കരീന കപൂർ ലൗ ജിഹാദിന്റെ ഇരയെന്ന് ലഘുലേഖ.. രാജസ്ഥാനിൽ മുസ്ലീംങ്ങൾക്കെതിരെ പ്രചരണം
ജയ്പൂര്‍: ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലീംങ്ങള്‍ക്കെതിരെ സംഘപരിവാര്‍ പ്രചാരണവും ആക്രമണവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഗുജറാത്തിലും അയോധ്യയിലും അത് രാജ്യം കണ്ടതാണ്. ബീഫിന്റെ പേരിലും ലൗ ജിഹാദ് എന്ന പേരിലുമൊക്കെയാണ് ഇന്ന് രാജ്യത്തെ മുസ്സിംങ്ങള്‍ ആക്രമിക്കപ്പെടുന്നത്. ലൗ ജിഹാദിനെ കുറിച്ച് മനസ്സിലാക്കാന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് അനുകൂല സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹിന്ദു പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ അകപ്പെടുന്നത് തടയാന്‍ എന്ന പേരില്‍ ലഘു ലേഖകളും പുറത്തിറക്കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളുമാണ് ലഘുലേഖകള്‍ വിതരണം ചെയ്തിരിക്കുന്നത്.
മുസ്ലീംങ്ങള്‍ ലൗ ജിഹാദ് നടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് എന്നും അതിനാല്‍ ഹിന്ദു പെണ്‍കുട്ടികള്‍ ജാഗ്രത പാലിക്കണം എന്നുമാണ് ലഘുലേഖ ആവശ്യപ്പെടുന്നത്. ഹിന്ദു പെണ്‍കുട്ടികളെ മതെ മാറ്റുന്നതിന് വേണ്ടി നൂറ്റാണ്ടുകളായി മുസ്ലീംങ്ങള്‍ ലൗജിഹാദിനെ ഉപയോഗപ്പെടുത്തുന്നു എന്നാണ് ആരോപണം. ഹിന്ദു യുവതികളെ വിവാഹം കഴിച്ച നടന്മാരായ അമീര്‍ ഖാനെയും സെയ്ഫ് അലി ഖാനെയും ലൗജിഹാദുകാരായി ചിത്രീകരിച്ചിരിക്കുന്നു. കരീന കപൂറും കിരൺ റാവുവും ലൌ ജിഹാദിന്റെ ഇരകളാണ് എന്നാണ് ലഘുലേഖയിലെ വാദം. പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് യുവാക്കള്‍ക്ക് ലഭിക്കുന്ന പണം എത്ര എന്നു പോലും ലഘുലേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. ലൗ ജിഹാദിന്റെ പിടിയില്‍ പെടാതിരിക്കാനുള്ള മാര്‍ഗങ്ങളും ലഘുലേഖയില്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.