രാഹുലിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനം, മെഗാ യുപിഎ ടാര്‍ഗറ്റ്, ഒവൈസിക്ക് ഇടമില്ല
ദില്ലി: രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷ ഏകോപന ശ്രമത്തിന് പുതിയ മാനം. നേരിട്ടിറങ്ങുക മാത്രമല്ല, യുപിഎയ്ക്ക് പുറത്തേക്ക് കക്ഷികളെ തേടിയുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നത്. എന്നാല്‍ നിര്‍ണായകമായ ചില കക്ഷികളെ ഈ യോഗത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ മാറിയ സാഹചര്യത്തിനനുസരിച്ചുള്ള രാഷ്ട്രീയമാണ് ഇതിന് പിന്നില്‍.
തീവ്ര മുസ്ലീം സംഘടനകളുമായി ബന്ധം ഒഴിവാക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസിനുള്ളില്‍ നിന്നുണ്ട്. ബിജെപിക്ക് ആയുധം കൊടുക്കുന്ന നെഗറ്റീവായ യാതൊന്നും സഖ്യത്തിലുണ്ടാവില്ലെന്ന് രാഹുല്‍ ഉറപ്പാക്കുന്നുണ്ട്.
പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ പ്രതിച്ഛായ മിനുക്കാതെ ഇനി മുന്നോട്ട് പോകാനാവില്ലെന്നാണ് രാഹുല്‍ കരുതുന്നത്. അതാണ് കഴിഞ്ഞ കണ്ടത്. നൂറിലധികം എംപിമാരാണ് രാഹുലിന്റെ ക്ഷണം സ്വീകരിച്ച് എത്തിയത്. കോണ്‍ഗ്രസിന് ആവേശത്തിനുള്ള അവസരം തന്നെ ഇതിലുണ്ട്. എഎപി വരാത്തതിന് കാരണം പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി അവരായത് കൊണ്ടാണ്. രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ അവര്‍ക്ക് അതുകൊണ്ട് തന്നെ മടിയുണ്ട്. എഎപിയെ കുറിച്ചുള്ള അഭിപ്രായങ്ങളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഇനി കെജ്രിവാളിനെ സഖ്യവുമായി അടുപ്പിക്കുക കുറച്ച് ബുദ്ധിമുട്ടാണ്.
വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, ടിആര്‍എസ്, ബിജെഡി, അകാലിദള്‍ എന്നീ കക്ഷികളും വിട്ടുനിന്നവരിലുണ്ട്. അകാലിദളിനെ സഖ്യത്തില്‍ ചേര്‍ക്കണോ എന്ന് പരിശോധിച്ച് വരികയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും ടിആര്‍എസും ഒരു സഖ്യത്തില്‍ വരാനുള്ള സാധ്യത കുറവാണ്. ഇവര്‍ പരസ്പരം രാഷ്ട്രീയ എതിരാളികളാണ്. കോണ്‍ഗ്രസുമായി ചേരാന്‍ ജഗനും ചന്ദ്രശേഖര റാവുവിനും എതിര്‍പ്പുണ്ട്. ടിഡിപി ഇനിയൊരു സഖ്യത്തിനേ ഇല്ലെന്ന നിലപാടിലാണ്. 2019ലെ തിരിച്ചടിയാണ് സഖ്യത്തിന്് മടിക്കുന്നതിന് കാരണം. സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചാല്‍ ഇവര്‍ പിന്തുണ നല്‍കും.
മെഗാ യുപിഎ എന്ന വിശാല തന്ത്രമാണ് രാഹുലിന് മുന്നിലുള്ളത്. സോണിയ ഗാന്ധി മുമ്പ് ഉണ്ടാക്കതിനേക്കാള്‍ വലിയ സഖ്യമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പുതിയ പാര്‍ട്ടികളെ ആകര്‍ഷിക്കാനാണ് നേരിട്ടിറങ്ങിയത്. ലാലു പ്രസാദ് യാദവും തേജസ്വി യാദവും കോണ്‍ഗ്രസിനായി ക്യാമ്പയിന്‍ നടത്തുന്നുമുണ്ട്. അഖിലേഷ് യാദവിനെ അടക്കം കണ്ടത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. യുപിഎ കക്ഷികള്‍ മാത്രം സഖ്യത്തില്‍ പോര എന്നാണ് രാഹുല്‍ കരുതുന്നത്. യുപിഎയ്ക്ക് പുറത്തേക്ക് രാഹുല്‍ വലവീശുന്നത് ഇത് ആദ്യമായിട്ടാണ്. ഡിഎംകെ, ആര്‍ജെഡി, ജെഎംഎം എന്നിവരാണ് എല്ലാ രീതിയിലും രാഹുലിനെ ഇപ്പോള്‍ വിശ്വസിക്കുന്നത്.
രാഹുല്‍ നടത്തുന്ന രണ്ടാമത്തെ വലിയ നീക്കമാണിത്. പക്ഷേ ആദ്യ നീക്കത്തില്‍ രാഹുല്‍ അധികം സംസാരിച്ചിരുന്നില്ല. പകരം മറ്റ് കക്ഷികള്‍ക്ക് സ്‌പേസ് നല്‍കി അവരെ കൊണ്ട് സംസാരിപ്പിക്കുന്ന രീതിയാണ് രാഹുലില്‍ കണ്ടത്. ഇത് വലിയ വിജയമായി. എന്നാല്‍ ഇന്നലെ രാഹുല്‍ ഗിയര്‍ മാറ്റുന്നതാണ് കണ്ടത്. രാഹുല്‍ മുന്നില്‍ നിന്ന് പ്രതിഷേധങ്ങളെ നയിക്കുന്നതും പ്രതിപക്ഷത്തെ ഒന്നിച്ച് ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് നയിക്കുന്നതും പ്രകടമായിരുന്നു. അതേസമയം അസാദുദ്ദീന്‍ ഒവൈസിയെ പോലുള്ള നേതാക്കളെ രാഹുല്‍ ക്ഷണിച്ചിരുന്നില്ല. അസമിലെ ബദറുദ്ദീന്‍ അജ്മലുമായുള്ള സഖ്യവും കോണ്‍ഗ്രസ് ഉപേക്ഷിക്കും.
ഒവൈസിയെ കൂട്ടുപിടിച്ചാല്‍ സഖ്യത്തിന് ക്രെഡിബിളിറ്റിയുണ്ടാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ബീഹാറും തെലങ്കാനയും അടക്കമുള്ള ഇടങ്ങളില്‍ നിന്ന് ഒവൈസിയെ കോണ്‍ഗ്രസ് അകറ്റി നിര്‍ത്തിയിരുന്നു. മുസ്ലീം വോട്ടുകളെ ഭിന്നിക്കുകയും അവ ബിജെപിക്ക് അനുകൂലമാക്കുകയും ചെയ്യുന്ന നേതാവെന്ന ഇമേജാണ് പ്രതിപക്ഷ നിരയില്‍ ഒവൈസിക്കുള്ളത്. മജ്‌ലിസ് പാര്‍ട്ടിയുമായി ചേര്‍ന്നാല്‍ മുസ്ലീങ്ങളുടെ സഖ്യമാണെന്ന പ്രചാരണവും ബിജെപി കൊണ്ടുവരും. അത് ഹിന്ദു വോട്ടുകളെ ഒന്നിക്കാന്‍ വഴിയൊരുക്കും. ഇത്തവണ അത്തരമൊരു സാധ്യതകളൊന്നും നല്‍കാന്‍ രാ ഹുല്‍ തയ്യാറല്ല. അസമിലും ബംഗാളിലും തീവ്ര മുസ്ലീം കക്ഷികളുമായി ചേരില്ലെന്ന് രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്.
പെഗാസസ് വിഷയമാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചെങ്കിലും കളത്തില്‍ നേര്‍ വിപരീതമായ കാര്യങ്ങളാണ് രാഹുല്‍ അവതരിപ്പിച്ചത്. വിലക്കയറ്റം, കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം എന്നിവയാണ് പ്രാക്ടിക്കല്‍ രാഷ്ട്രീയത്തിനായി രാഹുല്‍ ഉപയോഗിച്ചിരിക്കുന്നത്. പെഗാസസ് വിഷയം ജനങ്ങള്‍ കാര്യമായിട്ട് എടുക്കാത്തതാണെന്ന് നേരത്തെ ശശി തരൂര്‍ പറഞ്ഞിരുന്നു. റാഫേല്‍ വിഷയം പോലെ ഇത് ഏറ്റുപിടിക്കാന്‍ രാഹുല്‍ തയ്യാറല്ല. പാര്‍ലമെന്റില്‍ പെഗാസസ് ഉന്നയിക്കാനാണ് തീരുമാനം. ഇത് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിക്കാനുള്ള രാഹുലിന്റെ ഏറ്റവും വലിയ തന്ത്രമാണ്.
പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളാണ് ഈ മേക്കോവറിന് കാരണമെന്ന് വ്യക്തമാണ്. പക്ഷേ കിഷോറിന് എന്ത് റോള്‍ കോണ്‍ഗ്രസില്‍ നല്‍കുമെന്നാണ് രാഹുല്‍ സീനിയര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുന്നത്. ഇലക്ഷന്‍ സ്ട്രാറ്റജിയുടെ ജനറല്‍ സെക്രട്ടറി പദം കിഷോറിന് നല്‍കിയേക്കും. കോണ്‍ഗ്രസില്‍ ചേരാനാണ് കിഷോറിനുള്ള നിര്‍ദേശം. ദേശീയ റോളാണ് കിഷോറിന് നല്‍കുന്നത്. പ്രത്യേക അഡൈ്വസറി കമ്മിറ്റി രൂപീകരിക്കാന്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. സോണിയയുടെ അധ്യക്ഷതയിലായിരിക്കണം ഈ കമ്മിറ്റിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ നീക്കങ്ങളും തീരുമാനിക്കുന്ന സമിതിയായിരിക്കും ഇതെന്നാണ് സൂചന.
ഏതൊക്കെ സഖ്യം ഏതൊക്കെ സംസ്ഥാനത്ത് വര്‍ക്ക് ഔട്ടാവുമെന്നാണ് ഇപ്പോള്‍ കിഷോര്‍ പരിശോധിക്കുന്നത്. ഇതിന് ശേഷം ഹൈക്കമാന്‍ഡിന് മുന്നില്‍ ഇവ അറിയിക്കും. വര്‍ക്കിംഗ് കമ്മിറ്റിക്കായിരിക്കും ഇതിന് അനുമതി നല്‍കേണ്ട ചുമതല. ചില നേതാക്കള്‍ക്ക് ഈ കമ്മിറ്റിയില്‍ ചുമതലയുണ്ടാവും. എഐസിസി ജനറല്‍ സെക്രട്ടറി എന്ന സാധാരണ പദം വേണ്ടെന്നാണ് കിഷോര്‍ അറിയിച്ചിരിക്കുന്നത്. പകരം മുകള്‍ തട്ടില്‍ നിയന്ത്രണങ്ങളുള്ള പൊസിഷനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനങ്ങള്‍ അടുത്ത മാസങ്ങളിലായി നടക്കും. അതേസമയം ബംഗാളിലെ തൃണമൂലിനെ മുഖം മാറ്റിയത് പോലെയായിരിക്കും കോണ്‍ഗ്രസിനും വരുന്ന മാറ്റം.
Recommended Video
കമല്‍നാഥും അമരീന്ദര്‍ സിംഗും അടക്കമുള്ള നേതാക്കള്‍ കിഷോര്‍ വരണമെന്ന ആവശ്യത്തിലാണ്. നിബന്ധനകളൊന്നും ഇല്ലാതെ പ്രശാന്തിന് കോണ്‍ഗ്രസിലേക്ക് വരാന്‍ സാധിക്കും. പ്രശാന്തിനൊപ്പം നേരത്തെ പ്രവര്‍ത്തിച്ചവരും കോണ്‍ഗ്രസിലുണ്ട്. ഇവര്‍ പികെയുടെ മാനേജ്‌മെന്റ് മികവിനെ അംഗീകരിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പ്രതിപക്ഷ കൂടിച്ചേരലിന് 2024ലേക്കുള്ള ട്രെയിലറായി കോണ്‍ഗ്രസ് വിശേഷിപ്പിച്ച് കഴിഞ്ഞു. രാജ്യത്തെ 60 ശതമാനത്തിന്റെ ശബ്ദം നമ്മള്‍ ഒന്നിച്ചാല്‍ പുറത്തുവരുമെന്ന് രാഹുല്‍ പ്രതിപക്ഷത്തോട് പറഞ്ഞ് കഴിഞ്ഞു. അതേസമയം മാധ്യമങ്ങളിലെ തന്റെ ഇമേജ് മാറ്റുക കൂടി രാഹുലിന്റെ ടാര്‍ഗറ്റിന്റെ ഭാഗമാണ്.
അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം