ബിജെപിക്ക് മേൽ അടുത്ത ബോംബിട്ട് കോൺഗ്രസ്.. മല്യ-ജെയ്റ്റ്ലി കൂടിക്കാഴ്ചയുടെ സാക്ഷിയുമായി രാഹുൽ ഗാന്ധി
ദില്ലി: റാഫേല്‍ വിവാദത്തിന് പിന്നാലെ വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ബിജെപിയെ പിടിച്ചുലച്ചിരിക്കുകയാണ്. രാജ്യത്തെ ബാങ്കുകളെ 9000 കോടി രൂപ കബളിപ്പിച്ച് ലണ്ടനിലേക്ക് കടന്ന മുന്‍ കിംഗ് ഫിഷര്‍ ഉടമയായ വിജയ് മല്യ അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന വെളിപ്പെടുത്തലാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ആരോപണം നിഷേധിച്ച് അരുണ്‍ ജെയ്റ്റ്ലി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീണുകിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അരുണ്‍ ജെയ്റ്റ്ലി- വിജയ് മല്യ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയുണ്ടെന്നും തെളിവുകളുണ്ടെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനത്തില്‍ സാക്ഷിയെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു കോണ്‍ഗ്രസ്.
കൂടിക്കാഴ്ചയ്ക്ക് സാക്ഷി
കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ പിഎല്‍ പൂനിയ, അരുണ്‍ ജെയ്റ്റ്ലി- വിജയ് മല്യ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയാണ് എന്നാണ് കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനത്തില്‍ വിവാദ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായതിനെക്കുറിച്ച് പൂനിയ വെളിപ്പെടുത്തലുകളും നടത്തി. ലണ്ടനിലേക്ക് കടക്കും മുന്‍പ് 2016 മാര്‍ച്ച് ഒന്നിനാണ് മല്യ ജെയ്റ്റ്ലി കണ്ടതെന്ന് പൂനിയ പറയുന്നു.
20 മിനുറ്റ് സംസാരം
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വെച്ചാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഈ കൂ്ടിക്കാഴ്ച ഔദ്യോഗിക സ്വഭാവമുള്ളതായിരുന്നുവെന്നും ഏകദേശം 20 മിനുറ്റോളം ഇരുവരും സംസാരിച്ചതായും പൂനിയ വെളിപ്പെടുത്തി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന സെഷന്‍ സമയത്തായിരുന്നു കൂടിക്കാഴ്ചയെന്നും പൂനിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.
സിസിടിവി തെളിവ്
ഈ കൂടിക്കാഴ്ച താന്‍ നേരിട്ട് കണ്ടതാണ്. പാര്‍ലമെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അതിന് തയ്യാറുണ്ടോ എന്നും പൂനിയ വെല്ലുവിളിച്ചു. ഈ കൂടിക്കാഴ്ച കഴിഞ്ഞ് രണ്ട് ദിവസത്തിനകം വിജയ് മല്യ രാജ്യത്ത് നിന്ന് കടന്നു കളഞ്ഞു. എന്നാല്‍ പലതവണ വിജയ് മല്യ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയായപ്പോഴൊന്നും ഈ കൂടിക്കാഴ്ചയുടെ കാര്യം ജെയ്റ്റ്ലി വെളിപ്പെടുത്തിയില്ല.
ഒറ്റവരി സംഭാഷണം മാത്രം
എന്നാല്‍ വിജയ് മല്യയെ കണ്ട കാര്യം സമ്മതിച്ച ജെയ്റ്റ്ലി വെറും ഒറ്റവരി സംഭാഷണം മാത്രമാണ് അദ്ദേഹവുമായി താന്‍ നടത്തിയത് എന്നാണ് അവകാശപ്പെടുന്നത്. ക്രമക്കേടുകളെക്കുറിച്ച് അറിവുള്ളതിനാല്‍ തനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലന്നും ബാങ്ക് അധികൃതരെ സമീപിക്കാനാണ് പറഞ്ഞതെന്നും ജെയ്റ്റ്ലി പറയുന്നു. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ലെന്നും ജെയ്റ്റ്ലിപറയുന്നു.
ജെയ്റ്റ്ലി കള്ളം പറയുന്നു
20 മിനുറ്റ് കൂടിക്കാഴ്ചയില്‍ ഒറ്റ വരിമാത്രമാണ് സംസാരിച്ചത് എന്ന് ജെയ്റ്റ്ലി കള്ളം പറയുകയാണ് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യം വിടുകയാണ് എന്ന വിവരം മല്യ അരുണ്‍ ജെയ്റ്റ്ലിയോടെ പറഞ്ഞിരുന്നു. ജെയ്റ്റ്ലി എന്തുകൊണ്ട് അക്കാര്യം പോലീസിനെയോ സിബിഐയെയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയോ അറിയിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
മോദിക്കും പങ്കുണ്ട്
മല്യയെ രാജ്യം വിടാന്‍ സഹായിച്ചതില്‍ ജെയ്റ്റ്ലിക്ക് മാത്രമല്ല പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും രാഹുല്‍ ആരോപിച്ചു. മല്യയെ രക്ഷപ്പെടാന്‍ അനുവദിച്ചത് പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണോ എന്ന് രാഹുല്‍ ചോദിച്ചു. ജെയ്റ്റ്ലിയും സര്‍ക്കാരും മല്യ വിഷയത്തില്‍ കളളം പറയുകയാണ്. ജെയ്റ്റ്ലി രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രാഹുലിനെതിരെ ആരോപണം
അതിനിടെ ആരോപണങ്ങളെ നേരിടാന്‍ രാഹുലിനെതിരെ പുതിയ ആരോപണം ഉന്നയിച്ചിരിക്കുകയാണ് ബിജെപി. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സില്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബത്തിന് പങ്കാളിത്തമുണ്ട് എന്ന ആരോപണമാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത്. ബിജെപി വക്താവ് സാംപിത് പത്രയാണ് തെളിവുകളുണ്ട് എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുള്ളത്. ഇതേക്കുറിച്ച് രാഹുലോ കോണ്‍ഗ്രസോ പ്രതികരിച്ചിട്ടില്ല.
ലസിത പാലക്കലിനെതിരെ അശ്ലീല പോസ്റ്റ്.. മൂന്ന് മാസമായിട്ടും തരികിട സാബുവിനെതിരെ നടപടിയില്ല
സച്ചിനെ വിടാതെ വിവാദനടി ശ്രീ റെഡ്ഡി.. പറഞ്ഞത് വിശ്വസിക്കാൻ ആരുടേയും കാല് പിടിച്ചിട്ടില്ല