തീവ്രവാദത്തിനെതിരെ സര്‍ക്കാറിനൊപ്പം നിന്ന് പോരാടും; ഏത് നടപടിക്കും പിന്തുണയെന്ന് പ്രതിപക്ഷം
ദില്ലി: തീവ്രവാദത്തിനെതിരെ എന്ത് നടപടിയെടുത്താലും സര്‍ക്കാറിന് പൂര്‍വ്വ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിന് പിന്തുണ അറിയിച്ചത്. തീവ്രവാദത്തിനെതിരെ സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്ന് യോഗത്തിൽ പ്രമേയം പാസ്സാക്കി.
വ്യാഴാഴ്ച്ച നടന്ന ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്‍ക്കാരും സൈന്യവും സ്വീകരിച്ച നടപടികള്‍ ആഭ്യന്തരമന്ത്രി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് വീശദീകരിച്ചു. രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിനകത്തെ ലൈബ്രറി ഹാളിലാണ് യോഗം ആരംഭിച്ചത്.
Delhi: All party meeting called by central govt. underway at the Parliament. #PulwamaAttack pic.twitter.com/OqeqgzteE1
— ANI (@ANI) February 16, 2019
കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പസ്വാൻ, പാർലമെന്‍ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമർ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി നേതാവ് ശരദ് പവാർ, സുദീപ് ബന്ദോപാധ്യായ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഇത് രണ്ടാം തവണയാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനെക്കുറിച്ച് വിശദീകരിക്കാന്‍ 2016 സെപ്റ്റംബറിലായിരുന്നു ആദ്യ സര്‍വ്വകക്ഷിയോഗം വിളിച്ചത്.