നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ വീരപ്പനെ കോടതി കുറ്റവിമുക്തനാക്കി; വിധി 18 വർഷങ്ങൾക്ക് ശേഷം
Recommended Video

ഈറോഡ്: ഒടുവിൽ ആ കാര്യത്തിൽ ഒരു തീരുമാനമായി. കന്നഡ നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ കാട്ടുകള്ളൻ വീരപ്പനെ കോടതി കുറ്റവിമുക്തമാക്കി. വീരപ്പനടക്കം 14 പേരെ പ്രതികളാക്കിയായിരുന്നു പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 9 പേരെയും കോടതി വെറുതെ വിട്ടു.
18 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. വീരപ്പനടക്കം കേസിലെ പല പ്രതികളും ഇന്ന് ജീവിച്ചിരിപ്പില്ല. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2004ൽ വീരപ്പൻ കൊല്ലപ്പെടുകയും ചെയ്തു.

തലവാടിയിലെ ദൊഡ്ഡാ ഗുജനൂർ ഗ്രാമത്തിൽ ഫാം ഹൗസിൽ നിന്നുമാണ് വീരപ്പനും സംഘവും ചേർന്ന് കന്നഡ സൂപ്പർ സ്റ്റാർ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകുന്നത്. രാജ്കുമാറിനെ കൂടാതെ മരുമകൻ എസ് എ ഗോവിന്ദരാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെയും തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്.
സെപ്റ്റംബർ 28 ന് നാഗപ്പ രക്ഷപെട്ട് പുറത്തെത്തി. മറ്റ് രണ്ട് പേരെ 108 ദിവസം കാടിനുള്ളിൽ തടവിൽവെച്ച ശേഷം നവംബറിൽ മോചിതരാക്കി. വീരപ്പൻ, അടുത്ത അനുയായികളായ ചന്ദ്ര ഗൗഡ, സേതുകുലി ഗോവിന്ദൻ എന്നിവരടക്കം പതിനാല് പ്രതികളായിരുന്നു കേസിൽ ഉള്ളത്.
2004 ഒക്ടോബർ 18ന് നടന്ന ഓപ്പറേഷൻ കൊക്കൂണിലൂടെയാണ് നാട് വിറപ്പിച്ച കാട്ടുകള്ളൻ വീരപ്പനെ കൊലപ്പെടുത്തുന്നത്. ചന്ദ്ര ഗൗഡയും ഗോവിന്ദനും ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു പ്രതിയായ രമേശ് ഇപ്പോഴും ഒളിവിലാണ്.
42 സാക്ഷികൾ, 52 രേഖകൾ, തോക്ക് ഉൾപ്പെടെയുള്ള 31 തൊണ്ടിമുതൽ തുടങ്ങിയവയായിരുന്നു കേസിലെ തെളിവുകൾ. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ഗോബിച്ചെട്ടിപ്പാളയം അഡീഷണൽ മജിസ്ട്രേറ്റ് കെ മണി നിരീക്ഷിച്ചു. രാജ്കുമാറിന്റെ ഭാര്യ പർവതാമ്മയെ സാക്ഷിമൊഴി നൽകാത്തതും കോടതി ചോദ്യം ചെയ്തു.












Click it and Unblock the Notifications