'തമിഴ് നാടിനെ രക്ഷിക്കണം...' വിജയ്ക്കൊപ്പം ജഗന്‍മോഹനും പ്രശാന്ത് കിഷോറും, ചർച്ചയായി പോസ്റ്ററുകൾ!!
Recommended Video
ചെന്നൈ: നടന്‍ വിജയ്‌യെ ആദായനികുതിവകുപ്പ് 24 മണിക്കൂറോളം ചോദ്യംചെയ്ത സംഭവത്തിനു പിന്നാലെ തമിഴ്നാടിൽ പ്രതിഷേധം കത്തുന്നു. വിജയ് യെ പിന്തുണച്ച് തമിഴ്നാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'തമിഴ്‌നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ' എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് മധുര ജില്ലയിലെ നിരവധി ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ആരാധകര്‍ പോസ്റ്ററുകള്‍ പതിച്ചുള്ള പിന്തുണയുമായി രംഗത്തെത്തിയത്.
ആരാധകർ പതിച്ച പോസ്റ്ററുകളിൽ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറും വിജയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഗജന്‍മോഹന്‍ റെഡ്ഡിയും പ്രശാന്ത് കിഷോറും വിജയ്‌യോട് തമിഴ്‌നാടിനെ രക്ഷിക്കൂ എന്ന് ആവശ്യപ്പെടുന്നതായി പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നു.
'ഞങ്ങൾ ആന്ധ്രയെ രക്ഷിച്ചു'
'ഞങ്ങള്‍ ആന്ധ്രയെ രക്ഷിച്ചു. പ്രശ്‌നങ്ങളിലകപ്പെട്ടിരിക്കുന്ന തമിഴ്‌നാടിനെ നിങ്ങള്‍ രക്ഷിക്കണം, ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കണം' എന്നാണ് പോസ്റ്ററുകളിൽ പതിച്ചിരിക്കുന്ന വാക്കുകൾ. വിജയ് ആരാധകരുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു നടൻ വിജയ് യുടെ വീട്ടിൽ അടക്കം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്.
അറസ്റ്റ് ചെയ്തത് ലോക്കേഷനിൽ നിന്ന്
നെയ്‌വേലിയില്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തി വിജയ്‌യെ കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറോളം ചോദ്യംചെയ്യുകയും ചെയ്തിരുന്നു. വിജയ് നായകനായ 'ബിഗില്‍' എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആദായനികുതി വെട്ടിപ്പ് ആരോപിച്ചായിരുന്നു പരിശോധനയും ചോദ്യംചെയ്യലും. വിജയ് യുടെ അടുത്ത കാലങ്ങളിൽ ഇറങ്ങിയ സിനിമകളിലെല്ലാം തന്നെ കേന്ദ്ര സർക്കാരിന്റെ ചില നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നു.
കേന്ദ്രത്തിന്റെ പകപോക്കൽ
നോട്ട് നിരോധനവും, ജിഎസ്ടിയുമെല്ലാം വിജയ് ചിത്രങ്ങളിൽ വിമര്ഡശനം ഉയർന്നവയാണ്. ഇതിന്റെ പകപോക്കലാണ് ഇൻകം ടാക്സ് റെയ്ഡ് എന്നാണ് വിമർശനം. സിനിമ-രാഷ്ട്രീയ-സാസംസ്ക്കാരിക മേഖലകലിലെ പലരും വിജയ് യെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. റെയ്ഡ് നടന്നിരുന്നെങ്കിലും വിജയ് യുടെ പക്കൽ നിന്ന് നിയമപരമല്ലാത്ത ഒന്നും തന്നെ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
രാഷ്ട്രീയ പ്രവേശനം ഉടൻ?
ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടർന്നുണ്ടായ ബഹളങ്ങൾക്കുപിന്നാലെ നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്. ‘ഇളയദളപതി' രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്നു. രണ്ടുദിവസം പരിശോധന നടത്തിയിട്ടും കണക്കിൽപ്പെടാത്ത ഒരുരൂപപോലും വിജയ്‌യുടെ വീട്ടിൽനിന്ന് പിടിച്ചെടുക്കാൻ ആദായനികുതി വകുപ്പിന് കഴിഞ്ഞില്ലെന്നും തങ്ങളുടെ ആരാധനാപാത്രം സംശുദ്ധനാണന്ന് ഇത് തെളിച്ചുവെന്നാണ് അരാധകരുടെ വാദം.
മുഖ്യമന്ത്രിയായാൽ അഭിനയിക്കില്ല
കഴിഞ്ഞ കുറേവർഷങ്ങളായി വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് നേരിട്ട് പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല, എന്നാൽ 2018-ൽ പുറത്തിറങ്ങിയ 'സർക്കാർ' എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ നടത്തിയ പരാമർശം ആരാധകർ ഏറ്റെടുത്തിരുന്നു. ജീവിതത്തിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവർത്തിക്കണമെന്ന് കാണിച്ചുകൊടുക്കുമെന്നുമായിരുന്നു വിജയ് യുടെ അന്നത്തെ പരാമർശം. മകൻ രാഷ്ട്രീയത്തിൽ വരാനുള്ള സാധ്യതയുണ്ടെന്ന് വിജയ്‌യുടെ അച്ഛനും നിർമാതാവുമായ എസ്എ ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നു.