന എട്ട് പാര്‍ട്ടികളെ യുപിഎ എന്ന് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നില്ല.
കോണ്‍ഗ്രസിന് ഇത്രയും കാലം പ്രതിപക്ഷ നിരയെ ഏറ്റെടുക്കാന്‍ ഒരു വിഷയം ലഭിച്ചിരുന്നില്ല. അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമം പിന്‍വലിച്ചതിലൂടെ കോണ്‍ഗ്രസിന് ലഭിച്ചത്. ഏത് തരം സമരത്തിലൂടെയാണ് ബിജെപിയെ പ്രതിരോധിക്കേണ്ടത് എന്നും കോണ്‍ഗ്രസും രാഹുലും തിരിച്ചറിഞ്ഞു. തെരുവിലേക്കിറങ്ങാന്‍ രാഹുലും പ്രിയങ്കയും നിര്‍ബന്ധിതരായിരിക്കുകയാണ്. ഗുലാം നബി ആസാദ് അടക്കം ഉയര്‍ത്തുന്ന സമ്മര്‍ദങ്ങള്‍ വേറെയുമുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ഇതോടെ രാഹുല്‍ ഗാന്ധിയുടെ അവസാന രാഷ്ട്രീയ സാധ്യത എന്ന നിലയിലും ശക്തമായിരിക്കുകയാണ്. ഇതില്‍ മികവ് കാണിച്ചാല്‍ മമതയുടെ പ്രതിപക്ഷ ഐക്യമെല്ലാം തകരും. കോണ്‍ഗ്രസ് മതിയെന്ന് എല്ലാവരും അംഗീകരിക്കേണ്ടി വരും.
തിലകന് പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി