എണ്ണ വില പിടിച്ചുകെട്ടാന്‍ ഇന്ത്യയുടെ നീക്കം: പക്ഷെ സൗദിയും റഷ്യയും വഴങ്ങുമോ? ചർച്ച ഒപെക്കില്‍
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്ത രാജ്യമാണ് ഇന്ത്യ. ആവശ്യമായ എണ്ണയുടെ 85 ശതമാനത്തിലേറെയും ഇന്ത്യ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് ആഗോള എണ്ണ വിപണിയില്‍ ഉണ്ടാകുന്ന ഏതൊരു ചലനവും രാജ്യത്തെ വലിയ തോതില്‍ ബാധിക്കും. സമീപകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ വലിയ ഏറ്റക്കുറച്ചിലാണ് എണ്ണയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
ഹമാസ്-ഇസ്രായേല്‍ സംഘർഷം, പ്രമുഖ എണ്ണ ഉത്പാദരാജ്യങ്ങളുടെ ഉത്പാദന വെട്ടിക്കുറവ് തുടങ്ങിയ കാരണങ്ങളാല്‍ എണ്ണ വില ഒരു ഘട്ടത്തില്‍ ബാരലിന് 93 ഡോളറിന് മുകളിലേക്ക് എത്തി. ഇവിടെ നിന്നും അടുത്തിടെ വില പത്ത് ഡോളറോളം കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും മുന്നേറ്റത്തിന്റെ പാതയിലാണ് എണ്ണ. ഈ സാഹചര്യത്തില്‍ പ്രമുഖരായ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസിന് മുന്നില്‍ ഒരു അഭ്യർത്ഥനയുമായി ഇന്ത്യ എത്തിയിരിക്കുകയാണ്.

ഉപഭോക്താക്കളുടെയും ഉൽപ്പാദകരുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും നേട്ടത്തിനായി വിപണി സ്ഥിരത ഉറപ്പാക്കാന്‍ സംഘടന തയ്യാറാകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. നവംബർ 9 ന് വിയന്നയിൽ നടന്ന ആറാമത് ഇന്ത്യ-ഒപെക് ഊർജ ചർച്ചയിൽ ദേശീയ പെട്രോളിയം വകുപ്പ് മന്ത്രി മന്ത്രി ഹർദീപ് സിംഗ് പുരി തന്നെ നേരിട്ടാണ് ഇത്തരമൊരു കാര്യം വ്യക്തമാക്കിയത്.
ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗായിസും ഹർദീപ് സിംഗ് പുരിയും ചേർന്നായിരുന്നു യോഗത്തിന് നേതൃത്വം നൽകിയത്. 'ഊർജ വിപണികളുടെ സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ ലഭ്യത, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് എണ്ണ, ഊർജ്ജ വിപണിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ യോഗത്തിലെ തുറന്നതും സത്യസന്ധവുമായ ചർച്ചകൾ ഊന്നൽ നൽകി. വ്യവസായത്തിനായുള്ള ദീർഘകാല കാഴ്ചപ്പാടുകളും ആഗോള സാമ്പത്തിക വളർച്ചയിലും ഊർജ ആവശ്യകതയിലും ഇന്ത്യയുടെ പ്രധാന പങ്ക് വ്യക്തമാക്കി," യോഗത്തിന് പിന്നാലെ ഒപെക്ക് പുറത്തിയ പ്രസ്താവന പറയുന്നു.
മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവും ഇറക്കുമതി രാഷ്ട്രവും, നാലാമത്തെ വലിയ ആഗോള റിഫൈനർ എന്നീ നിലകളിലും ഇന്ത്യയും ഒപെക്കും തമ്മിലുള്ള അടുത്ത ബന്ധം അത്യന്താപേക്ഷിതവും സ്വാഭാവികവുമാണെന്ന് യോഗത്തിൽ പുരി എടുത്തുപറഞ്ഞു. സുസ്ഥിരവും കരുത്തുറ്റതുമായ സാമ്പത്തിക വളർച്ചയുടെ പാതയിൽ ഇന്ത്യ തുടരുന്നതിനാൽ, ഇരു കക്ഷികളുടെയും പരസ്പര പ്രയോജനത്തിനായി ആഴത്തിലുള്ള സഹകരണം വളർത്തിയെടുക്കുന്നത് ആഗോള എണ്ണ വിപണിയുടെ ദീർഘകാല അഭിവൃദ്ധിക്കും സ്ഥിരതയ്ക്കും ഗണ്യമായ സംഭാവന നൽകാനുള്ള കഴിവുണ്ടെന്ന് പൂരി കൂട്ടിച്ചേർത്തതായി പ്രസ്താവന വ്യക്തമാക്കുന്നു.
"ഈ സന്ദർഭത്തിൽ, ഉപഭോക്താക്കൾ, നിർമ്മാതാക്കൾ, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയുടെ നേട്ടങ്ങൾക്കായി വിപണി സ്ഥിരത നിലനിർത്തുന്നതിലും ഉറപ്പാക്കുന്നതിലും ഒപെക്കിന്റെ പ്രധാന പങ്ക് തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. 2022 നും 2045 നും ഇടയിൽ ശരാശരി 6.1 ശതമാനം ദീർഘകാല വളർച്ച കൈവരിക്കുകയും ആഗോള ഊർജ ആവശ്യത്തിന്റെ 28 ശതമാനത്തിലധികം വരുകയും ചെയ്യുന്ന, അതിവേഗം വളരുന്ന പ്രധാന വികസ്വര സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും" എന്നും സംഘടന പറയുന്നു.
"ഒപെക്-ഇന്ത്യ ചർച്ചയുടെ മികച്ച നില ഒപെക്കും അതിന്റെ അംഗരാജ്യങ്ങളും പ്രധാന ഇന്ത്യൻ എണ്ണക്കമ്പനികളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ വികാസത്തിലേക്കും വ്യാപിക്കുന്നു. ഇന്ത്യയുമായുള്ള ഒപെക്കിന്റെ ബന്ധം കൂടുതല്‍ ശക്തമാകുകയാണ്. ഊർജ പ്രശ്‌നങ്ങളോടുള്ള ഇന്ത്യയുടെ സന്തുലിതവും യാഥാർത്ഥ്യബോധവും പ്രായോഗികവുമായ സമീപനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു" ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗായിസ് പറഞ്ഞു.
ഇന്ത്യ-ഒപെക് ഊർജ ചർച്ചയുടെ അടുത്ത യോഗം 2024-ൽ ഇന്ത്യയിൽ നടത്താനും ധാരണയായിട്ടുണ്ട്. ഉത്പാദനം വർധിപ്പിക്കുക എന്നത് അടക്കമുള്ളവയാണ് ഇന്ത്യയുടെ ആവശ്യമെങ്കിലും പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും അംഗീകരിക്കുമോയെന്നുള്ളത് സംശയമാണ്. ഈ വർഷം അവസാനം വരെ അല്ലെങ്കില്‍ അടുത്ത വർഷത്തേക്കും ഉത്പാദക വെട്ടിക്കുറവ് തുടരാനാണ് ഇരുരാജ്യങ്ങളുടേയും തീരുമാനം.












Click it and Unblock the Notifications