നാലായിരത്തിലധികം പോലീസുകാർ, എന്നിട്ടും രക്ഷയില്ല; മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞയ്ക്കിടെ വൻ മോഷണം
മുംബൈ: ആസാദ് മൈതാനിയിൽ മഹായുതി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെ വ്യാപക മോഷണം. സ്വർണ്ണ ചെയിനുകൾ, മൊബൈൽ ഫോണുകൾ, പണം എന്നിവ ഉൾപ്പെടെ 12 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷണം പോയതായാണ് റിപ്പോർട്ട്. ഡിസംബർ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. നാലായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടും വൻ മോഷണം നടക്കുകയായിരുന്നു.
ആസാദ് മൈതാൻ പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മോഷണം നടന്നതായി സ്ഥിരീകരിച്ചു, രണ്ടാം നമ്പർ ഗേറ്റിൽ നിന്ന് ജനക്കൂട്ടം പുറത്തിറങ്ങുമ്പോഴാണ് മോഷണം നടന്നതെന്നാണ് വിവരം. സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേ സമയം, മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിൻ്റെ ആദ്യ ദിവസമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരും മഹാരാഷ്ട്ര നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിക്ക് ശേഷം ആരംഭിച്ച ചടങ്ങിൽ പ്രോടേം സ്പീക്കർ കാളിദാസ് കൊളംബ്‌കറിൻ്റെ അധ്യക്ഷതയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 287 എം എൽ എ മാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗവും ബി ജെ പി.യും അജിത് പവാറിൻ്റെ എൻ.സി.പിയും അടങ്ങുന്ന മഹായുതി സഖ്യം മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വിജയിച്ചു, 288 ൽ 230 സീറ്റുകൾ നേടി. ഇതൊക്കെയാണെങ്കിലും, 132 സീറ്റുകളുമായി ബി ജെ പി ഏറ്റവും വലിയ കക്ഷിയാണ്. കേവലഭൂരിപക്ഷത്തിന് 145 സീറ്റാണ് വേണ്ടത്. ഒരു രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് 2019 ലെ ഒരു ഹ്രസ്വ ഇടവേളയ്ക്ക് ശേഷം ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി തിരിച്ചെത്തിയിരിക്കുകയാണ്.












Click it and Unblock the Notifications