ഗാൽവാന്‍ അതിര്‍ത്തിയിലെ സംഘർഷം ഇന്ത്യ ചൈന ബന്ധത്തെ പിടിച്ചുലച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ദില്ലി: ഗാൽവാന്‍ അതിര്‍ത്തിയിലെ സംഘർഷം ഇന്ത്യ ചൈന ബന്ധത്തെ പിടിച്ചുലച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അതിർത്തിയിലെ ചൈനീസ് സേനാ സാന്നിധ്യം സുരക്ഷാ ഭീഷണിയാണെന്നും രാഷ്ട്രീയ നയതന്ത്ര പ്രത്യാഘാതങ്ങൾക്കിത് ഇടയാക്കിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഏഷ്യാ സൊസൈറ്റി ആതിഥേയത്വം വഹിച്ച ഒരു വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി പ്രദേശങ്ങളിലെത്തുന്ന സൈനികരെ പരിമിതപ്പെടുത്തുക, അതിർത്തി എങ്ങനെ നിയന്ത്രിക്കാം, അതിർത്തിയിലെ സൈനികർ പരസ്പരം സമീപിക്കുമ്പോൾ എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് 1993 മുതൽ ഇരു രാജ്യങ്ങളും തമ്മിൽ ഒന്നിലധികം കരാറുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"അതിനാൽ, ആശയപരമായ തലം മുതൽ പെരുമാറ്റ നില വരെ, ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു തരം ചട്ടക്കൂട് ഉണ്ടായിരുന്നു. ഈ വർഷം നമ്മള്‍ കണ്ടത് ഈ മുഴുവൻ കരാറുകളിൽ നിന്നുമുള്ള ഒരുവ്യതിചലനമാണ്. അതിർത്തിയിൽ വൻതോതിൽ ചൈനീസ് സേനയെ വിന്യസിച്ചത് എല്ലാ കരാറുകള്‍ക്കും വിരുദ്ധമായാണ്'- എസ് ജയശങ്കറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോര്ട്ട് ചെയ്യുന്നു.

ലഡാക്കിലെ അസ്വസ്ഥതയ്ക്കു കാരണമായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ അതീവരഹസ്യമാണെന്ന് എസ് ജയശങ്കര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ചർച്ചയുടെ തീരുമാനം എന്തായിരിക്കുമെന്ന് പറയാനാകില്ല. ഓരോ വിഷയവും അതീവ ഗൗരവത്തോടെയാണ് ഇരുരാജ്യങ്ങളും വീക്ഷിക്കുന്നതെന്നും മറ്റ് വിവരങ്ങളൊന്നും പരസ്യമാക്കുന്നതിനുള്ള സമയമായിട്ടില്ലെന്നും ജയശങ്കർ അഭിപ്രായപ്പെട്ടിരുന്നു.
ലഡാക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ചൈനീസ് നിർദ്ദേശം ഇന്ത്യ ഇന്നലെ തള്ളിയിരുന്നു. ലഡാക്കിനെയും അരുണാചൽ പ്രദേശിനെയും കുറിച്ച് സംസാരിക്കേണ്ടതിന്‍റെ ഒരു ആവശ്യം ചൈനയ്ക്ക് ഇല്ല. സേന പിൻമാറ്റത്തിൽ സംയുക്തപ്രസ്താവനയിലുള്ള ധാരണ നടപ്പാക്കും എന്നാണ് പ്രതീക്ഷയെന്നുമായിരുന്നു വിദേശകാര്യവക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.












Click it and Unblock the Notifications