ആർബിഐയുടെ കയ്യില്‍ 879.59 മെട്രിക് ടൺ സ്വർണ്ണം: എന്നാല്‍ വീട്ടില്‍ എത്ര വരെ സൂക്ഷിക്കാം
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള സെൻട്രൽ ബാങ്കുകൾ സമീപ വർഷങ്ങളിൽ വന്‍ തോതില്‍ സ്വർണ്ണമാണ് വാങ്ങിക്കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ 3 വർഷത്തിനിടെ സെൻട്രൽ ബാങ്കുകൾ അവരുടെ കരുതൽ ശേഖരത്തിലോക്ക് 1000 ടണ്ണിലധികം സ്വർണ്ണം ചേർത്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മെയ് 9 ലെ കണക്കുകൾ പ്രകാരം, ആർ ബി ഐയുടെ വിദേശനാണ്യ കരുതൽ ശേഖരം 690 ബില്യൺ ഡോളറാണ്. അതിൽ സ്വർണ്ണത്തിന്റെ മൂല്യം 86 ബില്യൺ ഡോളറാണ്. അതായത് ഇന്ത്യയുടെ ഫോറെക്സ് റിസർവിന്റെ ഏകദേശം 12.46% സ്വർണ്ണത്തിലാണ്.
2024 ൽ മാത്രം ആർ ബി ഐ 57.5 ടൺ സ്വർണ്ണം വാങ്ങിയിട്ടുണ്ട്. '2025 മാർച്ച് വരെ, റിസർവ് ബാങ്ക് 879.59 മെട്രിക് ടൺ സ്വർണ്ണം കൈവശം വച്ചിരുന്നു, അതിൽ 511.99 മെട്രിക് ടൺ ഇന്ത്യയില്‍ തന്നെയാണുള്ളത്. 348.62 മെട്രിക് ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും 18.98 മെട്രിക് ടൺ സ്വർണ്ണം ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലും (ബി ഐ എസ്) ആണ് സൂക്ഷിച്ചിരിക്കുന്നത്' മെയ് 5 ന് പ്രസിദ്ധീകരിച്ച വിദേശ വിനിമയ കരുതൽ ശേഖരത്തിന്റെ മാനേജ്‌മെന്റിനെക്കുറിച്ചുള്ള ആർബിഐയുടെ അർദ്ധ വാർഷിക റിപ്പോർട്ടില്‍ പറയുന്നു.

ആർ ബി ഐക്ക് ഇങ്ങനെ വലിയ തോതില്‍ സ്വർണം വാങ്ങി സൂക്ഷിക്കാമെങ്കിലും വ്യക്തികളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ അത് സാധ്യമാണോയെന്നാണ് ചിലരുടെ ചോദ്യം. അതെ എന്നാണ് അതിനുള്ള ഉത്തരം. പാരമ്പര്യ സ്വത്ത് പ്രഖ്യാപിക്കുന്നത് ഉൾപ്പെടെ പ്രഖ്യാപിത വരുമാന സ്രോതസ്സുകളിൽ നിന്ന് നിങ്ങൾ സ്വർണം വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് പരിധിയില്ലാത്ത സ്വർണ്ണാഭരണങ്ങളോ ആഭരണങ്ങളോ വാങ്ങിക്കാന്‍ കഴിയും.
വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം വരെയും, അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം വരെയും സ്വർണം വീട്ടില്‍ നികുതിയൊന്നും നല്‍കാതെ സൂക്ഷിക്കാന്‍ സാധിക്കും. പുരുഷന്മാർക്ക് 100 ഗ്രാം വരെ ആഭരണങ്ങളാണ് നികുതി നല്‍കാതെ സൂക്ഷിക്കാന്‍ സാധിക്കുന്നത്. വീട്ടിൽ ഇതിലും കൂടുതൽ സ്വർണ്ണമുണ്ടെങ്കിലും ഭയപ്പെടേണ്ട കാര്യമില്ല. പരിശോധനയും മറ്റും നടക്കുകയാണെങ്കില്‍ കൃത്യമായ സോഴ്സ് കാണിച്ചാല്‍ മതി. കുടുംബ പാരമ്പര്യങ്ങളും ആചാരങ്ങളും ഉൾപ്പെടെ നിരവധി മാനദണ്ഡങ്ങൾക്കനുസരിച്ച്, കൂടുതൽ സ്വർണ്ണാഭരണങ്ങൾ കണ്ടുകെട്ടേണ്ടതില്ലെന്ന് തീരുമാനിക്കാൻ പരിശോധന നടത്തുന്ന സെർച്ച് ഓഫീസർക്ക് അധികാരമുണ്ട്.
കൂടാതെ, കുട്ടിയുടെ ജനനം, ജന്മദിനങ്ങൾ, വിവാഹ വാർഷികങ്ങൾ തുടങ്ങിയ വിവിധ പരിപാടികളിൽ നിന്ന് ലഭിക്കുന്ന സ്വർണം. വിവാഹ സമയത്ത് ലഭിക്കും "സ്ത്രീ ധനം" ത്തിന്റെ രൂപത്തിലുള്ള ആഭരണങ്ങൾ ലഭിക്കുന്ന വിവാഹിതരായ സ്ത്രീകളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
എച്ച് എസ് ബി സി അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഗാർഹിക മേഖലയിലെ സ്വർണ ശേഖരം ഏകദേശം 25,000 ടണ്ണിലെത്തിയതായി വ്യക്തമാക്കുന്നു. ലോകത്തെ മുൻനിര 10 കേന്ദ്ര ബാങ്കുകളുടെ മൊത്തം സ്വർണ ശേഖരത്തെക്കാൾ കൂടുതലാണ് ഈ അളവ് എന്നത് ശ്രദ്ധേയമാണ്. അതായത്, അമേരിക്ക, ജർമനി, ഇറ്റലി, ഫ്രാൻസ്, റഷ്യ, ചൈന, സ്വിറ്റ്സർലൻഡ്, ഇന്ത്യ, ജപ്പാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരം ഇന്ത്യൻ വീടുകളിലെ സ്വർണത്തിന്റെ അളവിനെക്കാൾ കുറവാണ്.
ഇന്ത്യൻ വീടുകളിലെ സ്വർണ ശേഖരം, രാജ്യത്തിന്റെ സമ്പാദ്യവും നിക്ഷേപ തന്ത്രങ്ങളിലും സ്വർണത്തിന്റെ നിർണായക പങ്ക് എടുത്തുകാണിക്കുന്നു. പണപ്പെരുപ്പം, സാമ്പത്തിക അനിശ്ചിതത്വങ്ങൾ, കറൻസി മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയ്ക്കെതിരെ സുരക്ഷിതമായ ഒരു ആസ്തിയായി സ്വർണം പ്രവർത്തിക്കുന്നു. അതോടൊപ്പം, വിവാഹങ്ങൾ, ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ എന്നിവ സ്വർണത്തിന്റെ ആവശ്യകത ഗണ്യമായി വർധിപ്പിക്കുന്നു.












Click it and Unblock the Notifications