മോദിയെ സ്നേഹം കൊണ്ട് 'കീഴടക്കി' രാഹുൽ വീണ്ടും... മോദി മൂർദാബാദ് എന്ന് വിളിക്കരുത്
Recommended Video
റൂര്‍ക്കേല: ഒരു വശത്ത് 56 ഇഞ്ച് നെഞ്ചളവിന്റെ വലിപ്പവും മറുവശത്ത് പപ്പു എന്ന പരിഹാസ കഥാപാത്രവും ആയിരുന്നു ഇതുവരെ. ബിജെപി പരിഹസിച്ച് ഒതുക്കാന്‍ ശ്രമിച്ചത് രാഹുല്‍ ഗാന്ധിക്ക് നേട്ടമായിട്ടേ ഉളളൂ. ചെറിയവനെന്ന് ബിജെപി പരിഹസിച്ചപ്പോള്‍ രാഹുല്‍ കൂടുതല്‍ വിനയത്തോടെ ഒതുങ്ങി നിന്നു.
അതാകട്ടെ രാഹുലിന് വലിയൊരു ഇമേജ് ബ്രേക്ക് ആണ് നല്‍കിയതും. നെഹ്രു കുടുംബ പാരമ്പര്യമൊക്കെ മറന്ന് സാധാരണക്കാരുടെ നേതാവ് എന്ന് സ്വയം അടയാളപ്പെടുത്തി രാഹുല്‍. മോദി വ്യക്തിപരവും കുടുംബത്തെയും അടക്കം കടന്നാക്രമിച്ചപ്പോള്‍ രാഹുല്‍ മാന്യത പുലര്‍ത്താന്‍ എപ്പോഴും ശ്രദ്ധിച്ചു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശവും ചര്‍ച്ചയാവുകയാണ്.
ഹീറോയിസം പൊളിക്കുന്ന രാഹുൽ
വെറുപ്പിന്റെ രാഷ്ട്രീയമല്ല, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് താനും കോണ്‍ഗ്രസും മുന്നോട്ട് വെയ്ക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറയാറുണ്ട്. മോദി സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മോദിക്ക് അരികിലേക്ക് ചെന്ന് ആലിംഗനം ചെയ്ത രാഹുലിന്റെ നീക്കം ഏറെ പ്രശംസിക്കപ്പെട്ടു. 56 ഇഞ്ച് നെഞ്ചളവ് ഹീറോയിസത്തെ രാഹുല്‍ ഗാന്ധി അവിടെ പൊളിച്ച് തുടങ്ങി.
രണ്ട് അറ്റങ്ങളിൽ
തുടര്‍ന്നും മോദിയും ബിജെപിയും രാഹുലിനെ വ്യക്തിപരമായി തന്നെ കടന്നാക്രമിച്ചപ്പോള്‍ രാഹുല്‍ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ പോയില്ല. എതിര്‍പ്പ് രാഷ്ട്രീയ നിലപാടുകളോട് ആണെന്നും വ്യക്തികളോട് അല്ലെന്നും രാഹുല്‍ നിലപാട് വ്യക്തമാക്കി. മോദിയുടേയും രാഹുലിന്റെയും വ്യക്തിത്വം ഇത്തരത്തില്‍ താരതമ്യം ചെയ്ത് തുടങ്ങി.
മൂർദാബാദ് വിളി വേണ്ട
ഇത്തവണ രാഹുല്‍ തന്നെയാണ് കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നത്. പഴയത് പോലെ പപ്പു വിളികള്‍ ഇപ്പോള്‍ എവിടെയും കേള്‍ക്കാനില്ല. കഴിഞ്ഞ ദിവസം റൂര്‍ക്കേലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദി മൂര്‍ദാബാദ് വിളികള്‍ ഉയര്‍ത്തുകയുണ്ടായി. എന്നാല്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് അത് തടഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതല്ല കോൺഗ്രസ് സംസ്ക്കാരം
മോദി മൂര്‍ദാബാദ് എന്ന് വിളിക്കരുത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. മൂര്‍ദാബാദ് വിളികള്‍ ബിജെപിയും ആര്‍എസ്എസും ഉപയോഗിക്കുന്നതാണ് എന്നും അത് നമ്മള്‍ കോണ്‍ഗ്രസുകാരുടെ സംസ്‌ക്കാരം അല്ലെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു.
വെറുപ്പ് പ്രചരിപ്പിക്കേണ്ട
സ്‌നേഹത്തിലും അടുപ്പത്തിലുമാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. നമ്മള്‍ വിജയിക്കേണ്ടത് അതിലൂടെ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കാതെ തന്നെ കോണ്‍ഗ്രസിന് ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇപ്പോള്‍ മോദിയുടെ മുഖഭാവം തന്നെ മാറിയിരിക്കുന്നു..
മോദിയുടെ മുഖം മാറിത്തുടങ്ങി
എല്ലാ കോണുകളില്‍ നിന്നും മോദിക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിരിക്കുന്നു. മോദി എവിടെ നോക്കിയാലും അവിടെ എല്ലാം റാഫേലും കര്‍ഷരും സ്ത്രീപ്രശ്‌നങ്ങളുമാണ്. ഈ പ്രശ്‌നങ്ങളുടെയെല്ലാം തടവിലാണ് മോദി ഇപ്പോള്‍. അതുകൊണ്ട് തന്നെ മോദിയുടെ മുഖത്തും പെരുമാറ്റത്തിലുമെല്ലാം മാറ്റം വന്നിരിക്കുന്നു.
സ്നേഹം കൊണ്ട് നേടണം
വെറുപ്പ് കൊണ്ടല്ല നമ്മളിത് നേടിയെടുത്തത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്‌നേഹത്തോടെയാണ് മോദിയെ നമ്മള്‍ ചോദ്യം ചെയ്യുന്നത്. നമ്മളിതെല്ലാം നേടിയത് സ്‌നേഹം കൊണ്ടാണ്. അതുകൊണ്ട് തന്നെ നമ്മള്‍ മോദിയെ തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒഡിഷയില്‍ ബിജു ജനതാ ദളിനേയും അത്തരത്തില്‍ തോല്‍പ്പിക്കാന്‍ സാധിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കയ്യടി നേടി നൃത്തവും
തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം സ്ഥലത്തെ ആദിവാസി സ്ത്രീകളുടേയും പുരുഷന്മാരുടേയും കൂടെ നൃത്തം ചെയ്യാനും രാഹുല്‍ ഗാന്ധി സമയം കണ്ടെത്തി. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങി സമയം ചെലവഴിക്കാന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. മോദിയുടെ മന്‍ കീ ബാത്തിന് പകരമായി അപ്‌നി ബാത്ത് രാഹുല്‍ കീ സാത്ത് പോലുളള പരിപാടികള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.