രാഹുൽ ഇടപെട്ടു,രാജസ്ഥാനിൽ മഞ്ഞുരുക്കം; 'ഗെഹ്ലോട്ടും സച്ചിനും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും'
ദില്ലി: അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും ഒറ്റക്കെട്ടായി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോൺഗ്രസ്. തിങ്കളാഴ്ച വൈകീട്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ചർച്ചയ്ക്ക് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ രാഹുൽ ഗാന്ധി നടത്തിയ ഇടപെടലാണ് ഫലം കണ്ടതെന്നാണ് സൂചന.
ഖാർഗെയുടെ വസതിയിൽ ഏകദേശം നാല് മണിക്കൂറോളം ചർച്ച നീണ്ടു. യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. ചർച്ചയ്ക്ക് പിന്നാലെ കോൺഗ്രസിൽ യാതൊരു തർക്കങ്ങളും ഇല്ലെന്നും രാജസ്ഥാനിൽ പാർട്ടി നേതൃത്വം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

'ഒറ്റക്കെട്ടായി പാർട്ടി മുന്നോട്ട് പോകണമെന്നാണ് ഇരുനേതാക്കളും വ്യക്തമാക്കിയത്. ഞങ്ങൾ തിരഞ്ഞെടുപ്പിൽ ജയിക്കുക തന്നെ ചെയ്യും', വേണുഗോപാൽ പറഞ്ഞു. ആരായിരിക്കും അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന ചോദ്യത്തിന് അക്കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി.
ഇന്ന് വൈകീട്ടോടെയായിരുന്നു നേതാക്കളെ ദില്ലിയിലേക്ക് ചർച്ചയ്ക്ക് വിളിപ്പിച്ചത്.ആദ്യം ഗെഹ്ലോട്ട് ആയിരുന്നു യോഗത്തിന് എത്തിയിരുന്നത്. തുടർന്ന് രാഹുലുമായും ഖാർഗെയുമായും അദ്ദേഹം രണ്ട് മണിക്കൂറോളം ചർച്ച നടത്തി. ഇതിന് പിന്നാലെയായിരുന്നു പൈലറ്റ് എത്തിയത്. അതേസമയം സച്ചിൻ പൈലറ്റ് ഉന്നയിച്ച വിഷയങ്ങൾക്ക് ഹൈക്കമാന്റ് പരിഹാരം കണ്ടേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് കൂടിക്കാഴ്ചയ്ക്ക് മുൻപ് ഗെഹ്ലോട്ട് രംഗത്തെത്തിയിരുന്നു.
ഏതെങ്കിലും നേതാവിന്റെ ആവശ്യത്തിന് അനുസരിച്ച് പാർട്ടിയിൽ ഒരു പ്രത്യേക സ്ഥാനം നൽകുന്ന പതിവ് കോൺഗ്രസിന് ഇല്ലെന്നായിരുന്നു ഗെഹ്ലോട്ട് പറഞ്ഞത്. എന്തെങ്കിലും ഫോർമുലയെ കുറിച്ച് ഞങ്ങൾക്ക് അറിയില്ല. അങ്ങനെയൊരു ഫോർമുല മുൻപും ഉണ്ടായിട്ടില്ല, ഭാവിയിലും ഉണ്ടാകാൻ പോകുന്നില്ല. കോൺഗ്രസും ഹൈക്കമാൻഡും അത്തരം ആവശ്യങ്ങൾക്ക് മുൻപിൽ വഴങ്ങാറുമില്ല', ഗെഹ്ലോട്ട് പറഞ്ഞു.
വസുന്ധര രാജെ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സ്വന്തം സർക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയതോടായിരുന്നു വീണ്ടും രാജസ്ഥാൻ കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. അഴിമതിയോടുള്ള ഗെഹ്ലോട്ട് സര്‍ക്കാരിന്‍റെ നിലപാടിനെതെിരെ പദയാത്ര നടത്തിയ സച്ചിൻ മെയ് 31 വരെ താൻ കാത്തിരിക്കാമെന്ന മുന്നറിയിപ്പായിരുന്നു ഹൈക്കമാന്റിന് നൽകിയത്.
എന്നാൽ സച്ചിന്റെ മുന്നറിയിപ്പിന് വഴങ്ങാൻ ഗെഹ്ലോട്ട് തയ്യാറിയിരുന്നില്ല. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പൈലറ്റ് കോൺഗ്രസ് വിട്ടേക്കുമെന്ന് തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. സച്ചിൻ ബി ജെ പിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
അതേസമയം സച്ചിൻ പാർട്ടി വിടുന്ന സാഹചര്യം ഉണ്ടായാൽ അത് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്റ് വിഷയത്തിൽ ഇടപെട്ട് പ്രശ്ന പരിഹാരം സാധ്യമാക്കിയത്.












Click it and Unblock the Notifications