'ജിഎസ്ടി മീൻസ് ഗബ്ബർ സിങ് ടാക്സ്'; ഗുജറാത്ത് ജനത്തെ വിലക്കെടുക്കേണ്ടെന്ന് രാഹുൽ ഗാന്ധി
ഗാന്ധിനഗർ: ജിഎസ്ടി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് രാഹൽഗാന്ധി ഗുജറാത്തിൽ. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി ചരക്ക് സേവന നികുതിയല്ല മറിച്ച് ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ പരിഹസിച്ചു. ജയ് ഷായുടെ കമ്പനി വളര്‍ച്ച് കുതിച്ചുയര്‍ന്നതില്‍ മോദി മൗനം പാലിക്കുകയാണ്. അദ്ദേഹം സെല്‍ഫി എടുത്തു കളിക്കുന്നു. പക്ഷെ ഓരോ തവണയും ഒരു സെല്‍ഫിക്കായി ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചൈനയിലെ യുവാക്കള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ജിഎസ്ടി വ്യാപാരികളെ ദോഷകരമായി ബാധിച്ചു. അത് ലഘൂകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് പറഞ്ഞത് ചെവികൊള്ളാൻ കേന്ദ്രം തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച നവസര്‍ജന്‍ ജനദേശ് മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 22 വര്‍ഷക്കാലം കൊണ്ട് എല്ലാ കോളജും സര്‍വകലാശാലകളും അഞ്ചോ പത്തോ വ്യവസായികള്‍ക്കായി വീതം വെച്ചുവെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.

കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായികള്‍ക്ക് കൈമാറി
ഗുജറാത്ത് സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായികള്‍ക്ക് കൈമാറി. വ്യവസായികളുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. എന്നാല്‍ ആ പണം കാര്‍ഷിക വായ്പ എഴുതുത്തള്ളാന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാനോ കാർ എവിടെ?
ടാറ്റയ്ക്ക് നല്‍കിയത് 35,000 കോടിയാണ്, എന്നിട്ട് നാനോ എവിടെ എന്നും രാഹുല്‍ ചോദിച്ചു. നാനോ കാര്‍ എവിടെയും കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്ത്യയും പരാജയം
നോട്ട് നിരോധനം പ്രഖ്യാപിച്ച മോദിക്ക് തന്നെ രണ്ട് മൂന്ന് ദിവസം എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്ത്യയും പരാജയപ്പെട്ടുവെന്നും രാഹുൽഗാന്ധി പറഞ്ഞു.

മോദി സെൽഫി എടുത്ത് കളിക്കുന്നു
ജയ് ഷായുടെ കമ്പനി റോക്കറ്റ് പോലെ കുതിച്ചു പാഞ്ഞപ്പോൽ മോദിക്ക് മിണ്ടാട്ടമില്ല. മോദി സെൽപി എടുത്ത് കളിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഗുജറാത്തിലെ ജനങ്ങളെ വിലക്കെടുക്കേണ്ട
പണംകൊണ്ട് മൂടിയാലും ഗുജറാത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് രാഹുൽപറഞ്ഞു. സാധാരണക്കാരെ മറന്ന സർക്കാരാണ് ബിജെപിയുടേതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽ കിട്ടുന്നത് ചൈനീസ് യുവത്വത്തിന്
നരേന്ദ്രമോദി ഓരോ തവണയും ഒരു സെല്‍ഫിക്കായി ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചൈനീസ് യുവത്വത്തിനാണ് തൊഴില്‍ കിട്ടുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.


Click it and Unblock the Notifications