ഹരിയാനയിൽ സർക്കാർ താഴെ വീഴുമോ? ബിജെപിയുടെ തിരക്കിട്ട നീക്കം, സ്വതന്ത്ര എംഎൽഎമാരുമായി കൂടിക്കാഴ്ച
ഡൽഹി: ഹരിയാനയിൽ ബി ജെ പി-ജെ ജെ പി സഖ്യത്തിൽ അതൃപ്തി രൂക്ഷമാണെന്ന അഭ്യൂഹങ്ങൾക്കിടെ സ്വതന്ത്ര എം എൽ എമാരുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി നേതൃത്വം. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവാണ് നേതാക്കളെ ദില്ലിയിൽ വെച്ച് കണ്ടത്. സ്വതന്ത്ര എം എല്‍ എമാർ ബി ജെ പിയില്‍ വിശ്വാസം രേഖപ്പെടുത്തിയെന്ന് ബിപ്ലബ് ദേബ് പറഞ്ഞു.
എം എല്‍ എമാരായ ധരം പാല്‍ ഗോണ്ടര്‍, രാകേഷ് ദൗല്‍ത്തബാദ്, രണ്‍ധീര്‍ സിംഗ്, സോംവീര്‍ സാങ്വാന്‍ എന്നീ നേതാക്കളുമായാണ് ബിപ്ലവ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ബിപ്ലവ് ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു. 5 സ്വതന്ത്ര എം എൽ എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് കഴിഞ്ഞ ദിവസം ബിപ്ലവ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

ഗുസ്തി താരങ്ങളുടെ സമരം ഉൾപ്പെടെയുള്ള വിഷയങ്ങളെ ചൊല്ലി ജെ ജെ പി-ബി ജെ പി സഖ്യത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി അതൃപ്തികൾ രൂക്ഷമായിരുന്നു. ഇരുപാർട്ടികളുടേയും നേതാക്കൾ പരസ്പരം ഒളിഞ്ഞും തെളിഞ്ഞും വിഷയങ്ങളിൽ കൊമ്പ് കോർത്തിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ജെ ജെ പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയ്ക്കെതിരെ ബിപ്ലവ് ദേവ് രംഗത്തെത്തിയത്. ദുഷ്യന്തിന്റെ മണ്ഡലമായ ഉചന കല്യാൺ സീറ്റിൽ നിന്ന് ഇത്തവണ ബി ജെ പി മത്സരിക്കുമെന്നായിരുന്നു ബിപ്ലവ് പറഞ്ഞത്.
ബി ജെ പിയുടെ കോട്ടയായിരുന്നു ഉചന കല്യാൺ സീറ്റിൽ നിന്നായിരുന്നു 2019 ൽ ദുഷ്യന്ത് ചൗട്ടാല വിജയിച്ചത്. കേന്ദ്രമന്ത്രി ബിരേന്ദർ സിംഗിന്റെ ഭാര്യയായ പ്രേംലതയെ പരാജയപ്പെടുത്തിയായിരുന്നു വിജയം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇവിടെ നിന്ന് മത്സരിക്കാനാണ് ദുഷ്യന്ത് തയ്യാറെടുക്കുന്നത്. എന്നാൽ മണ്ഡലത്തിൽ ബിരേന്ദർ സിംഗ് പൊഴിച്ച കണ്ണീരിന് ജനങ്ങൾ പ്രതികാരം ചെയ്യണമെന്നും അടുത്ത തവണ പ്രേംലത തന്നെ മണ്ഡലത്തിൽ വിജയിക്കണമെന്നുമായിരുന്നു മണ്ഡലത്തിൽ വെച്ച് നടന്ന പാർട്ടി പരിപാടിയിൽ ബിപ്ലവ് പറഞ്ഞത്.
എന്നാൽ ഇതിനെതിരെ ദുഷ്യന്തും രംഗത്തെത്തി. തന്റെ വിജയത്തിൽ മൂന്ന് നേതാക്കൾക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാൽ അതിന് തന്റെ കൈയ്യിൽ മരുന്ന് ഇല്ലെന്നുമായിരുന്നു ദുഷ്യന്ത് മറുപടി നൽകിയത്. ഇത്തവണവയും മണ്ഡലത്തിൽ നിന്ന് തന്നെ മത്സരിക്കുമെന്നും ദുഷ്യന്ത് പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ ദിവസം കർഷകർക്കെതിരെ നടന്ന പോലീസ് ചാർജിനെ ചൊല്ലിയും ജെ ജെ പി നേതൃത്വം ബി ജെ പിയുമായി ഇടഞ്ഞു. സൂര്യകാന്തിക്കുരു മിനിമം താങ്ങുവിലയിൽ സംഭരിക്കണമെന്ന ആവശ്യപ്പെട്ട് കുരുക്ഷേത്രയിൽ ദേശീയപാത ഉപരോധിച്ച കർഷകർക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെയാണ് ജെജെപി രംഗത്തെത്തിയത്. നടപടിയിൽ പ്രതിഷേധിച്ച് ജെ ജെ പി എം എല്‍ എ ഷുഗർഫെഡ് ചെയർമാൻ സ്ഥാനം രാജി വെക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ നിരവധി വിഷയങ്ങളിൽ ഇരുപാർട്ടികളും തർക്കം തുടരുന്ന സാഹചര്യത്തിൽ സഖ്യ സർക്കാർ ഏത് നിമിഷവും താഴെ വീണേക്കുമെന്ന വിലയിരുത്തലുകൾ ഉയരുന്നുണ്ട്. ജെ ജെ പി കടുത്ത നിലപാടുമായി മുന്നോട്ട് പോയാൽ ബി ജെ പിയുടെ നില പരുങ്ങലിലാകും. നിലവിൽ 90 അംഗ നിയമസഭയിൽ ബി ജെ പിക്ക് 41 സീറ്റുകളാണ് ഉള്ളത്. സഖ്യകക്ഷിയായ ജെ ജെ പിക്ക് പത്ത് സീറ്റുകളും എച്ച് എൽ പിക്ക് ഒരു സീറ്റും അഞ്ച് സ്വതന്ത്രരുമാണ് ഉള്ളത്. ജെ ജെ പി സഖ്യം അവസാനിപ്പിച്ചാൽ കേവല ഭൂരിരക്ഷം ലഭിക്കാൻ ബി ജെ പിക്ക് സ്വതന്ത്രരുടെ പിന്തുണ ആവശ്യമായി വരും.












Click it and Unblock the Notifications