Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന റൗണ്ടില്‍ സച്ചിനെ വെട്ടും, ഗെലോട്ട് വീണ്ടും കരുത്തനാവുന്നു, ഫോട്ടോ ഫിനിഷില്‍ രാഹുലിനൊപ്പം

ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടനയ്ക്കുള്ള നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് ആരംഭിച്ചെങ്കിലും സച്ചിന്‍ പൈലറ്റിന് വരാനിരിക്കുന്നത് നല്ല കാര്യമല്ലെന്ന് സൂചന. സച്ചിന്‍ വിചാരിച്ച പോലൊരു നേട്ടം രാജസ്ഥാനില്‍ ഉണ്ടാവില്ലെന്നാണ് സൂചന. അശോക് ഗെലോട്ട് 2023 ലക്ഷ്യമിട്ട് പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു. അതിലുപരി ഹൈക്കമാന്‍ഡ് നവജ്യോത് സിംഗ് സിദ്ദുവിന് നല്‍കിയത് പോലൊരു പരിഗണന സച്ചിന് നല്‍കില്ലെന്നാണ് സൂചന. ഒരുപക്ഷേ 2023 വരെ സച്ചിന്‍ വിചാരിച്ച കാര്യങ്ങള്‍ രാജസ്ഥാനില്‍ നടക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

1

സച്ചിന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശ്വാസ്യതയാണ്. ഒരിക്കല്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന സച്ചിന്‍ ഇപ്പോള്‍ ടീം രാഹുലില്‍ ഇല്ലാത്ത നേതാവാണ്. പാര്‍ട്ടിക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തി വിമത ഭീഷണി മുഴക്കിയ നേതാവാണ് സച്ചിന്‍. അശോക് ഗെലോട്ട് ഒരിക്കല്‍ പോലും ഹൈക്കമാന്‍ഡിനെയോ ഗാന്ധി കുടുംബത്തെയോ വെല്ലുവിളിച്ചിട്ടില്ല. അതാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ വിശ്വാസ്യത. രാഹുലും സോണിയയും ഗെലോട്ട് പറയുന്നത് ഒരിക്കലും തള്ളിക്കളയാറുമില്ല. ഗാന്ധി കുടുംബത്തിന് മുകളിലാണെന്ന് ഒരിക്കലും ഗെലോട്ട് ഹൈക്കമാന്‍ഡിന് മുന്നില്‍ തോന്നിപ്പിച്ചിട്ടുമില്ല.

2

സച്ചിന്‍ വിമത നീക്കം നടത്തിയത് മാത്രമല്ല, മന്ത്രിസഭാ പുനസംഘടന വൈകിയതോടെ ഹൈക്കമാന്‍ഡ് സമീപനം ശരിയല്ലെന്ന് പരസ്യമായി പറയുകയും ചെയ്തു. മാധ്യമങ്ങളെ ഉപയോഗിച്ച് സച്ചിന്‍ കോണ്‍ഗ്രസിനെ വരുതിയിലാക്കാന്‍ നോക്കുന്നുവെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. പ്രിയങ്ക ഗാന്ധി നേരത്തെ സച്ചിന്‍ ദില്ലിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ കൂട്ടാക്കാതിരുന്നതും അതുകൊണ്ടാണ്. സച്ചിനെ പ്രിയങ്ക നേരത്തെ ശക്തമായി പിന്തുണച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഇതില്‍ എതിര്‍പ്പറിയിച്ചിരുന്നു. സച്ചിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനുള്ള പ്ലാന്‍ തന്നെ ഗെലോട്ടിന്റെ ആവശ്യമാണ്.

3

രാജസ്ഥാനില്‍ ഇനി വൈഭവ് ഗെലോട്ടായിരിക്കും ഭാവി തലമുറയെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. ഇത് ഗെലോട്ട് വാങ്ങിയെടുത്ത ഉറപ്പാണ്. അശോക് ഗെലോട്ടിനെ കൈവിടാനും രാഹുലിന് താല്‍പര്യമില്ല. വിമത നീക്കം നടത്തിയിട്ടും രാജസ്ഥാനില്‍ പിടിച്ചുനിന്നു എന്ന നേട്ടവും ഗെലോട്ടിന് മുന്നിലുണ്ട്്. അതേസമയം സച്ചിന്‍ പക്ഷത്തെ മൊത്തം മന്ത്രിസഭയില്‍ എടുക്കില്ല. പകരം നാലോ അഞ്ച് പേരെ എടുക്കും. ബാക്കിയുള്ളവര്‍ക്ക് നിര്‍ണായക പദവികളും നല്‍കും. ഇത് സച്ചിന്‍ പക്ഷത്തെ പിളര്‍ത്താനുള്ള നീക്കം കൂടിയാണ്. സച്ചിന്‍ ദേശീയ തലത്തിലേക്ക് മാറിയാല്‍ ഗെലോട്ടിന് ഈ നീക്കങ്ങളെല്ലാം എളുപ്പമാകും.

4

സച്ചിന് വരാന്‍ പോകുന്നത് വന്‍ നഷ്ടമാണ്. മൂന്ന് പേര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. ഇത് സച്ചിന്‍ ക്യാമ്പില്‍ നിന്നുള്ളവരായിരിക്കും. എന്നാല്‍ ഈ മന്ത്രിമാര്‍ ആരാണെന്ന് തീരുമാനിക്കുക അശോക് ഗെലോട്ടായിരിക്കും. മുഖ്യമന്ത്രി താല്‍പര്യമുള്ള സച്ചിന്‍ ഗ്രൂപ്പിലെ മൂന്ന് പേരെ മന്ത്രിമാരാക്കാമെന്ന് രാഹുല്‍ ഗാന്ധിയും അംഗീകരിച്ചിരിക്കുകയാണ്. അത് മാത്രമല്ല രാഷ്ട്രീയ നിയമനങ്ങളിലും സംഘടനാ നിയമങ്ങളിലും ഗെലോട്ട് പറയുന്നത് പോലെ തന്നെ നിയമനം നടക്കും. അതിലും സച്ചിന് കാര്യമായ റോളുണ്ടാവില്ല. ഉപമുഖ്യമന്ത്രി പദം, സംസ്ഥാന അധ്യക്ഷ പദം എന്നിവ നേരത്തെ നഷ്ടപ്പെട്ട സച്ചിന്‍ ഇതോടെ രാഷ്ട്രീയമായ ദുര്‍ബലാവസ്ഥയിലേക്ക് വീഴാന്‍ പോവുകയാണ്.

5

സച്ചിന്‍ ക്യാമ്പില്‍ 18 എംഎല്‍എമാരാണ് ഉള്ളത്. ഇവരില്‍ പലരും മറുപക്ഷത്തേക്ക് ചാഞ്ഞ് കഴിഞ്ഞു. സച്ചിന് മൂന്ന് പിഴവുകള്‍ സംഭവിച്ചതാണ് ഈ തിരിച്ചടികള്‍ക്ക് കാരണമെന്നാണ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് നില്‍ക്കുന്ന സമയത്ത്് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സച്ചിനുണ്ടായ വലിയ തിരിച്ചടി. മറ്റൊന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സച്ചിന്‍ ഇറങ്ങിയതാണ്. മൂന്നാമത്തെ പിഴവായിരുന്നു ഏറ്റവും വലുത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ശേഷിയുള്ള അത്രയും എംഎല്‍എമാരില്ലാതെ വിമത നീക്കം നടത്തിയതാണ് രാഷ്ട്രീയ നീക്കങ്ങള്‍ തീര്‍ത്തും പിഴയ്ക്കാന്‍ കാരണം. ഇതിന് പുറമേ പാര്‍ട്ടിയിലേക്ക് ഒന്നും കിട്ടാതെ സച്ചിന്‍ മടങ്ങി വരികയും ചെയ്തു.

6

സച്ചിന്‍ ദുര്‍ബലനായെന്ന് ഗെലോട്ട് തിരിച്ചറിയുന്നുണ്ട്. കൂടെയുള്ളവരും അത് മനസ്സിലാക്കി ഇപ്പോള്‍ സച്ചിനൊപ്പമാണെന്ന് അവകാശപ്പെടുന്നില്ല. രണ്ടോ മൂന്നോ പേര്‍ മാത്രമേ സച്ചിന്‍ പക്ഷമാണെന്ന് പറയുന്നുള്ളൂ. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് തുടരുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ദേശീയ തലത്തിലേക്ക് മാറുക മാത്രമാണ് സച്ചിനുള്ള ഓപ്ഷന്‍. എന്നാല്‍ സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയാല്‍ അത് വിജയിക്കേണ്ട ബാധ്യത സച്ചിനുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ എത്രത്തോളം ശക്തമാണെന്ന് സച്ചിന് അറിയില്ല. തോറ്റാല്‍ സച്ചിന് ദേശീയ തലത്തിലും വിലയില്ലാതാവും. ഏത് സംസ്ഥാനം വേണമെന്ന് സൂക്ഷിച്ച് തീരുമാനിക്കുക മാത്രമാണ് സച്ചിനുള്ള ഓപ്ഷന്‍.

7

നവജ്യോത് സിദ്ദുവിന്റെ കാര്യമാണ് സച്ചിന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ പഞ്ചാബില്‍ നടന്നത് പോലെ രാജസ്ഥാനില്‍ നടക്കില്ലെന്ന് ഹൈക്കമാന്‍ഡ് സച്ചിനെ അറിയിച്ച് കഴിഞ്ഞു. പഞ്ചാബില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണ സിദ്ദുവിനായിരുന്നു. രാജസ്ഥാനില്‍ ഗെലോട്ടിനൊപ്പമാണ് രാഹുല്‍. സിദ്ദുവും സച്ചിനും ആവശ്യപ്പെട്ട കാര്യം വ്യത്യസ്തമാണ്. മുഖ്യമന്ത്രി പദമാണ് സച്ചിന്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് മറ്റ് പദവികളൊന്നും വേണ്ടെന്ന് പറയുന്നത്. എന്നാല്‍ പഞ്ചാബില്‍ സംസ്ഥാന അധ്യക്ഷ പദവി മാത്രമാണ് സിദ്ദു ആവശ്യപ്പെട്ടത്. ഉപമുഖ്യമന്ത്രി നിരസിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ തെളിയിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനം മതിയെന്നാണ് സിദ്ദു നിലപാടെടുത്തത്.

8

അതേസമയം ഗെലോട്ട് പെര്‍ഫോമന്‍സ് നോക്കി മന്ത്രിപദം തീരുമാനിക്കുന്നത് മാത്രമായി ആകെ ചെയ്യുന്ന മാറ്റം. 2018ല്‍ സച്ചിന്‍ പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം ഗെലോട്ട് ചെയ്ത് കാണിക്കാന്‍ ഒരുങ്ങുകയാണ്. പ്രകടനപത്രിക പ്രകാരമുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ ഗെലോട്ട് മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന അധ്യക്ഷ പദവി ഉണ്ടെങ്കില്‍ സച്ചിന് 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കരുത്ത് കാണിക്കാന്‍ കഴിയുമായിരുന്നു. വിചാരിച്ചവര്‍ക്ക് സീറ്റും നല്‍കാനും പറ്റുമായിരുന്നു. ടീം സച്ചിനും തകരില്ലായിരുന്നു. എന്നാല്‍ ഗെലോട്ട് വിചാരിച്ചാല്‍ മാത്രമേ ഇനി സീറ്റ് ലഭിക്കൂ എന്ന് എംഎല്‍എമാരും തിരിച്ചറിയുന്നുണ്ട്. സച്ചിന് സ്വന്തം വിഭാഗത്തിലുള്ളവര്‍ക്കായി പോരാടിയില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്.

9

അജയ് മാക്കന്റെ പിന്തുണ സച്ചിനുണ്ടെങ്കിലും പിടിച്ച് നില്‍ക്കാന്‍ അതുകൊണ്ടാവില്ല. സച്ചിന്റെ കോട്ടകള്‍ക്ക് വികസനത്തിനുള്ള തുക അനുവദിക്കാതെ അടക്കം അദ്ദേഹത്തിനുള്ള പ്രാധാന്യം ഗെലോട്ട് ഇല്ലാതാക്കായിരിക്കുകയാണ്. ഇത് മകനെ വളര്‍ത്തുന്നതിന് കൂടിയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വൈഭവ് ഗെലോട്ടിനെ മത്സരിപ്പിച്ചെങ്കിലും വന്‍ തോല്‍വി നേരിട്ടിരുന്നു. അന്ന് മകന് വേണ്ടി സര്‍വസന്നാഹങ്ങളും ഒരുക്കിയാണ് ഗെലോട്ട് പ്രചാരണം നടത്തിയത്. അപ്പോള്‍ ഒരു മണ്ഡലത്തിലേക്ക് മാത്രമായി ശ്രദ്ധയൊതുങ്ങി. അതോടെ രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റും ബിജെപി കൊണ്ടുപോയി. ഗെലോട്ടിന്റെ ഈ സമീപനത്തെ നേരത്തെ അധ്യക്ഷ സ്ഥാനമൊഴിയുമ്പോള്‍ രാഹുല്‍ വിമര്‍ശിച്ചിരുന്നു

10

അതേസമയം സച്ചിനെ ദേശീയ വൈസ് പ്രസിഡന്റാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. രാഹുല്‍ എന്ത് റോളാണ് നല്‍കുകയെന്ന് വ്യക്തമല്ല. പ്രശാന്ത് കിഷോറിന്റെ പുനസംഘടന പ്ലാനില്‍ സച്ചിന്‍ വലിയ റോള്‍ ദേശീയ തലത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുവാക്കളുടെ വോട്ട് പിടിക്കാനും മീണ, ഗുര്‍ജാര്‍ വോട്ടുകളും നേടിയെടുക്കാനും സച്ചിനെ ആവശ്യമുണ്ടെന്ന് രാഹുലും കരുതുന്നു. 2023ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടിയാല്‍ മാത്രമേ ഇനി സച്ചിന് എന്തെങ്കിലും സാധ്യതയുള്ളൂ. അതിനുള്ള സാധ്യത കുറവാണ്. നിലവില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. അത് മറികടക്കണമെങ്കില്‍ വസുന്ധര രാജ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താതെ വരണം.

Recommended Video

cmsvideo
    സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+