ബംഗാളില്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ തിക്കും തിരക്കും: 20 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വാക്സിനേഷന്‍ കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ക്ക് പരിക്ക്. 11 ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന 'വാക്സിന്‍ യജ്ഞം' ആയിരുന്നു ഇന്ന് ബംഗാളില്‍ നടന്നത്. ഇതിനിടെയാണ് ജൽപായ്ഗുരി ജില്ലയിലെ ഒരു വാക്സിനേഷൻ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 20 പേർക്ക് പരിക്കേറ്റത്. 30 -ഓളം പേർക്ക് പരിക്കേറ്റതായി പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും 20 പേര്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. ഗുരുതര പരിക്കേറ്റ അഞ്ചുപേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജൽപായ്ഗുരിയിലെ ദുപ്ഗുരി ബ്ലോക്കിലെ വാക്സിനേഷന്‍ കേന്ദ്രമായ ഒരു സ്കുളിലാണ് അപകടം നടന്നത്. സമീപ ഗ്രാമങ്ങളില്‍ നിന്നും തേയിലത്തോട്ടങ്ങളിലെ ലായങ്ങളില്‍ നിന്നും പുലർച്ചെ മുതൽ തന്നെ നൂറുകണക്കിന് ആളുകൾ സ്കൂള്‍ ഗേറ്റില്‍ തടിച്ചുകൂടിയിരുന്നു. രണ്ടായിരത്തോളം ആളുകൾ കേന്ദ്രത്തിന് സമീപം തടിച്ചുകൂടിയിട്ടുണ്ടായിരുന്നെങ്കിലും നിയന്ത്രിക്കാന്‍ പോലീസ് ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഒടുവിൽ രാവിലെ 10 മണിക്ക് പോലീസ് എത്തി ഗേറ്റുകൾ തുറന്നപ്പോൾ ജനക്കൂട്ടം ക്യൂവില്‍ ഇടം പിടിക്കുന്നതിന് വേണ്ടി കേന്ദ്രത്തിന് ഉള്ളിലേക്ക് ഓടുകയായിരുന്നു. ഇതിനിടയില്‍ പെട്ട് കുട്ടികളും പ്രായമായവരുമായ നിരവധി പേര്‍ നിലത്ത് വീഴുകയായിരുന്നു. നിലത്ത് വീണ ഇവരുടെ ദേഹത്ത് ചവിട്ടിയായിരുന്നു മറ്റുള്ളവര്‍ മുന്നോട്ട് പോയത്. വീണുപോയവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
പിന്നീട് വലിയ പോലീസ് സംഘത്തെ സ്ഥലത്തെത്തിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസിനൊപ്പം നാട്ടുകാരും രംഗത്ത് എത്തി. 20 ഓളം പേർക്ക് പരിക്കേറ്റെങ്കിലും 15 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയക്കുകയും അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ജൽപായ്ഗുരി പോലീസ് സൂപ്രണ്ട് ദേബോർഷി ദത്ത വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് വാക്സിനേഷനുള്ള ടോക്കണ്‍ ഓരോ വ്യക്തിക്കും സമയ സ്ലോട്ടുകള്‍ നിശ്ചയിച്ച് വീടുതോറും വിതരണം ചെയ്യാൻ ബംഗാൾ സർക്കാർ തീരുമാനിച്ച. അതിനാൽ തന്നെ ജൽപായ്ഗുരിയിൽ ദാരുണമായ ഒരു സംഭവും ഒരിക്കലും ആവര്‍ത്തിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജൽപായ്ഗുരി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തില്‍ ചീഫ് സെക്രട്ടറി ജില്ലാ മജിസ്ട്രേറ്റ്മാർ, പോലീസ് സൂപ്രണ്ട്, ചീഫ് മെഡിക്കൽ ഓഫീസർമാർ എന്നിവര്‍ പങ്കെടുത്തു. ഓരോ ജില്ലയിലെയും വാക്സിനേഷൻ സെന്ററുകളെ ഏകോപിപ്പിക്കാനും മൈക്രോമാനേജ് ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി.












Click it and Unblock the Notifications