പോരാട്ടം ഇന്ത്യൻ ഭരണകൂടത്തിന് എതിരെയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം; രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയോ?
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിലധികം നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ചെറുതും വലുതുമായ ഒട്ടേറെ വിവാദ പ്രസ്‌താവനകൾ നടത്തിയിട്ടുള്ള ആളാണ് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള തന്റെ ജ്ഞാനത്തെ പോലും സംശയ മുനയിൽ നിർത്തുന്ന പല പരാമർശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും കാര്യമായ ഓഡിറ്റിങ്ങിനോ ചർച്ചകൾക്കോ വിധേയമായിട്ടില്ല.
എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പോരാട്ടം ഇന്ത്യൻ ഭരണകൂടത്തിന് എതിരെ കൂടിയാണ് എന്ന പരമാർശം വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. 'പ്രതിപക്ഷം പോരാടുന്നത് ബിജെപിയോടും ആർഎസ്എസിനോടും മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തിനെതിരെയാണ്' എന്ന രാഹുലിന്റെ വാക്കുകളാണ് ചർച്ചയാവുന്നത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനുള്ള മറുപടിയായിരുന്നു കോൺഗ്രസ് എംപിയുടെ പരാമർശം.

അറിയാതെ പറയുന്നതോ കരുതിക്കൂട്ടി പ്രകോപിപ്പിക്കുന്നതോ?
രാഹുൽ ഗാന്ധിയുടെ ഭാഷയും വാക്കുകളുടെ തിരഞ്ഞെടുപ്പും പലപ്പോഴും അദ്ദേഹത്തിന്റെ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന ഒരാളെന്ന നിലയിൽ, രാജ്യത്തിന്റെ അഖണ്ഡതയോടുള്ള കടുത്ത അവഗണനയാണ് ഈ പ്രസ്‌താവനയിൽ പ്രതിഫലിക്കുന്നതെന്ന വിമർശനങ്ങൾ ശക്തമാണ്. ഇതൊരു ആസൂത്രിതമായ തന്ത്രമെന്ന് വിശ്വസിക്കുന്ന ആളുകളും കുറവല്ല. അതുകൊണ്ട് തന്നെയാണ് ഇത് ചർച്ചയാവുന്നതും.
ഇന്ത്യ മഹാരാജ്യമെന്ന ആശയത്തെ അവഗണിക്കുമ്പോൾ
ഇത് ആദ്യമായല്ല രാഹുൽ ഇന്ത്യയുടെ ഐക്യത്തെ ചോദ്യം ചെയ്യുന്നത്. ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും മറിച്ച് സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ മാത്രമാണെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. ഇത്തരം പ്രസ്‌താവനകൾ ദേശീയതയുടെ അടിസ്ഥാന തത്വങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. ഇന്ത്യയെ ഒരു ഏകീകൃത ദേശീയ രാഷ്ട്രമെന്ന രീതിയിൽ കാണാൻ താൻ തയ്യാറല്ലെന്ന രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാടിന്റെ അടയാളമായാണ് ഈ പ്രസ്‌താവനകൾ ശരിക്കും മാറുന്നത്.
ഇന്ത്യയുടെ സ്വത്വത്തിന് നേരെയുള്ള ആക്രമണം
ഇന്ത്യൻ ഭരണകൂടത്തിനെതിരായ പോരാട്ടം എന്ന പേരിൽ ഗാന്ധി പരോക്ഷമായി ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകങ്ങളായ പതാക, ദേശീയഗാനം, ഭരണഘടന എന്നിവയെയാണ്. ഇത്തരം പ്രസ്‌താവനകൾ ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും തത്വങ്ങളെ വെല്ലുവിളിക്കുകയും വൈവിധ്യമാർന്ന ജനങ്ങളെ ഒരു നൂലിൽ കോർത്ത് നിർത്തുന്ന മതേതര ഘടനയിൽ വിള്ളലുകൾ ഉണ്ടാക്കുകയും ചെയ്യുന്നതാണ്.
ഭരണഘടനാ തത്വങ്ങളെ തള്ളിപ്പറയുമ്പോൾ
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 12, പാർലമെന്റ്, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ നിയമനിർമ്മാണ, എക്‌സിക്യൂട്ടീവ് സംവിധാനങ്ങളെയും ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണകൂടത്തെ കൃത്യമായി നിർവചിക്കുന്നു. ഇന്ത്യൻ ഭരണകൂടത്തിനെതിരായ പോരാട്ടം പ്രഖ്യാപിക്കുന്നതിലൂടെ, ലോക്‌സഭ മുതൽ സുപ്രീം കോടതി വരെയുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും രാഹുൽ അടിസ്ഥാനപരമായി വെല്ലുവിളിക്കുകയും ഈ സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത് എന്നതാണ് വാസ്‌തവം.
ആവർത്തിക്കുന്ന പിഴവുകൾ
രാഹുൽ ഗാന്ധിയുടെ പ്രവർത്തിയും വാക്കുകളും ചോദ്യ ചിഹ്നമാവുന്നത് ഇതാദ്യമല്ല. യുപിഎ ഭരണകാലത്തെ ക്യാബിനറ്റ് നിർദ്ദേശം അദ്ദേഹം പരസ്യമായി കീറിക്കളഞ്ഞതും വിദേശ സ്ഥാപനങ്ങളുമായുള്ള വിവാദമായ ഇടപഴകലും, ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചകളും, അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ച് സംശയങ്ങൾ ഉയർത്തിയ കാര്യങ്ങളാണ്.
അപകടകരമായ കൂട്ടുകെട്ടുകളും സംശയാസ്‌പദമായ ലക്ഷ്യങ്ങളും
സിഐഎയുമായി ബന്ധപ്പെട്ട ആളുകളുമായി ഇടപഴകുന്നത് മുതൽ സോമാലിയ-അമേരിക്കൻ രാഷ്ട്രീയക്കാരനായ ഇൽഹാൻ ഒമറിനെപ്പോലുള്ള ഇന്ത്യാ വിരുദ്ധ വ്യക്തികളുമായി കൂടിക്കാഴ്‌ച നടത്തുന്നത് വരെ രാഹുലിനെ പലപ്പോഴും സംശയത്തിന്റെ കരിനിഴലിൽ നിരത്തുന്നുണ്ട്. ഈ ഇടപെടലുകൾ ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പോലും ചോദ്യം ചെയ്യുന്നതാണ്.
ഐക്യത്തിനും മതേതരത്വത്തിനും ഭീഷണി
രാഹുൽ ഗാന്ധിയുടെ ഇത്തരം പരാമർശങ്ങൾ ഇന്ത്യയുടെ ആഗോള തലത്തിലെ പ്രതിച്ഛായ തകർക്കുക മാത്രമല്ല, രാജ്യത്തിൻറെ മതേതര ജനാധിപത്യ ചട്ടക്കൂടിന് നേരിട്ടുള്ള വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നതാണ്. അദ്ദേഹത്തിന്റെ വാക്കുകൾ സമുദായങ്ങളെ തമ്മിൽ അകറ്റാനും ഭിന്നിപ്പുണ്ടാക്കാനും ദേശവിരുദ്ധ ഘടകങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കും.
വേണ്ടത് ചില ഉത്തരങ്ങൾ
ഇന്ത്യൻ ഭരണകൂടത്തിന് എതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്‌തതോടെ രാഹുൽ ഗാന്ധി രാജ്യത്തിന് ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകേണ്ടത് അനിവാര്യമാണ്. തന്റെ കുടുംബത്തെ പരമോന്നത പദവികൾ നൽകി ആദരിച്ച രാജ്യത്തോടുള്ള ഈ ശത്രുതയ്ക്കുള്ള കാരണമെന്താണ്? ഇന്ത്യയ്ക്ക് കെട്ടുറപ്പും നല്ല നേതൃത്വവും ആവശ്യമുള്ള ഒരു സമയത്ത് രാഹുലിന്റെ പരാമർശം അവിശ്വാസത്തിന്റെ വിത്ത് പാകുകയാണ് ചെയ്യുന്നത്. മാത്രമല്ല അദ്ദേഹം അംഗമായ മഹത്തായ രാഷ്ട്രീയ പാർട്ടിക്ക് മേൽ കളങ്കം വീഴാനും ഇത് കാരണമാവും.












Click it and Unblock the Notifications