'രാജേഷ് പൈലറ്റ് ഗാന്ധി കുടുംബത്തെ ചോദ്യം ചെയ്തു,അതുകൊണ്ട് കോൺഗ്രസ് സച്ചിനെ ശിക്ഷിക്കുന്നു'; നരേന്ദ്ര മോദി
ഡൽഹി: സച്ചിൻ പൈലറ്റിനെ കോൺഗ്രസ് ശിക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നേതൃത്വത്തിനെതിരെ രാജേഷ് പൈലറ്റ് കലാപമുയർത്തിയതിനാലാണ് അദ്ദേഹത്തിന്റെ മകനോട് കോൺഗ്രസ് ഇത്തരത്തിൽ പെരുമാറിയതെന്നും മോദി പറഞ്ഞു. രാജസ്ഥാനിൽ റാലിയിൽ സംസാരിക്കവെയായിരുന്നു മോദിയുടെ പ്രതികരണം.
;കോൺഗ്രസിന്റെ ചരിത്രം നിങ്ങൾക്കറിയില്ലേ, കോൺഗ്രസ് കുടുംബത്തിനെതിരെ ആരെന്ത് പറഞ്ഞാലും അവർ അവസാനിച്ചെന്ന് കരുതിയാൽ മതി. രാജേഷ് പൈലറ്റ് ജി ഒരിക്കൽ കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്തു. എന്നാൽ രാജേഷ് ജിയെ ശിക്ഷിച്ചെന്ന് മാത്രമല്ല അതിന് ശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ മകനേയും ശിക്ഷിക്കുകയാണ്', മോദി പറഞ്ഞു. പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സോണിയ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നതിനെതിരെ വാദിച്ച കോൺഗ്രസിനുള്ളിലെ ചുരുക്കം ചിലരിൽ ഒരാളായിരുന്നു അന്തരിച്ച രാജേഷ് പൈലറ്റ്.

അതേസമയം രാജസ്ഥാനിൽ സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ പ്രധാനമന്ത്രി മോദി കോൺഗ്രസിനെ കടന്നാക്രമിക്കുന്നത് ഇതാദ്യമല്ല. ഇരുവരും തിരഞ്ഞെടുപ്പിനായി കൈകോർക്കുന്നതായി അഭിനയിക്കുക മാത്രമാണെന്നും ഒരു അനുരഞ്ജനവും ഉണ്ടായിട്ടില്ലെന്നുമായിരുന്നു അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി കുറ്റപ്പെടുത്തിയത്.
' തെരഞ്ഞെടുപ്പു സമയമാകുമ്പോൾ മനസ്സില്ലാമനസ്സോടെ ഒന്നിച്ചുനിന്ന് ഫോട്ടോയെടുക്കുകയാണ് ഇവർ.വൻകിട നേതാക്കൾ ഇവിടെ വന്ന് മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന മറ്റൊരു നേതാവിനേയും ക്യാമറയ്ക്ക് മുന്നിൽ നിർത്തി കൈകൂപ്പി ഫോട്ടോ എടുപ്പിക്കും. നേതാക്കൾ കൈകോർത്ത് നിൽക്കുന്നതായി നടിക്കുകയാണ് എന്നാൽ ഇരുവരും തമ്മിൽ ഇപ്പോഴും അത്ര സ്വരചേർച്ചയിൽ അല്ല', എന്നായിരുന്നു മോദിയുടെ വാക്കുകൾ.
അതേസമയം തമ്മിൽ തർക്കമില്ലെന്നും ഒറ്റക്കെട്ടായാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നുമാണ് സച്ചിൻ പൈലറ്റും ഗെഹ്ലോട്ടും ആവർത്തിക്കുന്നത്.കോൺഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി ജെ പിയിലാണ് തർക്കങ്ങൾ ഉള്ളത്. സീറ്റ് നൽകിയത് സംബന്ധിച്ച് എതിരഭിപ്രായമുണ്ടെങ്കിലും അതെല്ലാം തങ്ങൾ കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കും.തന്നോട് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖേയും എല്ലാം ക്ഷമിച്ച് മുന്നോട്ട് പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.അതുകൊണ്ട് തന്നെ ഭാവിയെ കുറിച്ചാണ് ഞാൻ കാണുന്നത്. രാജസ്ഥാന്റെ അഞ്ചുവർഷത്തെ റോഡ്‌മാപ്പാണ് എന്റെ മുന്നിലുള്ളത്.നമ്മൾ ഒരുമിച്ച് കോൺഗ്രസിനെ വിജയിപ്പിക്കും. അതിനുശേഷം, ആര് നയിക്കണമെന്ന് എം എൽ എമാരും നേതൃത്വവും തീരുമാനിക്കും', എന്നായിരുന്നു സച്ചിന്റെ വാക്കുകൾ












Click it and Unblock the Notifications