ഗുജറാത്തിലെ വില്ലന്‍ രാഹുല്‍... പൊളിഞ്ഞത് ജൂനിയര്‍ ക്യാമ്പ്, എല്ലാ കണ്ണുകളും അഹമ്മദ് പട്ടേലില്‍!!
ദില്ലി: ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റത്തില്‍ വില്ലനായി രാഹുല്‍ ഗാന്ധി. മടങ്ങി വരവിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. സംസ്ഥാന യൂണിറ്റുകള്‍ പിടിച്ചടക്കി പരിചയസമ്പന്നരല്ലാത്ത നേതാക്കളെ നിയോഗിക്കാനുള്ള തീരുമാനം കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കി കൊണ്ടിരിക്കുകയാണ്. നേരത്തെ അല്‍പേഷ് താക്കൂര്‍ അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് പോയത് ഇതേ തീരുമാനം കൊണ്ടാണ്. അന്ന് രാഹുലിനെ കണ്ട് കാല് പിടിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു അല്‍പേഷ്. എന്നാല്‍ തിരിഞ്ഞ് നോക്കാന്‍ പോലും രാഹുല്‍ തയ്യാറായിരുന്നില്ല.
രാഹുല്‍ ബോയ്‌സ്
ബിജെപി കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍ഗ്രസിനെ വീഴ്ത്താന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഇതിന് വഴിയൊരുക്കി കൊടുത്തത് രാഹുല്‍ ഗാന്ധിയാണ്. രാഹുലിന്റെ ക്യാമ്പിലുള്ള മൂന്ന് പേരാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. എംഎല്‍എമാര്‍ ഇവരുമായി പൊരുത്തപ്പെട്ട് പോകാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഇതിലൂടെ രണ്ട് ലക്ഷ്യം ബിജെപി നേടുകയും ചെയ്തു. ഒന്ന് കോവിഡ് പ്രതിരോധത്തില്‍ പ്രതിസന്ധിയിലായിരുന്ന ജനങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഈ വിഷയത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞു. പിന്നെ കോണ്‍ഗ്രസിന്റെ വീഴ്ച്ചയും ഉറപ്പാക്കി.
താല്‍ക്കാലിക ആശ്വാസം
കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്‍സിപിയുടെ പിന്തുണ ലഭിച്ചതോടെ രണ്ട് സീറ്റില്‍ വിജയിക്കുമെന്നാണ് വാദം. ഇതിന് പുറമേ 65 എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലാണ സുരക്ഷയൊരുക്കുന്നത്. ജൂണ്‍ 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഇത് വിജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്.
രാഹുലിന്റെ സ്ട്രാറ്റജി
രാഹുല്‍ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പ്രചാരണം നടത്തുകയും, കോണ്‍ഗ്രസ് മെച്ചപ്പെട്ട സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. ഇതിന് ശേഷം സംസ്ഥാന ഘടകത്തില്‍ രാഹുല്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. മൂന്ന് ജൂനിയര്‍ നേതാക്കളെയാണ് ഇവിടെ ചുമതലയേല്‍പ്പിച്ചത്. സംസ്ഥാന അധ്യക്ഷനായി അമിത് ചാവ്ദയെ നിയമിച്ചു. പ്രതിപക്ഷ നേതാവായി പരേഷ് ധനാനിയെയും ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി രാജീവ് സതവിനെയും കൊണ്ടുവന്നു. ഇതോടെ ഏകോപനത്തോടെ മുന്നോട്ട് പോയിരുന്ന സമിതി പൊളിഞ്ഞു. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അന്ത്യത്തിലേക്ക് എത്തിച്ചത്.
പിണക്കിയത് ഇവരെ
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ഭരത് സിംഗ് സോളങ്കി രാജിവെച്ചു. പിന്നാലെ പ്രതിപക്ഷ നേതാവ് ശക്തിസിംഗ് ഗോഹിലും രാജിവെച്ചു. ഇതാണ് ചാവ്ദയ്ക്കും ധനാനിക്കും കൂടുതല്‍ കരുത്ത് പകര്‍ന്നത്. എന്നാല്‍ സീനിയര്‍ നേതാക്കളായ സിദ്ധാര്‍ത്ഥ് പട്ടേല്‍, നരേഷ് റാവല്‍, കന്‍വാര്‍ജി ബവാലിയ, അര്‍ജുന്‍ മൊദ്‌വാഡിയ എന്നിവരെ രാഹുല്‍ പിണക്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയെ വെല്ലുന്ന അഗ്രഗണ്യരായിരുന്നു ഇവര്‍.
അഹമ്മദ് പട്ടേലില്ലാത്ത കോണ്‍ഗ്രസ്
ഗുജറാത്ത് രാഷ്ട്രീയത്തില്‍ ആചാര്യനായ അഹമ്മദ് പട്ടേലിനെ രാഹുല്‍ തഴഞ്ഞതാണ് മറ്റൊരു പ്രശ്‌നം. 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നുള്ള ക്രോസ് വോട്ടിംഗിലൂടെ അഹമ്മദ് പട്ടേല്‍ വിജയിച്ചത് അദ്ഭുതമായിരുന്നു. പിന്നീട് 2018, 2019 എന്നീ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനെ ഇതേ രീതിയില്‍ പിളര്‍ത്താന്‍ ശ്രമിച്ചെങ്കില്‍ പട്ടേലിന്റെ സാന്നിധ്യം അവരെ പിന്നോട്ടടിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് മുന്‍നിരയിലില്ല. ജൂനിയര്‍ ടീമിന് അദ്ദേഹത്തെ താല്‍പര്യവുമില്ല. സോണിയ പട്ടേലിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുലിനെ അറിയിച്ചു
രാഹുലിന് അടിമുടി പിഴച്ചെന്ന് കോണ്‍ഗ്രസിലെ കോര്‍ കമ്മിറ്റിയിലെ 30 അംഗങ്ങള്‍ 2018ല്‍ തന്നെ രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടാവുമെന്ന് മറുപടി നല്‍കി എല്ലാവരെയും തൃപ്തിപ്പെടുത്തി. പക്ഷേ ഒന്നും നടന്നില്ല. പകരം അദ്ദേഹത്തിന്റെ ടീം ശക്തരായി. പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ നിയോഗിച്ച പിസിസി പാനല്‍ പോലും ആരും മുഖവിലയ്‌ക്കെടുത്തില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷനും പ്രതിപക്ഷ നേതാവും വരെ തമ്മിലടിക്കുന്നതിനാണ് കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത്.
ഇതുവരെ 16 പേര്‍
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 16 പേരാണ് കോണ്‍ഗ്രസ് വിട്ടത്. രാഹുലിന്റെ മാത്രം വീഴ്ച്ചയാണ് ഇതിന് കാരണം. അതേസമയം സോണിയാ ഗാന്ധി വിഷയത്തില്‍ ഗൗരവത്തോടെ ഇടപെട്ടിരിക്കുകയാണ്. സീനിയര്‍ ടീം ദില്ലിയില്‍ നിന്ന് ഗുജറാത്തിലേക്ക് ഓടിയെത്തിയിട്ടുണ്ട്. രണ്ടാമത്തെ സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കുമോ എന്ന കാര്യം ഉറപ്പില്ല. പാര്‍ട്ടിക്കുള്ളില്‍ രാഹുലിന്റെ ശൈലിക്കെതിരെ വിമര്‍ശനമാണ് ഇതോടെ കടുത്തിരിക്കുന്നത്. സീനിയര്‍ നേതാക്കള്‍ അദ്ദേഹം വിശ്വാസത്തിലെടുത്തില്ലെന്നാണ് കുറ്റപ്പെടുത്തല്‍. കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകാന്‍ തയ്യാറാണ് എന്നാണ് റിപ്പോര്‍ട്ട്.